സുനീഷ് വി ശശിധരൻ
വീണത് വിദ്യയാക്കുകയും പിന്നീട് വീണിടം വിഷ്ണുലോകമാക്കുകയും ചെയ്യുന്ന കമ്മ്യൂണിസ്റ്റ് നുണ നിർമ്മാണ ഫാക്ടറികളിലെ പരാന്നഭോജികൾക്ക് നിനച്ചിരിക്കാതെ വീണുകിട്ടിയ അപ്പക്കഷണമായിരുന്നു മണിപ്പൂർ കലാപം. മണിപ്പൂരിന്റെ കലാപ ഭൂമികയിൽ ഒരു കാലത്തും യാതൊരു റോളുമില്ലാതിരുന്ന ആർ എസ് എസിനെ പ്രതിക്കൂട്ടിലാക്കി കേരളവും ഡൽഹിയും ആസ്ഥാനമാക്കി കമ്മ്യൂണിസ്റ്റ് നുണനിർമാണ ഫാക്ടറികൾ ക്യാപ്സ്യൂളുകൾക്ക് രൂപം നൽകിയപ്പോൾ, ഗ്രഹണി പിടിച്ചവന് ചക്കക്കൂട്ടാൻ കിട്ടിയ ആവേശത്തിലാണ് ലോക്കൽ നേതാക്കൾ മുതൽ ടീച്ചറമ്മയും മുഖ്യമന്ത്രിയും വരെയുള്ളവർ വിഷയത്തിൽ ചാടി വീണത്. ഇരു ഗോത്ര സമൂഹങ്ങൾ തമ്മിൽ നടക്കുന്ന സംഘർഷത്തെ, ആർ എസ് എസ് ക്രിസ്ത്യൻ വംശഹത്യ നടത്തുന്നു എന്ന തരത്തിൽ ഇക്കൂട്ടർ പ്രചരിപ്പിച്ചു. ഗോധ്രാനന്തര കലാപത്തിൽ നടന്നതിന് സമാനമായ രീതിയിൽ ജിഹാദി ഇരവാദ കേന്ദ്രങ്ങൾ കമ്മ്യൂണിസ്റ്റ് നുണകൾക്ക് വൻ തോതിൽ പ്രചാരം നൽകി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും ഇവർ ടാർഗെറ്റ് ചെയ്തു. കലാപത്തിന്റെ ഉത്തരവാദിത്തം ബിജെപിക്ക് മേൽ ചാർത്തിക്കൊടുത്തു.
എന്നാൽ കലാപത്തിന് പിന്നിൽ ആർ എസ് എസും സംഘപരിവാറുമാണെന്ന കമ്മ്യൂണിസ്റ്റ് പ്രചാരണങ്ങൾ കഴിഞ്ഞ കുറച്ച് മണിക്കൂറുകളായി മഴവെള്ളം വീണ അടുപ്പ് പോലെ നനഞ്ഞ് കുതിർന്നിരിക്കുകയാണ്. സൈബറിടങ്ങളിൽ നിന്നും ഇത്തരം പോസ്റ്റുകൾ മുക്കി കണ്ടം വഴി ഓടുകയാണ് പലരും. ദേശാഭിമാനിയും മടക്കി കൈരളി ചാനലും ഓഫാക്കി ദേശീയ മാദ്ധ്യമങ്ങളിലേക്ക് കണ്ണ് പായിച്ചപ്പോഴാണ് ഇംഫാലിൽ നിന്നും വരുന്ന ചില പുതിയ വാർത്തകൾ ഇവരുടെ ശ്രദ്ധയിൽ പെട്ടത്. മണിപ്പൂരിൽ സ്ത്രീകൾക്കെതിരെ അതിക്രമം നടത്തിയതിന് അറസ്റ്റിലായവർ ആർ.എസ്.എസുകാരാണെന്ന രീതിയിൽ വ്യാജ പ്രചാരണം നടത്തിയ സിപിഎം പോളിറ്റ് ബ്യൂറോ അംഗവും ജനാധിപത്യ മഹിള അസോസിയേഷൻ വൈസ് പ്രസിഡന്റുമായ സുഭാഷിണി അലി മാപ്പ് പറഞ്ഞതോടെയാണ് കളി കാര്യമാകുന്നത് ഇവർ മനസിലാക്കിയത്.
