തിരുവനന്തപുരം:കേരളാ താലിബാനിസത്തിന്‍റെ ഇരയാണ് പ്രശസ്ത പാചക വിദഗ്ധൻ പഴയിടം മോഹനൻ നമ്പൂതിരിയെന്ന് ബിജെപി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ. ഭീകരവാദികളുടെ അച്ചാരം പറ്റുന്ന മതവെറിയൻമാരുടെ ദുഷ്പ്രചാരണത്തിന് മുന്നിൽ ഭരണകൂടം കീഴടങ്ങിയിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഇത് കേരളത്തിന് അപമാനമാണ്. ലക്ഷക്കണക്കിന് ആൾക്കാർക്ക് ഭക്ഷണം പാകം ചെയ്ത് നൽകിയ പാരമ്പര്യമുള്ള പഴയിടത്തെ ഇപ്പോൾ മതത്തിന്‍റെ പേരിൽ അകറ്റി നിർത്താനുള്ള നീക്കത്തിൽ നിന്ന് സർക്കാർ പിൻമാറണം. ഭീകരവാദികളുടെ തീരുമാനം അനുസരിച്ചാണോ സർക്കാർ നയങ്ങൾ രൂപീകരിക്കപ്പെടുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും കുമ്മനം ആവശ്യപ്പെട്ടു. ഉണ്ട ചോറിന് നന്ദിയുണ്ടെങ്കിൽ പഴയിടത്തെ തീരുമാനത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ സർക്കാർ മുൻകൈ എടുക്കണമെന്നും കുമ്മനം പറഞ്ഞു.
അതേസമയം, പഴയിടത്തിന് പിന്തുണ അറിയിച്ചും അരുൺ കുമാറിനെ രൂക്ഷമായി വിമർശിച്ചും നിരവധി പേരാണ് രംഗത്ത് വന്നിരിക്കുന്നത്. സ്‌കൂൾ കലോത്സവത്തിലെ ഭക്ഷണത്തിൽ സർക്കാർ വിഷം കലർത്തിയെന്നായിരുന്നു ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രന്റെ പ്രതികരണം. പഴയിടത്തിന്റെ പിന്മാറ്റം ദു;ഖകരമാണെന്നും സുരേന്ദ്രൻ ആലപ്പുഴയിൽ മാദ്ധ്യമങ്ങളോട് പറഞ്ഞു.
Discussion about this post