എറണാകുളം: സ്ത്രീകളുടെയും പെൺകുട്ടികളുടെയും ചിത്രങ്ങൾ സിപിഎം പ്രവർത്തകൻ അശ്ലീല വാട്‌സ് ആപ്പ് ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ച സംഭവത്തിൽ പുന:രന്വേഷണം. ആലുവ റൂറൽ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി വി. രജീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് വീണ്ടും അന്വേഷിക്കുന്നത്. സംഭവത്തിൽ നേരത്തെ അയ്യമ്പുഴ പോലീസ് ആണ് അന്വേഷണം നടത്തിയത്.
സിപിഎം ചുള്ളി ബ്രാഞ്ച് സെക്രട്ടറിയായിരുന്ന എം.എ ബിജുവാണ് ദൃശ്യങ്ങൾ അശ്ലീല വാട്‌സ് ആപ്പ് ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ചത്. കേസ് അന്വേഷണത്തിന്റെ ആരംഭം മുതൽ സിപിഎം നേതാവിനെ രക്ഷിക്കാനുള്ള ശ്രമമായിരുന്നു പോലീസിന്റെ ഭാഗത്തു നിന്നും ഉണ്ടായത്. കേസ് അന്വേഷണത്തിൽ പോലീസിന്റെയും സൈബർ സെല്ലിന്റെയും വീഴ്ച പ്രകടമായിരുന്നു. ഇതേ തുടർന്നാണ് പുന:രന്വേഷണം നടത്താൻ തീരുമാനിച്ചത്.
ചിത്രങ്ങൾ അശ്ലീല വാട്‌സ് ആപ്പ് ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ച സംഭവത്തിൽ വീട്ടമ്മയാണ് ആദ്യം പോലീസിനെ സമീപിച്ചത്. എന്നാൽ ഗൗരവമേറിയ കേസിൽ പ്രതിയെ കൊണ്ട് മാപ്പ് പറയിച്ച് കേസ് ഒതുക്കി തീർക്കാനായിരുന്നു പോലീസ് ശ്രമം. ഇതിന് പുറമേ അനുവാദമില്ലാതെ സ്ത്രീകളുടെ ചിത്രം പകർത്തിയതിന് മാത്രമാണ് ഇയാൾക്കെതിരെ കേസ് എടുത്തത്. കൂടുതൽ സ്ത്രീകളുടെ ചിത്രങ്ങൾ സിപിഎം നേതാവ് പകർത്തി അശ്ലീല ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ചതായി വ്യക്തമായിട്ടും കാര്യമായ അന്വേഷണം നടത്താൻ പോലീസ് തയ്യാറായില്ല. ഡിസിആർബി ഡിവൈഎസ്പി നടത്തിയ പ്രാഥമിക അന്വേഷണത്തിൽ പോലീസിന്റെ ഭാഗത്തു നിന്നും ഉണ്ടായ വീഴ്ച വ്യക്തമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുന:രന്വേഷണം നടത്താൻ തീരുമാനിച്ചത്.












