ഇസ്ലാമാബാദ് : പാകിസ്താനിൽ റംസാൻ മാസത്തിൽ വൻ ദുരന്തം. റംസാൻ ഭക്ഷണ വിതരണ കേന്ദ്രത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 11 പേർ മരിച്ചു. തെക്കൻ നഗരമായ കറാച്ചിയിലെ സിന്ധ് ഇൻഡസ്ട്രിയൽ ട്രേഡിങ് എസ്റ്റേറ്റ് പ്രവിശ്യയിലാണ് സംഭവം. എട്ട് സ്ത്രീകളും മൂന്ന് കുട്ടികളുമാണ് മരിച്ചത് എന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഫാക്ടറിക്ക് മുന്നിൽ വിതരണം ചെയ്ത ഭക്ഷണം വാങ്ങാൻ ആളുകൾ തിരക്ക് കൂട്ടിയതാണ് ദുരന്തത്തിന് കാരണമായത്. തിരക്കിനിടെ ചിലർ അഴുക്കുചാലിലേക്ക് വീണു. അറുപതിലേറെ പേർക്ക് പരിക്കേറ്റതായാണ് വിവരം.
ഭക്ഷണ വിതരണ സംഘടിപ്പിച്ച ഫാക്ടറി ഉടമ ഇതിനെക്കുറിച്ച് പോലീസിനെ അറിയിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്. ലോക്കൽ പോലീസിന് വിതരണത്തെക്കുറിച്ച് അറിയില്ലായിരുന്നുവെന്നും, അറിയുമായിരുന്നെങ്കിൽ അവർ സേനയെ വിന്യസിച്ചേനെ എന്നും പോലീസ് പറഞ്ഞു.
ഇതോടെ രാജ്യത്തുടനീളമുള്ള സൗജന്യ ഭക്ഷണ കേന്ദ്രങ്ങളിലെ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 21 ആയി ഉയർന്നു. അപകടകരമായ തിരക്ക് ഒഴിവാക്കാൻ റംസാൻ ഭക്ഷണ വിതരണ കേന്ദ്രങ്ങളിൽ പോലീസിനെ വിന്യസിക്കാൻ അധികൃതർ ഉത്തരവിട്ടതിന് തൊട്ടുപിന്നാലെയാണ് ഈ സംഭവം.
Discussion about this post