തീർന്നില്ല, മണിപ്പൂരിൽ സ്ത്രീകളെ ആക്രമിച്ച കൂട്ടത്തിൽ ആർ എസ് എസ് നേതാവും മകനുമുണ്ട് എന്ന തരത്തിൽ വ്യാജ പ്രചാരണം നടത്തിയവർക്കെതിരെ മണിപ്പൂർ പോലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്ത വാർത്തയും പുറത്തു വന്നു. ഇതിന് പിന്നാലെ, ആർ എസ് എസിനെതിരെയും ബിജെപിക്ക് എതിരെയും നുണ പ്രചാരണം നടത്തിയവർക്കെതിരെ നിയമ നടപടികളുമായി മുന്നോട്ട് പോകാൻ കേരള ബിജെപി നേതൃത്വം തയ്യാറായതോടെ, പൗരത്വ ഭേദഗതി നിയമക്കാലത്തും ഇടനിലക്കാരുടെ സമരകാലത്തും നോട്ട് നിരോധന കാലത്തും പടച്ചുവിട്ട നുണകളുടെ മൈലേജ് ഇവിടെ ആവർത്തിക്കില്ലെന്ന് താത്വിക ആചാര്യന്മാർക്ക് ബോദ്ധ്യപ്പെട്ടു. കുമാര പിള്ള സാറന്മാർ ഒട്ടും അമാന്തിക്കാതെ കോട്ടപ്പള്ളിമാരെ വിളിക്കുകയും അവർ ഉത്തമന്മാർക്ക് മാർഗ നിർദേശം നൽകുകയും ചെയ്തതോടെ, നുണ ഫാക്ടറികളുടെ ഫ്യൂസ് പോയി എന്നാണ് വിവരം. ഇതൊന്നും അറിയാതെ, അക്ഷരവിരോധികളായ ജിഹാദികൾ ഇപ്പോഴും കളത്തിലുണ്ട്.
ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനമായ മണിപ്പൂരിൽ ഭൂമിക്ക് മേലുള്ള അവകാശത്തിനായി പ്രബലരായ ഇരു ഗോത്രവിഭാഗങ്ങൾ തമ്മിൽ നടക്കുന്ന ഏറ്റുമുട്ടലുകൾക്ക് ദശാബ്ദങ്ങളുടെ ചരിത്രമുണ്ട്. കൈയ്യൂക്കുള്ളവൻ കാര്യക്കാരൻ എന്ന ബ്രിട്ടീഷ് ഭരണകാലത്തെ നയത്തിൽ നിന്നും ജനാധിപത്യപരമായ രീതിയിൽ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ സ്വാതന്ത്ര്യം കിട്ടി അറുപത് വർഷങ്ങൾക്ക് ശേഷവും ഒരു ശ്രമം പോലും നടത്താതിരുന്ന കോൺഗ്രസ് സർക്കാരുകൾ മനപ്പൂർവം തൃണവൽഗണിക്കുകയായിരുന്നു മണിപ്പൂരിന്റെ ആത്മാവിൽ പുകഞ്ഞു കൊണ്ടിരുന്ന വംശീയ വിദ്വേഷത്തെ. എന്നാൽ 2014ൽ കേന്ദ്രത്തിൽ അധികാരത്തിൽ വന്ന നരേന്ദ്ര മോദി സർക്കാരും പിൽക്കാലത്ത് സംസ്ഥാനത്ത് അധികാരത്തിൽ വന്ന ബിജെപി സർക്കാരും ക്രിയാത്മകമായ ശ്രമങ്ങളിലൂടെ മണിപ്പൂരിൽ സമാധാനത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുകയും വികസനം അന്യമായിരുന്ന ഗോത്ര സംസ്ഥാനത്തെ ദേശീയ മുഖ്യധാരയിലേക്ക് കൊണ്ടു വരികയും ചെയ്തപ്പോൾ, രാഷ്ട്രത്തിന്റെ ആത്മാവ് സന്തോഷിച്ചു. എന്നാൽ സമാന്തരമായി, എന്തിലും ഏതിലും രാഷ്ട്രീയം കാണുന്ന പ്രതിപക്ഷ കക്ഷികളും അർബൻ നക്സലുകളും ജിഹാദികളും ചോരയുടെ മണം നുണഞ്ഞ ചെന്നായയെ പോലെ, മണിപ്പൂരിൽ വീണ്ടും അശാന്തി പുകയുന്നത് കാണാൻ കാത്തിരിക്കുകയായിരുന്നു എന്ന് വെളിവാക്കുന്നതാണ്, ഇംഫാലിൽ നിന്നും ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾക്ക് മേൽ ചാർത്തപ്പെടുന്ന നട്ടാൽ മുളയ്ക്കാത്ത നുണകളുടെ മേലങ്കികൾ.
