ഇടുക്കി: ചിന്നക്കനാലിൽ നിന്നും മയക്കുവെടി വെച്ച് പിടികൂടിയ അരിക്കൊമ്പനെയും കൊണ്ട് വനംവകുപ്പിന്റെ എലിഫന്റ് ആംബുലൻസ് പെരിയാർ വനത്തിലേക്ക് നീങ്ങുന്നു. അരിക്കൊമ്പനെ പെരിയാർ വന്യജീവി സങ്കേതത്തിൽ തുറന്നുവിടാനാണ് വനം വകുപ്പിന്റെ നീക്കം. ഇതിന് മുന്നോടിയായി കുമളി പഞ്ചായത്തിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു.
അരിക്കൊമ്പനെ തുടർന്നും നിരീക്ഷിക്കുന്നതിനായി ജിപിഎസ് റേഡിയോ കോളര്‍ കഴുത്തിൽ ഘടിപ്പിച്ചിട്ടുണ്ട്. രണ്ട് ദിവസമായി നടക്കുന്ന ദൗത്യത്തിനൊടുവിൽ ഇന്ന് രാവിലെ 11.55നാണ് ആദ്യ മയക്കുവെടി വെച്ചത്. തുടര്‍ന്നു ബൂസ്റ്റര്‍ ഡോസും നല്‍കിയ ശേഷമാണ് അരിക്കൊമ്പന്‍ മയങ്ങിയത്.
കുന്നിന്‍ മുകളില്‍ നിന്ന അരിക്കൊമ്പനെ സമതലപ്രദേശമായ സിമന്റ് പാലത്തിന് സമീപത്തേക്ക് എത്തിച്ച ശേഷമാണ് മയക്കുവെടി വെച്ചത്. 5 തവണ മയക്കുവെടിയേറ്റിട്ടും അവസാന നിമിഷം വരെ ചെറുത്തുനില്‍പ്പ് നടത്തിയ ശേഷമാണ് അരിക്കൊമ്പൻ ലോറിയിൽ കയറാൻ തയ്യാറായത്.












