ഇടുക്കി ചിന്നക്കനാലിൽ ജനവാസമേഖലയിൽ ഭീഷണിയായി മാറിയ അരിക്കൊമ്പൻ എന്ന കാട്ടാനയെ കഴിഞ്ഞ ദിവസമാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി പെരിയാർ കടുവാ സങ്കേതത്തിലേക്ക് മാറ്റിയത്. സോഷ്യൽ മീഡിയയിൽ ആകെ ചർച്ചാ വിഷയം ഇത് തന്നെയാണ്. അരിക്കൊമ്പനെ മാറ്റിയത് മികച്ച തീരുമാനമാണെന്ന് ചിലർ പറയുമ്പോൾ, കാട്ടാനയുടെ പങ്കാളിയെയും കുട്ടികളെയും കുറിച്ച് സംസാരിക്കുകയാണ് മറ്റ് ചിലർ. കാട്ടാനയെ കുടുംബത്തിൽ നിന്ന് അകറ്റി നിർത്തിയതിനെതിരെ പ്രതിഷേധവുമുണ്ട്. ഈ സാഹചര്യത്തിൽ കൊമ്പനാനയുടെ കുടുംബവ്യവസ്ഥയെക്കുറിച്ച് വിജയകുമാർ ബ്ലാത്തൂർ എഴുതിയ കുറിപ്പാണ് ശ്രദ്ധ നേടുന്നത്. കൊമ്പനാനയ്ക്ക് ഭാര്യയും കുടുംബവും ഇല്ലെന്നും ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കുന്നത്.
ആറ് ഏഴ് വയസായാൽ ആൺ ആനകൾ കൂട്ടത്തിൽ നിന്ന് പിരിയാൻ ആരംഭിക്കും. പന്ത്രണ്ട് വയസാകുന്നതോടെ ആൺ ആനകൾ പൂർണമായും കൂട്ടം വിട്ട് പോകും. അതുവരെ മുതിർന്ന പെണ്ണാന നയിക്കുന്ന കൂട്ടത്തിലെ കുട്ടിയായി അവരുണ്ടാകുമെങ്കിലും പ്രായപൂർത്തിയാകുന്നതോടെ കൂട്ടത്തിൽ നിന്നും പുറത്താക്കും. തിന്ന് മദിച്ച് വേറെ ആനക്കൂട്ടങ്ങളെ അന്വേഷിച്ച് സഞ്ചരിക്കും. മറ്റ് ആനകളുമായി ചേർന്ന് ആഘോഷിച്ച് നടക്കും.
ഫിഷൻ ഫ്യൂഷൻ സംവിധാനം ഉള്ളതാണ് ഇവരുടെ സംഘരീതി. കുറച്ച്‌പേർ ഇടക്ക് പിരിഞ്ഞ് പോകും . വേറെ ഗ്രൂപ്പിലുള്ളവരാണെങ്കിലും ഒരേ ക്ലാനിൽ പെട്ടവരാണെങ്കിൽ ഇടയ്ക്ക് ഇതിലേക്ക് ചേരും. മുതിർന്ന പെൺ ആനകൾ ചിലപ്പോൾ ചെറു സംഘമായി പിരിഞ്ഞ് പോകും. എങ്കിലും ബന്ധുക്കളെ ഇവർ മറക്കില്ലെന്ന് പോസ്റ്റിൽ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം വായിക്കാം-
ആനകൾ വളരെ ദൃഡമായ സാമൂഹ്യ ജീവിതം നയിക്കുന്നവരാണ്. മുതിർന്ന ഒരു പെണ്ണാനയ്ക്കാകും സംഘ നേതൃത്വം. സംഘത്തിൽ കുറേ മുതിർന്ന പെണ്ണ് ആനകളും കുട്ടികളും ആണുണ്ടാകുക. സ്വന്തം കുടുംബാംഗങ്ങളെ ഇവർക്ക് ഗന്ധം കൊണ്ട് തിരിച്ചറിയാനാകും. ആറ് ഏഴ് വയസായാൽ ആൺ ആനകൾ കൂട്ടത്തിൽ നിന്ന് പിരിയാൻ ആരംഭിക്കും. സാധാരണയായി , പന്ത്രണ്ട് വയസാകുന്നതോടെ ആൺ ആനകൾ കൂട്ടം വിട്ട് പോകും. അതുവരെ മുതിർന്ന പെണ്ണാന നയിക്കുന്ന കൂട്ടത്തിലെ കുട്ടിയായി അവരുണ്ടാകുമെങ്കിലും പ്രായപൂർത്തിയാകുന്നതോടെ കൂട്ടത്തിൽ നിന്നും പുറത്താക്കും. സ്വന്തം ബന്ധുക്കളായ പെൺ ആനകളുമായി ഇണചേരാനുള്ള സാദ്ധ്യത ഒഴിവാക്കാൻ കൂടിയാണിത്.