ഒളിഞ്ഞും തെളിഞ്ഞും കൊണ്ടും കൊടുത്തും തുടർന്നു കൊണ്ടിരുന്ന മണിപ്പൂർ സംഘർഷങ്ങൾ ഏറെക്കുറേ നിയന്ത്രണവിധേയമായ ശേഷം സമാധാനത്തിന്റെ ഗുണഫലങ്ങൾ ആസ്വദിച്ചു തുടങ്ങിയ മണിപ്പൂരി ജനതയ്ക്ക് മേൽ അപ്രതീക്ഷിതമായിട്ടായിരുന്നു പുതിയ കലാപത്തിന്റെ വിഷവിത്തുകൾ വന്ന് പതിച്ചത്. മണിപ്പൂരിലെ ഭൂരിപക്ഷ ഗോത്രവിഭാഗമായ മെയ്തേയ് വംശജർക്ക് പട്ടിക വർഗ പദവി നൽകാനുള്ള 2023 ഏപ്രിൽ മാസത്തിലെ ഹൈക്കോടതി ഉത്തരവിനെ തുടർന്ന്, കാലാകാലങ്ങളായി പട്ടികവർഗ പദവിയുടെ പേരിൽ പ്രദേശത്തെ സിംഹഭാഗം ഭൂമിയും കൈവശം വെച്ച് ആസ്വദിച്ചിരുന്ന കുക്കി വംശജർ പ്രതിഷേധം ആരംഭിച്ചു. എണ്ണത്തിൽ കൂടുതലായിരുന്ന മെയ്തേയ് വിഭാഗമാകട്ടെ, തങ്ങൾക്കും കൂടി അവകാശപ്പെട്ട ഭൂമിയുമായി ബന്ധപ്പെട്ട് ദശാബ്ദങ്ങളായി നിലനിന്നിരുന്ന തർക്കങ്ങളിൽ നീതിപൂർവമായ തീർപ്പ് കൽപ്പിക്കപ്പെട്ടതായി പ്രഖ്യാപിക്കുകയും, കോടതി ഉത്തരവിനെ സ്വാഗതം ചെയ്യുകയും ചെയ്തു. ഇതിൽ പ്രകോപിതരായ കുക്കി വംശജർ പ്രതിഷേധങ്ങൾ കായികമായ അക്രമങ്ങളിലേക്ക് സന്നിവേശിപ്പിക്കുകയും, മെയ്തേയ് വിഭാഗം അധിവസിക്കുന്ന ചുരാചൻപൂരിലെ ഗ്രാമങ്ങൾ അഗ്നിക്കിരയാക്കുകയും ചെയ്തു. ഇതിനെതിരെ മെയ്തേയ് വിഭാഗം തിരിച്ചടിച്ചതോടെ, സംഘർഷം കലാപത്തിലേക്ക് വഴിമാറുകയായിരുന്നു.
