സൗദി അറേബ്യയുടെ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ നേതൃത്വത്തില്‍ രാജ്യത്ത് നടക്കുന്ന മെഗാ പദ്ധതികള്‍ ലോകത്തിന്റെ പ്രതീക്ഷയ്ക്കും അപ്പുറത്തുള്ളതാണ്. അതിന് ഏറ്റവും മികച്ച ഉദാഹരണമാണ് രാജ്യതലസ്ഥാനമായ റിയാദിനെ അടിമുടി മാറ്റുന്ന ‘ദ ന്യൂ മുകാബ്’ പദ്ധതി. പുതിയ ക്യൂബ് എന്നര്‍ത്ഥം വരുന്ന ന്യൂ മുകാബ് നാനൂറ് മീറ്റര്‍ ഉയരവും നാനൂറ് മീറ്റര്‍ വീതിയും 400 മീറ്റര്‍ നീളവും ഉള്ള വമ്പന്‍ കെട്ടിടമാണ്. അതിനുള്ളില്‍ വിനോദത്തിനായുള്ള പല കേന്ദ്രങ്ങളും ഹോട്ടലുകളും റെസ്‌റ്റോറന്റുകളും ഉണ്ടായിരിക്കും. സൗദി കിരീടാവകാശി തന്നെയാണ് ഈ പദ്ധതിയെ കുറിച്ച് പ്രഖ്യാപനം നടത്തിയത്.
അതേസമയം മുകാബിനെതിരെ സൗദി ജനതയില്‍ നിന്നുതന്നെ പ്രതിഷേധങ്ങള്‍ ഉയരുന്നുണ്ട്. സൗദിയിലെ പ്രധാന തീര്‍ത്ഥാടന കേന്ദ്രവും ഇസ്ലാം മത വിശ്വാസികളുടെ പുണ്യസ്ഥലവുമായ മക്കയിലെ കഅബയുടെ രൂപശൈലിയിലാണ് മുകാബും എന്നതാണ് പ്രതിഷേധത്തിന്റെ കാരണം. വിനോദം ലക്ഷ്യമാക്കി പുണ്യസ്ഥലത്തിന്റെ അതേ മാതൃകയില്‍ പണിയുന്ന ഈ കെട്ടിടം കഅബയുടെ പവിത്രത കളങ്കപ്പെടുത്തുമെന്ന വിമര്‍ശനമാണ് അവര്‍ ഉയര്‍ത്തുന്നത്. ലോകത്തിന്റെ എല്ലാ ഭാഗത്ത് നിന്നുമുള്ള മുസ്ലിം മത വിശ്വാസികള്‍ റമദാന്‍ കാലത്ത് ഹജ്ജ് അഥവാ ഉമ്ര തീര്‍ത്ഥാടനത്തിന് ഇവിടേക്ക് ഒഴുകിയെത്താറുണ്ട്.
മതബിംബങ്ങള്‍ ഉടയ്ക്കുമോ എംബിഎസ്?
ക്യൂബ് ആകൃതിയിലുള്ള രൂപഘടന കഅബയ്ക്ക് മാത്രം സ്വന്തമല്ലെന്ന സന്ദേശമാണ് മുകാബ് പദ്ധതി നല്‍കുന്നതെന്ന് കേംബ്രിജ് സര്‍വ്വകലാശാലയിലെ രാഷ്ട്രീയ നിരൂപകനായ ബ്രൂണോ ഷ്മിത്ത്-ഫ്യുയിര്‍ഹീഡ് പറയുന്നു. സൗദിയുടെ പൊതുയിടങ്ങളില്‍ മതം സംസ്‌കാരത്താല്‍ പുനഃസ്ഥാപിക്കപ്പെടുന്ന കാഴ്ചയാണ് എംബിഎസ് എന്നറിയപ്പെടുന്ന മുഹമ്മദ് ബിന്‍ സല്‍മാന്റെ കാര്‍മ്മികത്വത്തില്‍ രാജ്യത്ത് തകൃതിയായി പുരോഗമിക്കുന്ന മെഗാപദ്ധതികളില്‍ പ്രതിഫലിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.