കൂട്ടം വിട്ട് ഏകാന്ത സഞ്ചാരികളാകും അവർ. തിന്ന് മദിച്ച് വേറെ ആനക്കൂട്ടങ്ങളെ അന്വേഷിച്ച് സഞ്ചരിക്കും. ചിലപ്പോൾ സമാന സ്വഭാവത്തോടെ നടക്കുന്ന വേറെയും ആൺ ആനകളുമായി കൂട്ട് കൂടി ബാച്ചിലർ സംഘങ്ങളായും കഴിയും. അതിൽ കൊമ്പില്ലാത്ത മോഴകളും കാണും. ചെറു ബാല്യക്കാരായ ആൺ ആനകൾ തമ്മിൽ ഇണചേരലിന് സമാനമായ പെരുമാറ്റങ്ങൾ നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. മുതിർന്ന ആണാനക്കൂട്ടങ്ങളിലും സ്വവർഗാനുരാഗ സമാനമായ ചേഷ്ടകൾ കാണാറുണ്ട്. ചെറുപ്പകാരുമായല്ല, എറ്റവും മുതിർന്ന നാൽപ്പത് അൻപത് വയസായ ആണാനകളുമായാണ് ഇണചേരാൻ പിടിയാനകൾ താത്പര്യം കാണിക്കുക.. ആണാനകളുടെ വൃഷണങ്ങൾ മറ്റ് പല സസ്തനികളുടേതും പോലെ വൃഷണ സഞ്ചിയിൽ ശരീരത്തിന് പുറത്തല്ല സ്ഥിതി ചെയ്യുന്നത്. ഉള്ളിൽ തന്നെ വൃക്കകളുടെ അടുത്താണുള്ളത്. ഉദ്ധരിക്കുമ്പോൾ ലിംഗം S ആകൃതിയിൽ ഒരു മീറ്റർ വരെ നീളം വെച്ചാണുണ്ടാകുക. മറ്റ് സസ്തനി പെൺ മൃഗങ്ങളുടെ ബാഹ്യ ലൈംഗീകാവയവം വാലിനു തൊട്ട് താഴെയാണെങ്കിൽ ആനകളുടേത് പിൻ കാലുകളുടെ ഇടയിൽ ആണ്. മുലകൾ മുൻ കാലുകൾക്കിടയിൽ മുലയൂട്ടുന്ന സമയം കുഞ്ഞിനെ തുമ്പികൈകൊണ്ട് താങ്ങി പിടിക്കാൻ പറ്റുന്ന വിധത്തിൽ ആണുണ്ടാകുക. കുഞ്ഞുങ്ങൾ തുമ്പികൈ ഉപയോഗിച്ചല്ല, വായകൊണ്ട് നേരിട്ടാണ് പാൽ കുടിക്കുക.
