കണ്ണൂർ; ദിവസങ്ങൾക്ക് മുൻപ് സംസാരശേഷിയില്ലാത്ത നിഹാലെന്ന 11 കാരനെ നായ്ക്കൾ കടിച്ചുകൊന്ന മുഴുപ്പിലങ്ങാട് വീണ്ടും തെരുവുനായ്ക്കളുടെ ആക്രമണം. പാച്ചാക്കര എൽപി സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിനി ജാൻവിക്കാണ് തെരുവ് നായയുടെ കടിയേറ്റത്. മൂന്ന് തെരുവ് നായകൾ ചേർന്നാണ് കുട്ടിയെ ആക്രമിച്ചത്. വീട്ടുമുറ്റത്ത് നിന്ന് കളിക്കുകയായിരുന്ന കുട്ടിയെ നായകൾ ചേർന്ന് കടിച്ചുവലിച്ചു കൊണ്ടുപോകാൻ ശ്രമിച്ചതായി ദൃക്‌സാക്ഷികൾ പറഞ്ഞു.
വീടിന്റെ പരിസരത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന ജാൻവിയയെ ഗേറ്റ് വഴി മുറ്റത്തേക്ക് കയറിയ മൂന്ന് തെരുവുനായ്ക്കളാണ് ആക്രമിച്ചത്. കടിയേറ്റു നിലത്തുവീണ കുട്ടിയുടെ കൈയിലും കാലിലുമെല്ലാം നായ്ക്കൾ ആഴത്തിലുള്ള മുറിവേൽപ്പിച്ചു. നിലവിളികേട്ട് ഓടിയെത്തിയവരാണ് രക്ഷിച്ചത്. നിഹാൽ ആക്രമിക്കപ്പെട്ടതിന് 200 മീറ്റർ മാത്രം അകലെയാണ് സംഭവം. കടിയേറ്റ വിദ്യാർത്ഥിനിയെ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ തലയ്ക്കും വയറിലും തുടയിലും കൈയിലും ആഴത്തിൽ മുറിവുണ്ട്.
ഏതാനും ദിവസങ്ങൾക്ക് മുൻപാണ് കണ്ണൂർ മുഴുപ്പിലങ്ങാട് തെരുവുനായകളുടെ ആക്രമണത്തിൽ പതിനൊന്നുകാരനായ നിഹാൽ കൊല്ലപ്പട്ടത്.സംഭവത്തിൽ ബാലാവകാശ കമ്മീഷൻ സ്വമേധയ കേസെടുത്തിരുന്നു. നിഹാലിൻറെ മരണത്തിന് പിന്നാലെ മുഴുപ്പിലങ്ങാട് പ്രദേശത്ത് നിന്ന് 31 ഓളം തെരുവുനായകളെ പിടികൂടിയിരുന്നു.
Discussion about this post