മതം മാറി സംസ്‌കാരം വരുന്നു
സൗദിയുടെ ദേശീയതയ്ക്ക് മതവുമായുള്ള ബന്ധം എടുത്തുകളയാന്‍ ശ്രമിക്കുന്ന ആദ്യ പദ്ധതിയല്ല വാണിജ്യകേന്ദ്രമായ ‘കൊമേഴ്‌സ്യല്‍ കഅബ’. എംബിഎസിന്റെ പിതാവായ സല്‍മാന്‍ രാജാവ് 2022ല്‍ പുറത്തിറക്കിയ രാജകല്‍പ്പന പ്രകാരം ഫെബ്രുവരി 22 സൗദി സ്റ്റേറ്റിന്റെ സ്ഥാപക ദിനമായി കണക്കാക്കി അവധിയായി ആഘോഷിക്കാനും തീരുമാനമായിരുന്നു. അതുവരെ സെപ്റ്റംബര്‍ 23 ആണ് സൗദി ദേശീയദിനമായി ആഘോഷിച്ചിരുന്നത്. ഈ വര്‍ഷം ഫെബ്രുവരിയില്‍ രാജ്യം നാലുദിവസമാണ് രണ്ടാം സ്ഥാപക ദിനാഘോഷം കൊണ്ടാടിയത്. രാജ്യമെങ്ങും വെടിക്കെട്ടും മറ്റ് ആഘോഷ പരിപാടികളുമായി ഉത്സവസമാന അന്തരീക്ഷമാണ് സൗദി അന്ന് സൃഷ്ടിച്ചത്.
ഫെബ്രുവരി 22 സൗദിയുടെ ചരിത്രത്തില്‍ പ്രത്യേകിച്ച് എടുത്തുപറയത്തക്ക പ്രത്യേകതയൊന്നും ഇല്ലാത്ത ദിനമാണെന്നും ഇസ്ലാംമതവുമായി ഒരു ബന്ധവുമില്ലാത്ത ഒരു ദിനം ദേശീയതുമായി ബന്ധപ്പെടുത്തി ആഘോഷിക്കുകയെന്ന ഉദ്ദേശ്യമാണ് അതിന് പിന്നിലെന്നും ഷ്മിത്ത്-ഫ്യുയിര്‍ഹീഡ് പറയുന്നു. രാജ്യത്തിന്റെ സ്ഥാപക വര്‍ഷം 1744ല്‍ നിന്നും 1727 ആക്കി മാറ്റിയതായും 2022ല്‍ സൗദി കിരീടാവകാശി പ്രഖ്യാപിച്ചിരുന്നു. സൗദി ഭരിക്കുന്ന സൗദ് രാജകുടുംബവും മതപണ്ഡിതനായ മുഹമ്മദ് ഇബ്ന്‍ അബ്ദ് അല്‍ വഹാബും തമ്മിലുള്ള ഉടമ്പടിയുമായി ബന്ധപ്പെടുത്തിയാണ് 1744 രാജ്യത്തിന്റെ സ്ഥാപക ദിനമായി ആചരിച്ചിരുന്നത്. വഹാബി ഇസ്ലാം അഥവാ വഹാബിസം എന്ന ആശയത്തിന് തുടക്കമിടുന്നത് മുഹമ്മദ് ഇബ്ന്‍ അബ്ദ് അല്‍ വഹാബാണ്. പതിനെട്ടാം നൂറ്റാണ്ടിന്റെ പകുതി മുതല്‍ സൗദിയില്‍ ആധിപത്യം പുലര്‍ത്തിവരുന്ന ആശയമാണ് വഹാബിസം.
