ആഫ്രിക്കയിലെ സ്ത്രീ സ്വാതന്ത്ര്യത്തെക്കുറിച്ചും വനിതാവിമോചന പ്രസ്ഥാനങ്ങളെക്കുറിച്ചും ചിന്തിക്കുമ്പോൾ ഒരിക്കലും വിസ്മരിക്കാൻ കഴിയാത്ത പേരാണ് സാറാ ബാർട്ട്മാൻ എന്ന വനിതയുടേത്. സ്ത്രീശാക്തീകരണ പ്രസ്ഥാനങ്ങളുടെ ഭാഗമായതിനാലല്ല സാറാ ബാർട്ട്മാൻ ആഫ്രിക്കയുടെ ചരിത്രത്തിൽ ശ്രദ്ധേയയാകുന്നത്. മറിച്ച്, സ്വാതന്ത്യം നിഷേധിക്കപ്പെട്ട, വർണവിവേചനത്തിന്റെ ഇരയായി ജീവിതകാലം മുഴുവൻ തന്റെ ശരീരം ഒരു പ്രദർശനവസ്തുവാക്കേണ്ടി വന്ന ഹതഭാഗ്യ എന്ന നിലയ്ക്കാണ്. സാറാ അനുഭവിച്ച യാതനകൾ പിൽക്കാലത്ത് ആഫ്രിക്കയിൽ സ്ത്രീകൾക്കിടയിൽ സ്ത്രീ വിമോചനത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും അനിവാര്യത വിളിച്ചോതുന്ന പ്രസ്ഥാനങ്ങൾക്കും പ്രക്ഷോഭങ്ങൾക്കും കാരണമായി.കോളനിവത്ക്കരണത്തിന്റെയും വർണവിവേചനത്തിന്റെയും അടിമത്തത്തിന്റെയും കാലത്ത് മൃഗങ്ങളെക്കാൾ നികൃഷ്ടരായി കണക്കാക്കപ്പെട്ട സാറയുടെ ജീവിതം ഇന്ന് പ്രസക്തമാകുന്നത് അതിനാൽ തന്നെയാണ്.
ആഫ്രിക്കയിലെ ഹോട്ടൻടോട്ട് വംശത്തിലെ ‘ഖോയിഖോയി’ ഗോത്രവിഭാഗസ്ത്രീയായിരുന്നു സാറാ ബാർട്മാൻ.പതിനേഴാം നൂറ്റാണ്ടിന്റെ ഖൊയ്ഖോയ് വംശത്തിലെ ഹൊയ്സാന്‍ കുടുംബത്തിലാണ് ഈ ലോകത്തില്‍ തനിക്കായ് കരുതിവയ്ക്കപ്പെട്ടിരിക്കുന്ന കൊടിയ യാതനകള്‍ മുഴുവനും അനുഭവിച്ചു തീര്‍ക്കാനായി സാറാ ബാര്‍ട്ട്മാന്‍ ജനിച്ചുവീണത്. വംശം കൊണ്ടും ജീവിതരീതികൾ കൊണ്ടും കാട്ടിനുള്ളിൽ ഒറ്റപ്പെട്ട് കഴിഞ്ഞിരുന്ന കുടുംബമായിരുന്നു സാറായുടേത്. നദീതടങ്ങളിലും കുറ്റിക്കാടുകളിലും അധിവസിക്കുകയും ജീവസന്ധാരണം നടത്തുകയും ചെയ്യുന്ന ഈ ഗോത്രവര്‍ഗ്ഗത്തിലെ സ്ത്രീകളും പുരുഷന്മാരും മറ്റ് ആഫ്രിക്കൻ വംശജരിൽ നിന്നും തീർത്തും വ്യത്യസ്‌തറായിരുന്നു. ഇതിനുള്ള പ്രധാനകാരണം ശാരീരികമായ അസാധാരണ വലുപ്പമായിരുന്നു. അതിനാൽ തന്നെ മറ്റ് ഗോത്ര വർഗങ്ങളുമായോ മനുഷ്യരുമായോ ഖോയിഖോയി’ വംശജർ അടുപ്പം സൂക്ഷിച്ചിരുന്നില്ല.
