പാലക്കാട്: സിപിഎം ഭരിക്കുന്ന ഷൊർണൂർ അർബൻ ബാങ്കിൽ എട്ട് കോടിയോളം രൂപയുടെ വായ്പ ക്രമക്കേട് നടന്നതായി പരാതി. പാർട്ടി ലോക്കൽ കമ്മറ്റി അംഗത്തിനും കുടുംബത്തിലെ 11 പേർക്കും ചട്ടങ്ങൾ കാറ്റിൽ പറത്തി വായ്പ നൽകിയെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്. ഇത് സംബന്ധിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് സഹകരണ രജിസ്ട്രാർക്കും വിജിലൻസിനും കോൺഗ്രസ് പരാതി നൽകിയിട്ടുണ്ട്.
സിപിഎം ലോക്കൽ കമ്മിറ്റി അംഗത്തിനും കുടുംബത്തിലെ 11 അംഗങ്ങൾക്കും 70 ലക്ഷം രൂപ വീതമാണ് വായ്പ നൽകിയത്. തിരിച്ചടവ് മുടങ്ങിയതോടെ സിപിഎം പ്രാദേശിക നേതൃത്വം ഇടപെടുകയായിരുന്നു.
വായ്പാത്തുകയുടെ പകുതി പോലും മൂല്യമില്ലാത്ത ഈടിന്മേലാണ് പണം അനുവദിച്ചതെന്നാണ് ബിജെപിയുടെയും കോൺഗ്രസിന്റെയും ആരോപണം. ബാങ്കിന് നിലവിൽ നഷ്ടണ്ടായിട്ടില്ലെന്നും ആവശ്യമെങ്കിൽ തുക തിരിച്ചു പിടിക്കാൻ നടപടികൾ സ്വീകരിക്കുമെന്നുമാണ് ബാങ്ക് അധികൃതരുടെ വിശദീകരണം.