വഹാബിസത്തിനും അതിന്റെ പ്രചാരത്തിനും പൊതുയിടങ്ങളിലെ സദാചാരത്തിനുമായി ധനസഹായം നല്‍കുമെന്ന് സൗദ് കുടുംബം വഹാബിന് വാക്ക് നല്‍കിയിരുന്നു. പകരം സൗദ് രാജകുടുംബത്തിന്റെ ഭരണത്തിന് മതപരമായ നിയമസാധുത നല്‍കുമെന്ന് അല്‍ വഹാബും ഉറപ്പ് നല്‍കി. എന്നാല്‍ സൗദി ചരിത്രത്തില്‍ 1727 മുഹമ്മദ് ബിന്‍ സൗദ്, റിയാദിന് വടക്കുള്ള ദിരിയ എമിറേറ്റ് പിടിച്ചെടുത്ത് ആദ്യ സൗദി സ്റ്റേറ്റിന്റെ സ്ഥാപകനായി മാറിയ വര്‍ഷമാണ്. രാജ്യം സ്ഥാപിതമായ വര്‍ഷം 1744ല്‍ നിന്നും മാറ്റി 1727 ആക്കാനുള്ള പുതിയ തീരുമാനം മതവുമായി അതിനുള്ള ബന്ധം അറുത്തുമാറ്റുക ആണെന്ന് ഷ്മിത്ത്-ഫ്യുയിര്‍ഹീഡ് പറയുന്നു.
ഇത്തവണ മാര്‍ച്ച് 11 ദേശീയ പതാകദിനമായി സൗദി അറേബ്യ അവധി പ്രഖ്യാപിച്ചിരുന്നു. 1727ല്‍ സ്ഥാപിതമായത് മുതല്‍ സൗദി സ്റ്റേറ്റിന്റെ ചരിത്രത്തിലുടനീളം സൗദി പതാകയുടെ മൂല്യം കാണാനാകുമെന്ന് രാജ്യത്തെ ദേശീയ വാര്‍ത്താ ഏജന്‍സിയായ എസ്പിഎ പുതിയ സ്ഥാപക വര്‍ഷത്തെ മുന്‍നിര്‍ത്തി എഴുതിയ ലേഖനത്തില്‍ പറയുന്നു.
റമദാന്‍ നിയമങ്ങളിലും ഇളവ്
റമദാന്‍ നിയമങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിച്ചുകൊണ്ടുള്ള അറിയിപ്പ് ഈ ആഴ്ചയാണ് സൗദി ഇസ്ലാമിക് കാര്യ മന്ത്രാലയം പുറത്തുവിട്ടത്. ഇസ്ലാംമതമാണ് രാജ്യത്തിന്റെ സര്‍വ്വവും എന്ന നിലയിലുള്ള മുഖച്ഛായ ഉടച്ചുവാര്‍ക്കല്‍ തന്നെയാണ് ഇതിലൂടെ എംബിഎസ് ലക്ഷ്യമിടുന്നത്. ഈ വര്‍ഷം മുതല്‍ മുസ്ലീംപള്ളികള്‍ക്കുള്ള ധനസഹായങ്ങള്‍ നിരോധിക്കാനും വൈകുന്നേരം പള്ളികളില്‍ നടത്തുന്ന ഇഫ്താര്‍ വിരുന്ന് അവസാനിപ്പിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. അതുമാത്രമല്ല, നിസ്‌കാര പ്രാര്‍ത്ഥനകള്‍ ചുരുക്കാനും ഉച്ചഭാഷിണികളിലൂടെയുള്ള പ്രാര്‍ത്ഥന സംപ്രേഷണം അവസാനിപ്പിക്കാനും പള്ളികളില്‍ കുട്ടികള്‍ക്ക് നിരോധനമേര്‍പ്പെടുത്താനും വിശ്വാസികള്‍ തിരിച്ചറിയല്‍ കാര്‍ഡുമായി പള്ളികളില്‍ വരണമെന്നുമെല്ലാമാണ് പുതിയ നിര്‍ദ്ദേശങ്ങള്‍. അതേസമയം മക്കയിലും മദീനയിലുമുള്ള പള്ളികള്‍ക്ക് തീരുമാനങ്ങളില്‍ ഇളവുകള്‍ നല്‍കിയിട്ടുണ്ട്.