ശാരീരികമായി ഏറെ അസാധാരണത്വം ഉള്ളതിനാൽ തന്നെ ഗോത്രത്തിന് പുറത്തുള്ള ആളുകൾ ഖോയിഖോയി’ വംശജരെ ഏറെ അത്ഭുതത്തോടെയാണ് കണ്ടിരുന്നത്. ഈ വര്‍ഗ്ഗത്തിലെ സ്ത്രീകള്‍ക്ക് അസാധാരണ വലിപ്പമുള്ള നിതംബവും മാറിടവും ആണുണ്ടാവുക. അതുകൊണ്ട് തന്നെ ഇവര്‍ പലപ്പോഴും മറ്റുവര്‍ഗ്ഗക്കാര്‍ക്ക് മുന്നില്‍ കാഴ്ചവസ്തുക്കളെപ്പോലെയായിരുന്നു. ഈ ശരീരപ്രകൃതി തന്നെയാണ് സാറയുടെ ജീവിതത്തിൽ കരിനിഴൽ വീഴ്ത്തിയത്. ഡച്ചുകാരും അവരെ മൃഗങ്ങളെപ്പോലെ വേട്ടയാടി രസിച്ചിരുന്നു. തടവില്‍ പിടിക്കുന്ന ഖോയിഖോയി വംശത്തിലെ പുരുഷന്മാരെ അടിമകളാക്കി യൂറോപ്പുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ കൊണ്ടുവന്ന്‍ വിറ്റ് പണം സമ്പാദിച്ചു. അടിമകളാക്കപ്പെടുന്ന സ്ത്രീകള്‍ക്കും രക്ഷയുണ്ടായിരുന്നില്ല. അവരുടെ അനിതരസാധാരണമായ ശരീരഭാഗങ്ങള്‍ ഇംഗ്ലീഷ്, ഡച്ച് യജമാനന്മാര്‍ക്ക് ഭോഗിച്ചുരസിക്കുവാനുള്ള ശരീരങ്ങള്‍ മാത്രമായിരുന്നു.
കറുത്തവർഗക്കാരുടെനേരെ ഡച്ചുകാരുടെ ആക്രമണത്തിൽ സാറയുടെ ഭർത്താവ് കൊല്ലപ്പെട്ടിരുന്നു. പതിനാറുവയസ്സുമാത്രമായിരുന്നു അവർക്കപ്പോൾ പ്രായം. പക്ഷേ, സാറയെ ഡച്ചുകാർ കൊന്നില്ല. അവളുടെ ശരീരത്തിന്റെ പ്രത്യേകത കാരണം അവളെ ലൈംഗികാവശ്യത്തിനായി അവർ വിൽക്കുകയായിരുന്നു. ശാരീരികമായി ഒരുപാട് അവൾ ഉപദ്രവിക്കപ്പെട്ടു.കേപ് ടൌണില്‍ താമസിച്ചിരുന്ന പീറ്റര്‍ സെസാര്‍ എന്ന ഡച്ച് ഫാര്‍മറുടെ അടിമയായി സാറാ ബാർട്ട്മാൻ മാറി.പീറ്റര്‍ സെസാറുടേ സഹോദരനായ ഹെന്‍ട്രിക് സെസാറും സുഹൃത്തായ അലക്സാണ്ടര്‍ ഡണ്‍ലോപും പീറ്ററുടെ ഫാമില്‍ വന്ന അവസരത്തില്‍ സാര്‍ട്ജിയെ കാണുകയും അവര്‍ക്ക് അവളില്‍ താല്‍പ്പര്യം ജനിക്കുകയും ചെയ്തു. ബ്രിട്ടീഷ് മിലിട്ടറി സര്‍ജനായിരുന്ന അലക്സാണ്ടര്‍ അടിമകളെ തെരുവുകളില്‍ പ്രദര്‍ശിപ്പിച്ച് പണം സമ്പാധിക്കുന്ന ജോലിയിലേര്‍പ്പെട്ടിരുന്ന ആളായിരുന്നു. പീറ്റര്‍ സെസാർ തന്റെ ആവശ്യാനുസരണം സാറയെ ലൈംഗിക ആവശ്യങ്ങൾക്കായി ഉപയോഗിച്ചു. കാലം പോകുംതോറും അയാൾക്ക് അവളിലുള്ള താല്പര്യം നഷ്ടമാകുകയും അടിമയായ സാറയെ വിൽക്കാൻ തയ്യാറാകുകയും ചെയ്തു.
