ഇസ്ലാമാബാദ്: അഫ്ഗാനിസ്ഥാന്റെയും പാകിസ്താന്റെയും ഇടയിലുള്ള പ്രശ്‌നങ്ങൾ ഗുരുതരമാകുന്നു. തോർഖാം അതിർത്തി അടച്ചതുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളുടെയും ബന്ധം പുകയുന്നതായാണ് റിപ്പോർട്ട്. തങ്ങളുടെ പ്രദേശത്ത് ഒരു തരത്തിലുള്ള ഇടപെടലും അനുവദിക്കില്ലെന്നും പ്രകോപനമില്ലാതെ അഫ്ഗാനാണ് വെടിവയ്പ്പ് ആരംഭിച്ചത്. അഫ്ഗാൻ മണ്ണ് പാകിസ്താനെതിരായ ഭീകരാക്രമണത്തിനുള്ള കേന്ദ്രമായി ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും പാകിസ്താൻ താലിബാനോട് ആവശ്യപ്പെട്ടു.
ഈ കഴിഞ്ഞ ബുധനാഴ്ച ഇരുവശത്തുമുള്ള അതിർത്തി സുരക്ഷാ ഉദ്യോഗസ്ഥർ വെടിയുതിർത്തതിനെത്തുടർന്ന് അഫ്ഗാനിസ്ഥാനുമായുള്ള അതിർത്തി പാകിസ്താൻ അധികൃതർ അടയ്ക്കുകയായിരുന്നു. അഫ്ഗാനിസ്ഥാനിൽ നിന്ന് അമേരിക്കൻ പിൻവാങ്ങൽ സമയത്ത് ഉപേക്ഷിച്ച യുഎസ് സൈനിക ഉപകരണങ്ങൾ തീവ്രവാദികളുടെ കൈകളിൽ അകപ്പെടുകയും ചെയ്തതായി പാകിസ്താൻ കാവൽ പ്രധാനമന്ത്രി അൻവർ-ഉൽ-ഹഖ് കാക്കർ പറഞ്ഞതിന് രണ്ട് ദിവസത്തിന് ശേഷമാണ് അതിർത്തി അടച്ചത്.
അഫ്ഗാനിസ്ഥാനിൽ നിന്നുള്ള ഭീകരർ അതിർത്തി കടന്ന് ഭീകരാക്രമണം നടത്തുന്നുവെന്നാണ് പാകിസ്താൻ ആരോപിക്കുന്നത്. രാജ്യത്ത് ആക്രമണം നടത്താനും ഭൂപ്രദേശങ്ങൾ കയ്യടക്കാനും പാക് താലിബാന് എല്ലാ സൗകര്യവും ഒരുക്കുന്നത് താലിബാനാണെന്ന് പാകിസ്താൻ വിമർശിച്ചിരുന്നു. എന്നാൽ ഭീകരർ തങ്ങളല്ലെന്നും കഴിഞ്ഞ വർഷം ഓഗസ്റ്റിൽ തങ്ങൾ അധികാരമേറ്റ ശേഷം ഭീകര പ്രവർത്തനങ്ങൾ നിയന്ത്രണ വിധേയമായെന്നും താലിബാൻ അവകാശപ്പെട്ടിരുന്നു.
പാക്- അഫ്ഗാൻ പ്രതിസന്ധിയെ തുടർന്ന് 2023 ഫെബ്രുവരിയിലും തോർഖാം അതിർത്തി അടച്ചിരുന്നു. പാക്-അഫ്ഗാൻ ബന്ധത്തിൽ വലിയ തകർച്ചയാണ് ആ കാലയളവിലുണ്ടായത്. അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരത്തിൽ വന്നതിന് ശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം സാധാരണ നിലയിലായിരുന്നില്ല. കഴിഞ്ഞ വർഷം ഏപ്രിലിൽ അഫ്ഗാനിസ്ഥാനിലെ ഖോസ്റ്റിലും കുനാറിലും വ്യോമാക്രമണം നടത്തിയ പാകിസ്ഥാൻ 36 താലിബാൻകാരെ കൊലപ്പെടുത്തിയിരുന്നു. എന്നാൽ വ്യോമാക്രമണം നടത്തിയത് തങ്ങളല്ലെന്ന് വ്യക്തമാക്കി ദിവസങ്ങൾക്കു ശേഷം പാകിസ്താൻ രംഗത്തെത്തുകയും ചെയ്തിരുന്നു.
Discussion about this post