തിരുവനന്തപുരം: സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി കേന്ദ്രസർക്കാർ വെട്ടിക്കുറച്ചുവെന്ന തരത്തിൽ സംസ്ഥാന സർക്കാരും സിപിഎം നേതാക്കളും നടത്തുന്ന പ്രചാരണം പെരുംനുണയെന്ന് തെളിയുന്നു. കേന്ദ്രസർക്കാർ അനുവദിച്ച തുകയുടെയും സർക്കാർ ഇതുവരെ എടുത്തതിന്റെയും കണക്കുകൾ നിരത്തി കേന്ദ്രമന്ത്രി വി. മുരളീധരനാണ് വ്യാജ പ്രചാരണത്തെ പൊളിച്ചടുക്കിയത്.
കെഎൻ ബാലഗോപാൽ പറയുന്ന 15390 കോടി രൂപ ആദ്യ മൂന്ന് ക്വാർട്ടറിലേക്കുമുളള തുകയാണെന്ന് വി. മുരളീധരൻ പറഞ്ഞു. 55000 കോടി രൂപയാണ് സം്സ്ഥാനത്തിന്റെ കടമെടുപ്പ് പരിധി. ഇതിൽ 34,661 കോടി രൂപ സർക്കാർ എടുത്തുകഴിഞ്ഞു. ബാക്കിയുളള 15390 കോടി രൂപ മൂന്ന് ക്വാർട്ടറിലേക്കുമുളളതാണ്. അവശേഷിക്കുന്ന തുകയായ 5,131 കോടി സാമ്പത്തിക വർഷത്തിന്റെ അവസാന പാദം നൽകും അതാണ് രീതിയെന്ന് കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി.
കേന്ദ്രം ഒരു വിഹിതവും വെട്ടിക്കുറച്ചിട്ടില്ല പരിധിക്ക് പുറത്ത് ധൂർത്തിന് വേണ്ടി കടമെടുപ്പ് അനുവദിച്ചാൽ കേരളം ശ്രീലങ്കയാവും. അതിന് കേന്ദ്ര സർക്കാർ കൂട്ട് നിൽക്കില്ലെന്നും വി. മുരളീധരൻ തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു. അവസാന പാദത്തിൽ നൽകും എന്ന് പറഞ്ഞ തുക നൽകില്ലെന്ന് ഇതുവരെ കേന്ദ്രസർക്കാർ പറഞ്ഞിട്ടില്ല. 2023 -24 വർഷത്തിലെ 15390 കോടി രൂപയും അനുവദിച്ചുകഴിഞ്ഞതായി വി. മുരളീധരൻ വിശദീകരിച്ചു.
രാജ്യത്ത് ഏറ്റവും കൂടുതൽ കടബാദ്ധ്യതയുളള അഞ്ച് സംസ്ഥാനങ്ങളിൽ ഒന്ന് കേരളമാണെന്ന് ആർബിഐ റിപ്പോർട്ടിൽ പറയുന്നുണ്ടെന്നും വി. മുരളീധരൻ ചൂണ്ടിക്കാട്ടി. അതേസമയം വി. മുരളീധരന്റെ മറുപടി മാദ്ധ്യമങ്ങൾ പ്രധാന വാർത്തയാക്കിയതോടെ സംസ്ഥാന ധനമന്ത്രി കെ.എൻ ബാലഗോപാൽ ന്യായീകരണവുമായി രംഗത്തെത്തി.
സാധാരണഗതിയിൽ കൃത്യമായ കണക്കുകൾ സഹിതമാണ് കടമെടുപ്പ് പരിധി സംബന്ധിച്ച അറിയിപ്പുകൾ കേന്ദ്രം നൽകാറുള്ളതെന്നും ഇത്തവണ വിശദമായ കണക്കുകൾ നൽകിയിട്ടില്ലെന്നുമായിരുന്നു സമൂഹമാദ്ധ്യമങ്ങളിലൂടെ മന്ത്രിയുടെ പ്രതികരണം.
32000 കോടി രൂപയാണ് സർക്കാരിന്റെ അംഗീകൃത കടപരിധി എന്ന ഒരു കത്ത് വന്നതിനു ശേഷം ഈ വർഷം ആകെ 15,390 കോടിയാണ് അനുവദിച്ചിട്ടുള്ളതെന്നും, ഏപ്രിൽ മാസം അനുവദിച്ച 2000 കോടി കഴിച്ച് ഇനി 13390 കോടി രൂപ മാത്രമേ സംസ്ഥാനത്തിന് കടമെടുക്കാൻ കഴിയൂ എന്നും മാത്രമാണ് കേന്ദ്രത്തിന്റെ മെയ് 26 ലെ കത്തിൽ ഉണ്ടായിരുന്നതെന്നും മന്ത്രി പറയുന്നു.
Discussion about this post