അപ്പോഴാണ് അലക്സാണ്ടര്‍ ഡണ്‍ലോപ് സാറയെ കാഴ്ചവസ്തുവാക്കി പണം സമ്പാദിക്കുന്നതിനെപ്പറ്റി പറയുന്നത്. സാധാരണ ആഫ്രിക്കൻ സ്ത്രീകളെക്കാളും വലിയ ശരീരവും ഉയർന്ന നിതംബങ്ങളും മാറിടവും ആളുകളിൽ കൗതുകം ജനിപ്പിക്കുമെന്നും അത് പണമാക്കി മാറ്റാനാകുമെന്നും അലക്‌സാണ്ടർ മനസിലാക്കി. പീറ്ററില്‍ നിന്നും സാറയെ വിലയ്ക്കു വാങ്ങിയ അലക്സാണ്ടര്‍ കുറച്ചുനാള്‍ ആ ശരീരം ഉപയോഗിച്ചശേഷം അവളെ ലണ്ടനിലെത്തിക്കുകയും ഒരു ഇരുമ്പുകൂട്ടിലടച്ച് അത്ഭുതവസ്തുവിനെയെന്നവണ്ണം ലണ്ടന്‍ തെരുവീഥികളില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു. ഒരു സ്ത്രീ എന്ന നിലയിൽ ഏറ്റവും വലിയ അപമാനമാണ് സാറാ ഏറ്റുവാങ്ങിയത്. ഈ പ്രദർശനം ലണ്ടനിൽ മാത്രമായി ഒതുങ്ങി നിൽക്കുന്ന ഒന്നായിരുന്നില്ല. കലാകാലത്തോളം പല മുൻനിര നഗരങ്ങളിലും ഈ പ്രദർശനം തുടർന്നു.1810 മുതൽ 1815 വരെ ലണ്ടനിലും പാരീസിലുമൊക്കെ ബ്രിട്ടീഷുകാർ കൊണ്ടുനടന്നു.
വലിയ നിതംബവും ഉയര്‍ന്ന മുലകളും കറുകറുത്ത നിറവും കരുത്തുള്ള തുടകളും നീണ്ടുപരന്ന വലിപ്പമേറിയ യോനീമുഖവുമുള്ള ആ സ്ത്രീ നഗ്നയായ ഒരു പ്രദശനവസ്തുവായി കൂട്ടിൽക്കിടക്കുന്നത് കാണാനും ആസ്വദിക്കാനായി ആളുകൾ എത്തി എന്നതാണ് ഏറെ ഞെട്ടലുണ്ടാക്കുന്ന കാര്യം. ആവശ്യത്തിലധികം പണം സാറാ ബർട്ട്മാന്റെ ശരീരപ്രദർശനത്തിലൂടെ നേടി കഴിഞ്ഞപ്പോൾ, മടുപ്പ് തോന്നിയ അലക്സാണ്ടര്‍ സാറയെ ഒരു സര്‍ക്കസ് കമ്പനിക്ക് വിറ്റു. സര്‍ക്കസിലെ പരിശീലകന്‍ കുറച്ചു പരിശീലനമൊക്കെ നല്‍കി സാര്‍ട്ജിയെ മൃഗങ്ങള്‍ക്കൊപ്പം കൂട്ടിലടച്ചു. വല്ലപ്പോഴും കിട്ടുന്ന ഭക്ഷണം, ഒരു കാലാവസ്ഥയിലും ശരീരം മറയ്ക്കാൻ തുണി നൽകാത്ത അവസ്ഥ, അവിടെയും സാറയുടെ അവസ്ഥ പരിതാപകരമായിരുന്നു. സർക്കസിലെ മറ്റ് മൃഗങ്ങൾക്കൊപ്പം സാറയെയും കേവലം ഒരു മൃഗമായാണ് അവർ കണ്ടത്. മൃഗങ്ങള്‍ക്കൊപ്പം തന്റെ ശരീരഭാഗങ്ങള്‍ മറ്റുള്ളവര്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കുന്ന കാഴ്ചവസ്തുവായി സാറാ മാറി.
