മുംബൈ; രക്ഷകന്റെ രൂപത്തിൽ ടിം ഡേവിഡ് മൈതാനത്ത് ചിറക് വിരിച്ചിറങ്ങിയപ്പോൾ മുംബൈ ഇന്ത്യൻസ് തിരിച്ചുപിടിച്ചത് കൈവിട്ടുപോകുമെന്ന് കരുതിയ വിജയം. രാജസ്ഥാൻ റോയൽസിനെതിരെ ആറ് വിക്കറ്റ് വിജയമാണ് മുംബൈ നേടിയത്. അവസാന ഓവറിൽ വിജയിക്കാൻ 17 റൺസ് വേണ്ടിയിരുന്ന മുംബൈയ്ക്ക് വേണ്ടി മൂന്ന് സിക്സറുകൾ അടുപ്പിച്ച് പറത്തിയാണ് ടിം ഡേവിഡ് അവിശ്വസനീയ വിജയം നൽകിയത്.
ജാസൺ ഹോൾഡർ ആയിരുന്നു രാജസ്ഥാന് വേണ്ടി അവസാന ഓവർ എറിയാൻ എത്തിയത്. ആദ്യ പന്ത് വൈഡ് ഫുൾടോസ് ആയിരുന്നു. കൃത്യമായി ടിം ഡേവിഡ് ഗാലറിയിലെത്തിച്ചു. അടുത്ത രണ്ട് പന്തുകളിലും അക്രമം ആവർത്തിച്ചതോടെ അവസാന ഓവറിൽ യാതൊരു സമ്മർദ്ദവുമില്ലാതെ മുംബൈ ജയിച്ചുകയറി. 14 പന്തിൽ നിന്ന് പുറത്താകാതെ 45 റൺസാണ് ടിം ഡേവിഡ് നേടിയത്. ഡേവിഡിന്റെ തകർപ്പൻ പ്രകടനം ഇല്ലായിരുന്നുവെങ്കിൽ മുംബൈയുടെ വിജയം പ്രവചനാതീതമാകുമായിരുന്നു.
213 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ മുംബൈ ഇന്ത്യൻസിന് തുടക്കത്തിൽ തന്നെ ക്യാപ്റ്റൻ രോഹിത് ശർമ്മയെ നഷ്ടമായി (5 പന്തിൽ 3 റൺസ്). 55 റൺസെടുത്ത സൂര്യകുമാർ യാദവും 26 പന്തിൽ 44 റൺസെടുത്ത കാമറൂൺ ഗ്രീനുമാണ് മുംബൈയെ വിജയതീരത്തെത്തിക്കാൻ ആദ്യം പരിശ്രമിച്ചത്. 21 പന്തിൽ നിന്ന് പുറത്താകാതെ 29 റൺസെടുത്ത തിലക് വർമയും വിജയശിൽപിയായ ടിം ഡേവിഡിന് മികച്ച പിന്തുണ നൽകി.
മുംബൈയുടെ അപ്രതീക്ഷിത വിജയത്തിൽ രാജസ്ഥാൻ റോയൽസ് താരം യശസ്വി ജയ്സ്വാൾ നേടിയ സെഞ്ച്വറിയാണ് മുങ്ങിപ്പോയത്. 62 പന്തുകളിൽ നിന്ന് 124 റൺസാണ് ജയ്സ്വാൾ അടിച്ചെടുത്തത്. ഐപിഎലിൽ ഒരു അൺക്യാപ്ഡ് പ്ലെയർ നേടുന്ന ഏറ്റവും ഉയർന്ന സ്കോറാണിത്. എട്ട് സിക്സറുകളും 16 ഫോറുകളും ഉൾപ്പെടെ ആയിരുന്നു ജയ്സ്വാളിന്റെ പ്രകടനം.
ജയ്സ്വാളിന്റെ ഒറ്റയാൾ പോരാട്ടം ഒഴിച്ചുനിർത്തിയാൽ രാജസ്ഥാൻ നിരയിൽ ആർക്കും തിളങ്ങാൻ കഴിഞ്ഞില്ല. 10 പന്തിൽ 14 റൺസെടുത്ത് സഞ്ജുവും 19 പന്തിൽ 18 റൺസെടുത്ത് ജോസ് ബട്ലറും പുറത്തായി. മുംബൈയ്ക്ക് വേണ്ടി അർഷാദ് ഖാൻ മൂന്ന് വിക്കറ്റുകളും പീയൂഷ് ചൗള രണ്ട് വിക്കറ്റുകളും നേടി.
Discussion about this post