ആക്ടിവിസം ക്രിമിനല്‍ കുറ്റം
ഈ പുതിയ മാറ്റങ്ങള്‍ക്കെതിരെ 36 ദശലക്ഷം വരുന്ന സൗദി ജനതയില്‍ വലിയ രീതിയിലുള്ള പ്രതിഷേധങ്ങളൊന്നും നടത്തിയിട്ടില്ല. രാജ്യത്തിന്റെ ദേശീയതയെ അടിമുടി മാറ്റുന്ന ഈ തീരുമാനങ്ങള്‍ പൊതുവേ സ്വീകരിക്കപ്പെടാന്‍ പല കാരണങ്ങള്‍ ഉണ്ടെന്ന് ഷ്മിത്ത്-ഫ്യുയിര്‍ഹീഡ് പറയുന്നു. അതിലൊന്ന് കിംഗ് അബ്ദുള്ള സ്‌പോര്‍ണര്‍ഷിപ്പില്‍ വിദേശത്ത് ഉപരിപഠനം പൂര്‍ത്തിയാക്കി തിരിച്ചെത്തുന്ന പതിനായിരക്കണക്കിന് സൗദികള്‍ രാജ്യത്തിന്റെ ആധുനികവല്‍ക്കരണത്തില്‍ ആവേശഭരിതരാണെന്നതാണ്. സൗദി യുവാക്കള്‍ക്ക് മികച്ച വിദ്യാഭ്യാസവും തൊഴിലവസരവും ഒരുക്കുകയെന്നത് സൗദിയുടെ മുന്‍ഗണനാ വിഷയങ്ങളില്‍ ഒന്നാണ്. എണ്ണയിലുള്ള ആശ്രിതത്വം അവസാനിപ്പിച്ച് സമ്പദ് വ്യവസ്ഥയെ വൈവിധ്യവല്‍ക്കരിക്കാനുള്ള എംബിഎസിന്റെ വിഷന്‍ 2030യില്‍ പ്രധാനപ്പെട്ട കാര്യമാണത്.
ഈ പദ്ധതി പ്രഖ്യാപിക്കപ്പെട്ടതിന് ശേഷംം രാജ്യത്തെ സ്ത്രീകള്‍ക്ക് കൂടുതല്‍ അവകാശങ്ങള്‍ നല്‍കിയും തീയറ്ററുകള്‍ തുറന്ന് നല്‍കിയും മതകാര്യ പോലീസുമായി ബന്ധപ്പെട്ട നിയമം റദ്ദാക്കിയും വലിയ രീതിയിലുള്ള ഉദാരവല്‍ക്കരണ നയങ്ങള്‍ സൗദിയില്‍ പ്രഖ്യാപിക്കപ്പെട്ടിരുന്നു.
നിരവധി സാമൂഹിക പരിഷ്‌കാരങ്ങള്‍ കൊണ്ടുവന്നെങ്കിലും മാറ്റം ഭരണകൂടത്തിലൂടെ മാത്രമായിരിക്കണമെന്ന നിര്‍ബന്ധവും എംബിഎസിനുണ്ട്. രാഷ്ട്രീയപരമായി വിയോജിക്കാനുള്ള അവകാശവും ആക്ടിവിസവും രാജ്യം പ്രോത്സാഹിപ്പിക്കുന്നില്ലെന്ന് മാത്രമല്ല, വിമര്‍ശകരെ രാജ്യദ്രോഹികളായി മുദ്ര കുത്തുമെന്നും ഭരണകൂടം പറയാതെ പറയുന്നുണ്ട്. വണ്ടിയോടിക്കാനുള്ള അവകാശത്തിനായി പോരാടിയ വനിത ആക്ടിവിസ്റ്റായ ലൂജിയാന്‍ അല്‍ ഹത്ലൗളിനെ 2018 മുതല്‍ മൂന്നുവര്‍ഷക്കാലം ജയിലില്‍ പിടിച്ചിട്ടതും 2022ല്‍ 34കാരിയായ സല്‍മ അല്‍ ഷഹാബിനെ മനുഷ്യാവകാശവുമായി ബന്ധപ്പെട്ട ട്വീറ്റുകള്‍ ഇട്ടതിന് 34 വര്‍ഷം ജയില്‍ശിക്ഷ വിധിച്ചതുമെല്ലാം ഇതിനുദാഹരണമാണ്.
Discussion about this post