ടെക്ക് മേഖലയിൽ മാത്രല്ല, ഇടിക്കൂട്ടിലൂം താൻ വീരൻ തന്നെയെന്ന് തെളിയിച്ചിരിക്കുകയാണ് മെറ്റ മേധാവി മാർക്ക് സുക്കർബർഗ്. ജിയു-ജിറ്റ്സു ടൂർണമെന്റിൽ മത്സരിച്ച സുക്കർബർഗ് സ്വർണവും വെള്ളിയും കൊയ്താണ് വിജയം നേടിയത്. സോഷ്യൽ മീഡിയയിലൂടെ അദ്ദേഹം തന്നെയാണ് ഇക്കാര്യം പങ്കുവെച്ചത്.
തന്റെ ആദ്യ ജിയു ജിറ്റ്സു ടൂർണമെന്റിൽ മത്സരിക്കുകയും ഗ്വറില്ല ജിയു ജിറ്റ്സു ടീമിന് വേണ്ടി മെഡലുകൾ നേടുകയും ചെയ്തുവെന്ന് മാർക്ക് സുക്കർബർഗ് ഇൻസ്റ്റഗ്രാമിൽ കുറിച്ചു. . തന്റെ പരിശീലകരായ ഡേവ് കാമറില്ലോ, ഖായ് വു, ജെയിംസ് ടെറി എന്നിവര്‍ക്ക് നന്ദി അറിയിച്ചുകൊണ്ടുള്ള പോസിറ്റിൽ മത്സരത്തിന്റെ ചിത്രങ്ങളും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.
കഴിഞ്ഞ സെപ്റ്റംബറിലാണ് സുക്കർബർഗിന്റെ മിക്സഡ് മാർഷ്യൽ ആർട്സ് പരിശീലനത്തെക്കുറിച്ചുളള വാർത്തകൾ പുറത്തുവരുന്നത്. പ്രശസ്ത ജിയു ജിറ്റ്‌സു പരിശീലകനായ ഖായി വുവിന് കീഴിലാണ് ആയോധന കല പരിശീലിച്ചിരുന്നത്. വാര്‍ത്തകള്‍ക്ക് പിന്നാലെ ജിയു-ജിറ്റ്സുവിനെ ‘മികച്ച കായിക വിനോദം’ എന്ന് വിശേഷിപ്പിച്ചും മെറ്റാ മേധാവി രംഗത്തെത്തിയിരുന്നു. ഇടിക്കൂട്ടിലെ സൈലന്റ് കില്ലർ എന്നാണ് സുക്കർബർഗിനെ പരിശീലകനായ വൂ വിശേഷിപ്പിച്ചിരുന്നത്.