ലണ്ടനിലെ പ്രദര്‍ശനം തുടര്‍ന്നുകൊണ്ടിരിക്കവേ അവിടത്തെ ഒരു സന്നദ്ധസംഘടന സാറയുടെ വിഷയത്തില്‍ ഇടപെടുകയും അവളെ അടിമത്വത്തില്‍ നിന്നും മോചിപ്പിക്കുവാനുള്ള ശ്രമമാരംഭിക്കുകയും ചെയ്തു.ഏറെ പ്രതീക്ഷയോടെയാണ് മോചനം നടന്നത് എങ്കിലും വിധി മറ്റൊന്ന് ആയിരുന്നില്ല. സാറയെ ഒരു ഫ്രഞ്ചുകാരനു കൈമാറ്റം ചെയ്യപ്പെട്ടു. ഫ്രാന്‍സിലെ തെരുവീഥിയിലെത്തിയ സാറാ ബാർട്ട്മാൻ അവിടെയും ശാരീരിക പ്രത്യേകതകള്‍ മൂലം അത്ഭുത കാഴ്ചവസ്തുവായി മാറി. വർണവെറിയുടെ മൂർത്തീഭാവമായിരുന്ന യൂറോപ്പ് തങ്ങളുടെ സൌന്ദര്യസങ്കൽപ്പങ്ങളോട് തുലോംചേർന്ന് പോകാത്ത സാറയെ വീനസെന്ന സൗന്ദര്യദേവതയുടെ പേരുനൽകി. അവർ അവളെ കളിയാക്കി വീനസെന്നു വിളിച്ചു ‘ഹോട്ടണ്ടോട്ട് വീനസെ‘ന്നാണ് അവർ അറിയപ്പെട്ടത്. 1854ൽ അവരെ പാരീസിലേക്ക് കൊണ്ടുപോയി ആർത്തിരമ്പുന്ന ജനങ്ങൾക്കു മുന്നിൽ അവൾ ഒരു വികൃതജീവിയായി പ്രദർശിപ്പിക്കപ്പെട്ടു. മനുഷ്യജീവിയായി പോലും പരിഗണിക്കപ്പെടാതെ വർണവെറിയന്മാർ ഒരു ഗിനിപന്നിയെപ്പോലെ അവളുടെ മേൽ പരീക്ഷണങ്ങൾ നടത്തി.പാരീസിലെ കൊടും തണുപ്പില്‍ തെരുവുകളില്‍ പരിപൂര്‍ണനഗ്നയായി പ്രദര്‍ശനവസ്തുവായികഴിഞ്ഞിരുന്ന സാറക്ക് അസുഖം ബാധിച്ചു.പണി കൂടി മരണത്തോട് മല്ലിടുമ്പോഴും അവളെ പ്രദര്ശിപ്പിക്കുന്നതിലായിരുന്നു പുതിയ ഉടമക്ക് കമ്പം.ഒടുവിൽ യൂറോപ്പിലെ അതിശൈത്യത്തില്‍ പനിച്ചുതണുത്തുവിറച്ച് സാറാ മരണപ്പെട്ടു.
മരിച്ചിട്ടും അടങ്ങാത്ത ചൂഷണം
എന്നാൽ മരണം കൊണ്ടും സാറയുടെ ദുർവിധി മാറിയില്ല.അസാധാരണവലുപ്പമുള്ള സാറയുടെ ശരീരഭാഗങ്ങള്‍ ച്ഛേദിച്ച് ഫോര്‍മാലിന്‍ ലായനിയിലിട്ട് സൂക്ഷിച്ചുവയ്ക്കപ്പെട്ടു. ആഫ്രിക്കന്‍ സ്ത്രീകളുടെ അനിതരസാധാരണമായ ശരീരഭാഗവളര്‍ച്ച പഠിക്കുവാനായിട്ടായിരുന്നു അങ്ങിനെ ചെയ്തത്. പതിറ്റാണ്ടുകളാണ് ഇത്തരത്തിൽ സ്വന്തം ശരീരം പ്രദർശിപ്പിച്ചു സാറാ കഴിഞ്ഞത്. മരണശേഷവും ഇത് തുടർന്നു എന്നത് അത്യന്തം ദുഷ്കരമായ ചെയ്തിയാണ്. അവളുടെ അസ്ഥികൂടവും തലച്ചോറും ലൈംഗികാവയവങ്ങളും അവർ സംഭരണികളിൽ സൂക്ഷിച്ചു.
