കോഴിക്കോട്: വ്യാജ എക്‌സ്പീരിയൻസ് സർട്ടിഫിക്കേറ്റ് ചമച്ച് ജോലി തട്ടാൻ ശ്രമിച്ച കേസിലെ പ്രതിയായ എസ്എഫ്‌ഐ നേതാവ് വിദ്യ ഒളിവിൽ പോയതിൽ പാർട്ടിയ്ക്ക് പങ്കില്ലെന്ന് സിപിഎം. പേരാമ്പ്ര ഏരിയ സെക്രട്ടറി എം. കുഞ്ഞഹമ്മദ് ആണ് വിഷയത്തിൽ പ്രതികരണവുമായി രംഗത്ത് വന്നത്. ഒളിവിൽ പോകുക എന്ന പാർട്ടിയിൽ പുതിയ സംഭവം അല്ലെന്നും അദ്ദേഹം പറഞ്ഞു. വിദ്യയെ ഒളിവിൽ പോകാൻ സഹായിച്ചത് സിപിഎം ആണെന്ന തരത്തിൽ ആരോപണം ഉയർന്നിരുന്നു. ഇതേ തുടർന്നാണ് ഇത് നിഷേധിച്ച് കുഞ്ഞഹമ്മദ് മാദ്ധ്യമങ്ങൾക്ക് മുൻപിലെത്തിയത്.
വിദ്യ ഒളിവിൽ പോയതിൽ പാർട്ടിയ്ക്ക് പങ്കില്ല. വിദ്യയെ സംരക്ഷിക്കേണ്ടകാര്യം പാർട്ടിയ്ക്കില്ല. വിദ്യ ഒളിച്ചത് എവിടെയെന്നും ആരാണ് ഒളിപ്പിച്ചത് എന്നും സിപിഎം വ്യക്തമാക്കും. ഇതെല്ലാം അനാവശ്യകാര്യങ്ങളാണ്. ഇതിൽ സിപിഎമ്മിന് ഇടപെടേണ്ട കാര്യമില്ലെന്നും കുഞ്ഞഹമ്മദ് മാദ്ധ്യമങ്ങളോട് പറഞ്ഞു.
ഒളിവിൽ പോകുക എന്നത് ഇത്ര ചർച്ചയാക്കേണ്ടകാര്യമില്ല. ഒളിവിൽ പോകുക ആദ്യത്തെ സംഭവവുമല്ല. എല്ലാ പാർട്ടിക്കാരും ഒളിവിൽ പോകാറുണ്ട്. മുൻകൂർ ജാമ്യം ലഭിച്ചതിന് ശേഷം പോലീസിന് മുൻപിൽ കീഴടങ്ങിയവർ ഉണ്ട്. അത് പൗരന്റെ അവകാശമാണ്. ഒളിവിൽ കഴിയുക ഒരു തെറ്റായ കാര്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.











