ന്യൂഡൽഹി: ചൈനീസ് അജണ്ടകൾ നടപ്പിലാക്കാൻ വേണ്ടി ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ത്യൻ മാദ്ധ്യമങ്ങളെ വിലക്കെടുത്തുവെന്ന് പാർലമെന്റിൽ ബിജെപി. ന്യൂസ് ക്ലിക്കുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുകൾ പ്രതീക്ഷിച്ചതിനേക്കാൾ ഗുരുതരമാണ്. വിഷയത്തിൽ കോൺഗ്രസിന്റെ നിലപാട് ദുരൂഹമാണ്. സിപിഎം നേതാവ് പ്രകാശ് കാരാട്ടാണ് ഇക്കാര്യത്തിൽ ഇടനില നിന്നതെന്നും ബിജെപി ആരോപിച്ചു.
ന്യൂസ് ക്ലിക്ക് വിവാദം സഭയിൽ ഉന്നയിക്കുമ്പോൾ പ്രതിപക്ഷം അസ്വസ്ഥരാകുന്നത് എന്തിനാണെന്ന് ലോക്സഭയിൽ വിഷയം ഉന്നയിച്ച ബിജെപി എം പി നിശികാന്ത് ദുബെ ചോദിച്ചു. ഇക്കാര്യത്തിൽ കോൺഗ്രസ് ആരെയാണ് ഭയപ്പെടുന്നതെന്നും അദ്ദേഹം ചോദിച്ചു.
വിവാദ വ്യവസായിയും ന്യൂസ് ക്ലിക്ക് വിഷയത്തിൽ ആരോപണ വിധേയനുമായ നെവിൽ റോയ് സിംഗവുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ആളായിരുന്നു സിപിഎം മുൻ ദേശീയ സെക്രട്ടറി പ്രകാശ് കാരാട്ട്. ഇരുവരും തമ്മിൽ പല തവണ ഇ മെയിൽ സംഭാഷണങ്ങൾ നടന്നിട്ടുണ്ട്. വിഷയത്തിൽ അന്വേഷണം പ്രഖ്യാപിച്ചാൽ താൻ ഇതിന്റെ രേഖകൾ കൈമാറാൻ ഒരുക്കമാണെന്നും ദുബെ വ്യക്തമാക്കി.
ബിജെപി രാജ്യസഭാ കക്ഷി നേതാവ് പിയൂഷ് ഗോയലാണ് വിഷയം ഉപരിസഭയിൽ ഉന്നയിച്ചത്. രാജ്യത്തെ അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുന്ന വിവരമാണ് പുറത്ത് വന്നിരിക്കുന്നത്. ദേശദ്രോഹ നടപടിയാണ് നടന്നിരിക്കുന്നത്. പ്രതിപക്ഷം ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുമായി ചേർന്ന് രാജ്യത്തിനെതിരെ ഗൂഢാലോചന നടത്തിയിരിക്കുന്നു എന്ന് വേണം മനസിലാക്കുവാൻ. വിഷയത്തിൽ വ്യക്തമായ അന്വേഷണം ആവശ്യമാണെന്നും രാജ്യദ്രോഹ പ്രവർത്തനങ്ങൾ നടത്തിയവരെ വെറുതെ വിടരുതെന്നും പിയൂഷ് ഗോയൽ രാജ്യസഭയിൽ പറഞ്ഞു.
Discussion about this post