ആനകളുടെ തലയുടെ ഇരു പാർശങ്ങളിലുമായുള്ള ടെമ്പറൽ ഗ്രന്ഥികൾ ഉണ്ട്. അത് ആനകളുടെ ലൈംഗീകതയുമായി ബന്ധപ്പെട്ട് കിടക്കുന്നു. ആൺ ആനകൾ മസ്ത് എന്ന പേരിലറിയപ്പെടുന്ന ലൈംഗീക ഉണർവ് കാലത്ത് ടെസ്റ്റോസ്റ്റിറോൺ ഉത്പാദനം കൂടുകയും ഗ്രന്ഥികളിൽ നിന്ന് രൂക്ഷഗന്ധമുള്ള സ്രവങ്ങൾ ഒലിച്ചിറങ്ങുകയും ചെയ്യും. മദപ്പാട് എന്നാണ് ഈ അവസ്ഥയ്ക്ക് പറയുക. മദപ്പാട് ഉണ്ടായാൽ ഇവയുടെ രൂക്ഷ ഗന്ധം അടിച്ചാൽ കൂട്ടത്തിലെ ആൺ ആനകൾ ഒഴിഞ്ഞ് മാറി നിൽക്കും. ചെവി ആട്ടുമ്പോൾ ഈ ഗന്ധം ദൂരേക്ക് പ്രസരണം ചെയ്യപ്പെടും. ഇണചേരാൻ ആഗ്രഹിച്ച് നടക്കുന്ന ചെറുപ്പകാരും മുതിർന്ന കൊമ്പന്മാർ വന്നാൽ ആഗ്രഹം ഒഴിവാക്കി സ്ഥലം കാലിയാക്കും. മദദ്രവം മരങ്ങളിലും പാറകളിലും ഉരച്ച് വെച്ച് ബാക്കിയുള്ള കൊമ്പന്മാർ സ്ഥലം കാലിയാക്കൂ എന്ന സന്ദേശം നൽകും. പലപ്പോഴും ചെറുപ്പാക്കാർക്കൊന്നും ഇണചേരാാനുള്ള ഭാഗ്യം വളരെകൊല്ലങ്ങളോളം കിട്ടണം എന്നില്ല.
ചിലപ്പോൾ കൊമ്പന്മാർ തമ്മിൽ ഇണയ്ക്കായി കടുത്ത പരസ്പരാക്രമണങ്ങൾ നടക്കും. പതിനെട്ട് മുതൽ ഇരുപത്തി രണ്ടു മാസം വരെ നീണ്ടതാണ് ആനയുടെ ഗർഭകാലം. പ്രസവ സമയത്ത് കുഞ്ഞിന്റെ ശരീരത്തിൽ ധാരാളം രോമങ്ങൾ ഉണ്ടാവും. കുറച്ച് മണിക്കൂറുകൾക്കകം തന്നെ ആനക്കുട്ടി നടക്കാൻ തുടങ്ങും. സംഘത്തിലെ എല്ലാവരുടെയും ശ്രദ്ധ കുഞ്ഞുങ്ങളിൽ ഉണ്ടാകും. അൽപ്പം മുതിർന്നാൽ അമ്മ ഭക്ഷണം തേടിപ്പോകുമ്പോൾ ആയമാർ സംരക്ഷിക്കും.
ഫിഷൻ ഫ്യൂഷൻ സംവിധാനം ഉള്ളതാണ് ഇവരുടെ സംഘരീതി. കുറച്ച്‌പേർ ഇടക്ക് പിരിഞ്ഞ് പോകും . വേറെ ഗ്രൂപ്പിലുള്ളവരാണെങ്കിലും ഒരേ ക്ലാനിൽ പെട്ടവരാണെങ്കിൽ ഇടയ്ക്ക് ഇതിലേക്ക് ചേരും. മുതിർന്ന പെൺ ആനകൾ ചിലപ്പോൾ ചെറു സംഘമായി പിരിഞ്ഞ് പോകും. എങ്കിലും ബന്ധുക്കളെ ഇവർ മറക്കില്ല.
അതുപോലെ കൃത്യമായ ടെറിട്ടറി ശീലങ്ങൾ ഒന്നും ഇവർക്കില്ല എങ്കിലും ഓരോ കൂട്ടത്തിനും, അതിലെ ഓരോ അംഗത്തിനും കൃത്യമായ സ്ഥിര മേച്ചിൽസ്ഥലങ്ങൾ ഉണ്ടാവാം. ഭക്ഷണ ലഭ്യതയ്ക്കനുസരിച്ച് ദീർഘ സഞ്ചാരങ്ങൾ നടത്തും.
Discussion about this post