1940 കള്‍ ആയപ്പോഴേയ്ക്കും ലോകം മാറി തുടങ്ങി. സാറയുടെ ദുരവസ്ഥ ആളുകൾ മനസിലാക്കി. അടിമത്വം നിർത്തലാക്കണമെന്ന ചിന്തകൾക്കൊപ്പം അല്ലെങ്കിൽ അതിന്റെ പ്രതിഫലനത്തോടൊപ്പം സാറയുടെ മരണശേഷവും തുടരുന്ന ദുർവിധിക്ക് പരിഹാരം വേണമെന്ന ആവശ്യം ഉയർന്നു കേട്ടു. സാറയുടെ അവശേഷിക്കുന്ന ശരീരഭാഗങ്ങളെങ്കിലും ജന്മദേശത്തേയ്ക്ക് മടക്കിക്കൊണ്ട് വരണമെന്നുള്ള മുറവിളി ഉയരുവാന്‍ ആരംഭിച്ചു. പല പ്രസിദ്ധരായ എഴുത്തുകാരും തങ്ങളുടെ ലേഖനങ്ങള്‍ക്കും കഥകള്‍ക്കും സാറയെ വിഷയമാക്കി. 1994 ല്‍ നടന്ന സൌത്താഫ്രിക്കന്‍ ജനറല്‍ ഇലക്ഷനില്‍ വിജയിച്ച് പ്രസിഡന്റായ നെല്‍സണ്‍ മണ്ടേല ഔദ്യോഗികമായിത്തന്നെ ഫ്രാന്‍സിനോട് സാര്‍ട്ജിയുടെ ശരീരഭാഗങ്ങള്‍ മടക്കിനല്‍കണമെന്ന്‍ അഭ്യര്‍ത്ഥിച്ചു.
1994 ല്‍ നടന്ന സൌത്താഫ്രിക്കന്‍ ജനറല്‍ ഇലക്ഷനില്‍ വിജയിച്ച് പ്രസിഡന്റായ നെല്‍സണ്‍ മണ്ടേല ഔദ്യോഗികമായിത്തന്നെ ഫ്രാന്‍സിനോട് സാര്‍ട്ജിയുടെ ശരീരഭാഗങ്ങള്‍ മടക്കിനല്‍കണമെന്ന്‍ അഭ്യര്‍ത്ഥിച്ചു. എന്നാൽ ഈ അഭ്യർത്ഥന ഫ്രാൻസ് ഏറ്റെടുക്കാനും ചെവിക്കൊള്ളാനും വീണ്ടും കാലമെടുത്തു. 2002 ല്‍ ഫ്രാന്‍സ് ഈ അഭ്യര്‍ത്ഥന അംഗീകരിക്കുകയും സാറയുടെ അവശേഷിച്ച ശരീരഭാഗങ്ങള്‍ ദക്ഷിണാഫ്രിക്കയ്ക്ക് മടക്കി നല്‍കുകയും ചെയ്തു. 2002 മേയ് 3ന് ഖോയ് ഖോയ് ജനസാഗരത്തെ സാക്ഷിയാക്കി അവളുടെ ഭൌതികാവശിഷ്ടങ്ങൾ മറവുചെയ്ത് സമ്പൂര്‍ണ്ണ ഔദ്യോഗികബഹുമതികളോടെ ആ ദുരന്ത നായികയ്ക്ക് യാത്രാമൊഴി നൽകി.
ഇന്ന് സാറാ ബാര്‍ട്ട്മാന്‍ ദക്ഷിണാഫ്രിക്കയുടെ പല മേഖലകളേയും ചിത്രീകരിക്കുന്ന ഒരു ബ്രാന്‍ഡ് നെയിം ആണ്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടിയുള്ള ക്ഷേമകേന്ദ്രങ്ങളുടേയും സെന്ററുകളുടേയും പേര് സാറയുടെ നാമത്തിലാണ്. ദക്ഷിണാഫ്രിക്ക കടല്‍ പരിസ്ഥിതി സംരക്ഷണം ലക്ഷ്യമിട്ട് നിര്‍മ്മിച്ച് കടലിലിറക്കിയ ആദ്യത്തെ വെസ്സലിനിട്ടിരിക്കുന്ന പേരും സാറാ ബാര്‍ട്ട്മാന്‍ എന്നാണ്. ഗംതോസ് റിവര്‍ വാലിയിലുള്ള സാര്‍ട്ജിയുടെ ശവകുടീരം ഗവണ്മെന്റ് ഭംഗിയായി സംരക്ഷിക്കുകയും ചെയ്തുപോരുന്നു. കാലമെത്രമാറിയാലും സാറാ ബർട്ട്മാൻ എന്ന വ്യക്തി ആഫ്രിക്കയുടെ ചരിത്രത്തിലെ എന്നും വേദനിപ്പിക്കുന്ന ഒരു അധ്യായമായും അതെ സമയം സ്ത്രീ ശാക്തീരണത്തിന്റെ പ്രതീകമായും നിലനിൽക്കും.
Discussion about this post