സായുധരായി സംഘടിച്ച ആൾക്കൂട്ടം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ അക്രമം അഴിച്ചുവിട്ടു. കുക്കി വിഭാഗത്തിന്റെ പ്രതിഷേധങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് മണിപ്പൂരിലെ ക്രൈസ്തവ പുരോഹിതരുടെ കൂട്ടായ്മയായ ടി സി എൽ എഫ് രംഗത്ത് വന്നതോടെ, സംഘർഷങ്ങൾക്ക് വർഗീയ നിറം കൈവന്നു. ക്രൈസ്തവ ഭൂരിപക്ഷ സംസ്ഥാനമായ മണിപ്പൂരിൽ കുക്കി വിഭാഗത്തിലും മെയ്തെയ് വിഭാഗത്തിലും ക്രൈസ്തവ വിശ്വാസികൾ ഉണ്ട്. ഇവർ തമ്മിൽ ഭൂമി വാങ്ങുന്നതിനുള്ള അവകാശത്തിന്റെ പേരിൽ ആരംഭിച്ച വംശീയമായ സംഘർഷം പുരോഹിതരുടെ പക്ഷപാതപരമായ ഇടപെടലുകളെ തുടർന്ന് മറ്റൊരു തലത്തിൽ വ്യാഖ്യാനിക്കപ്പെട്ടു. തങ്ങൾ എവിടെ, എങ്ങനെ, എപ്പോൾ ഇടപെടണമെന്നത് കൃത്യമായി കണക്കുകൂട്ടി വെച്ചിരുന്ന ഇടത്- ജിഹാദി സൈദ്ധാന്തിക കൂട്ടായ്മ ഈ അവസരത്തിൽ രക്തനാവ് നീട്ടി രംഗപ്രവേശം ചെയ്തു.
പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് ഉണ്ടായ കലാപങ്ങളിൽ എന്നത് പോലെ ഇവിടെയും, കേരളം കേന്ദ്രമാക്കിയാണ് വലിയ തോതിൽ നുണ പ്രചാരണങ്ങൾ നടന്നത്. അതിന് സവിശേഷമായ മറ്റൊരു കാരണം കൂടി ഉണ്ടായിരുന്നു. ജിഹാദികൾക്ക് അകമഴിഞ്ഞ് പിന്തുണ നൽകുകയും മുസ്ലീം പ്രീണനം മുഖമുദ്രയാക്കുകയും ചെയ്ത കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടികളോടും ദേശീയ തലത്തിലും സംസ്ഥാന തലത്തിലും അപ്രസക്തമായ കോൺഗ്രസിനോടും സംസ്ഥാനത്തെ ക്രൈസ്തവ സഭകൾക്ക് കടുത്ത അതൃപ്തി ഉണ്ടായിരുന്നു. ഇവരിൽ ചിലർ ബിജെപി അനുകൂല പ്രസ്താവനകൾ നടത്തുകയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും കേന്ദ്ര മന്ത്രിമാരുമായും അടുക്കുകയും ചെയ്തിരുന്നു. ഇതിൽ അമർഷം പൂണ്ടിരുന്ന ഇടതുപക്ഷത്തിനും കോൺഗ്രസിനും വീണുകിട്ടിയ വടിയായിരുന്നു മണിപ്പൂർ വിഷയം. ജിഹാദികളുടെ പിന്തുണയോടെ അവർ അവസരം മുതലെടുത്തു. നോട്ട് നിരോധന കാലത്തും പൗരത്വ ഭേദഗതി നിയമ കാലത്തുമെന്നത് പോലെ കേരളത്തിന്റെ മുക്കിലും മൂലയിലും ഇടത് നുണയന്മാർ കോളാമ്പികൾക്ക് മുന്നിൽ രാഷ്ട്രീയ ദുർഗന്ധം തുപ്പി. സൈബറിടങ്ങളിൽ കൂടപ്പിറപ്പായ അക്ഷരത്തെറ്റുകളുടെ അകമ്പടിയോടെ ജിഹാദികളും ഉറഞ്ഞു തുള്ളി. സിപിഎമ്മിന്റെ അപ്പക്കഷ്ടങ്ങൾക്കായി അനുസരണയോടെ വാലാട്ടുന്ന, പിൽക്കാലത്ത് പി ആർ ഡിയിലും സെക്രട്ടറിയേറ്റിലും കളക്ട്രേറ്റുകളിലും ഉന്നത പദവികൾ സ്വപ്നം കാണുന്ന ചില മാദ്ധ്യമ പ്രവർത്തകർ ചാനൽ ചർച്ചകളിൽ വിദൂഷക വേഷം ഭംഗിയാക്കി.
കലാപത്തിൽ പ്രത്യക്ഷമായോ പരോക്ഷമായോ യാതൊരു പങ്കുമില്ലാത്ത ആർ എസ് എസിനെയും സംഘപരിവാറിനെയും പ്രതിക്കൂട്ടിൽ നിർത്തുന്നതിന് പിന്നിലെ അജണ്ട വ്യക്തമാണ്. ഗോത്ര സംഘർഷങ്ങളെ ഹിന്ദുക്കൾ ക്രിസ്ത്യാനികളെ കൂട്ടക്കൊല ചെയ്യുന്നു എന്ന തരത്തിൽ സംസ്ഥാന മുഖ്യമന്ത്രി പോലും വ്യാഖ്യാനിക്കുന്നതിന് പിന്നിലെ രാഷ്ട്രീയവും സ്പഷ്ടമാണ്. കലാപം നിയന്ത്രിക്കാൻ ശക്തമായ നടപടികളുമായി കേന്ദ്ര സംസ്ഥാന സർക്കാരുകൾ മുന്നോട്ട് പോകുന്നു.
രാജ്യത്തെ മറ്റേതൊരു വിഷയത്തിലും എന്നത് പോലെ മണിപ്പൂർ വിഷയത്തിലും കേന്ദ്ര സർക്കാരിന് വ്യക്തമായ നിലപാടുണ്ട്. പ്രധാനമന്ത്രി ഇക്കാര്യം മാദ്ധ്യമങ്ങൾക്ക് മുന്നിൽ വിശദീകരിക്കുകയും ചെയ്തിട്ടുണ്ട്. മണിപ്പൂർ വിഷയത്തിൽ പാർലമെന്റിൽ ചർച്ച ആവശ്യപ്പെടുകയും ഭരണപക്ഷം അതിന് തയ്യാറാകുകയും ചെയ്യുമ്പോൾ, യാതൊരു പ്രകോപനവുമില്ലാതെ ചർച്ച ബഹിഷ്കരിക്കുകയും ബഹളമുണ്ടാക്കി സഭ സ്തംഭിപ്പിക്കാൻ ശ്രമിക്കുകയുമാണ് പ്രതിപക്ഷം ചെയ്യുന്നത്. വിഷയത്തിൽ മാദ്ധ്യമങ്ങളോട് പ്രതികരിച്ച രാജ്യരക്ഷാ മന്ത്രിയുടെ വാക്കുകൾ തന്നെയാണ് ഇതിനുള്ള മറുപടി. “നിങ്ങൾ ആരെയാണ് വഴി തെറ്റിക്കാൻ ശ്രമിക്കുന്നത്? ആർക്ക് വേണ്ടിയാണ് നിങ്ങൾ നിലകൊള്ളുന്നത്? രാഷ്ട്രീയ ലക്ഷ്യത്തോടെ മുതലെടുപ്പ് നടത്തുകയും ലോകത്തിന് മുന്നിൽ സ്വന്തം നാടിനെയും പ്രധാനമന്ത്രിയെയും അവഹേളിക്കാൻ ശ്രമിക്കുകയും ചെയ്യുന്നവർ ഒരിക്കലും ഇത് മറക്കരുത്, ജനങ്ങൾ എല്ലാം കാണുന്നുണ്ട്. അവർക്ക് വിവേചന ബുദ്ധിയുണ്ട്. അവരെ വല്ലാതെ വില കുറച്ചു കാണരുത്.“
Discussion about this post