ഇത് നാലാംതവണയാണ് കേരളത്തെ, പ്രത്യേകിച്ച് കോഴിക്കോടിനെ രോഗഭീതിയില്‍ തളച്ചിട്ടുണ്ടുകൊണ്ട് നിപ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്യുന്നത്. രണ്ടുപേരുടെ അസ്വാഭാവിക മരണത്തെ തുടര്‍ന്നാണ് കോഴിക്കോട് നിപ സംശയിക്കുന്നതും സ്ഥിരീകരിക്കുന്നതും. ഇതോടെ കൂടുതല്‍ പേരിലേയ്ക്ക് പടരാതെ രോഗത്തെ പ്രതിരോധിക്കാനുള്ള എല്ലാ നടപടികളും സംസ്ഥാനമൊട്ടാകെ ആരംഭിച്ചുകഴിഞ്ഞു. കോവിഡ്-19 പോലെ ജാഗ്രതയിലൂടെയുള്ള രോഗപ്രതിരോധമാണ് നിപയുടെ കാര്യത്തിലും വേണ്ടത്. രോഗം എങ്ങനെയെല്ലാം പകരുമെന്നും രോഗപ്രതിരോധം എത്തരത്തിലാകണമെന്നും രോഗലക്ഷണങ്ങള്‍ എന്തൊക്കെയാണെന്നും അറിഞ്ഞിരിക്കുക വളരെ പ്രധാനപ്പെട്ട കാര്യമാണ്. ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദ്ദേശങ്ങള്‍ കാര്യക്ഷമമായി പാലിക്കാനും ഈ ഘട്ടത്തില്‍ നമ്മള്‍ ബാധ്യസ്ഥരാണ്.
പൊതുവേ, അടുത്ത കാലത്ത് (രണ്ട് ദശാബ്ദത്തിനുള്ളില്‍) ലോകത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട വൈറസാണ് നിപ. വളരെ ചുരുക്കം നിപ്പ പകര്‍ച്ചവ്യാധികളേ ലോകത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളൂ. ലോകത്ത് ആദ്യമായി മനുഷ്യരില്‍ നിപ രോഗ ബാധ റിപ്പോര്‍ട്ട് ചെയ്യുന്നത് മലേഷ്യയിലും സിംഗപ്പൂരിലുമാണ്. 1998-1999 കാലഘട്ടത്തിലാണ് അത്. എന്നാല്‍, 1994- ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബെയ്ന്‍ മേഖലയിലുള്ള ഹെന്‍ഡ്രയില്‍ 13 കുതിരകളും പരിശീലകനും മരിച്ചത് ഈക്വെയ്ന്‍ മോര്‍ബില്ലിവൈറസ് എന്ന പുതിയൊരു തരം വൈറസ് ബാധ മൂലമായിരുന്നു. പഴംതീനി വവ്വാലുകളാണ് ഈ വൈറസിന്റെ ഉറവിടമെന്ന് പിന്നീട് കണ്ടെത്തി. പക്ഷേ ഇത് നിപയാണെന്ന് സ്ഥിരീകരിച്ചിട്ടില്ല.
പിന്നീട് 1999ല്‍, മലേഷ്യയിലും സിംഗപ്പൂരിലും പന്നികളുമായി അടുത്തിടപഴകിയ കര്‍ഷകരില്‍ ഫീബ്രൈല്‍ എന്‍സെഫലിറ്റിസും ശ്വാസകോശ രോഗവും റിപ്പോര്‍ട്ട് ചെയ്തത് പഠിച്ച ശാസ്ത്രജ്ഞരാണ് നിപ വൈറസ് എന്ന പുതിയ ഇനം വൈറസിനെ കണ്ടെത്തിയത്. ഹെന്‍ഡ്ര വൈറസിനോട് വളരെ സാമ്യമുള്ള ഒന്നായിരുന്നു ഈ വൈറസ്. പിന്നീട് ഈ രണ്ടു വൈറസുകളെയും സമന്വയിപ്പിച്ച് ഹെനിപ്പവൈറസ് എന്ന പുതിയ ഗണമാക്കി. സിഡര്‍ വൈറസ്, ഘാനിയന്‍ ബാറ്റ് വൈറസ്, മൊജിയാംഗ് വൈറസ് എന്നിങ്ങനെ മറ്റുചില വൈറസുകള്‍ കൂടി ഈ ഗണത്തിലുണ്ട്. പക്ഷേ അവയൊന്നും മനുഷ്യരില്‍ രോഗമുണ്ടാക്കുന്നില്ല.
105 പേരുടെ ജീവനെടുത്ത നിപ, പേര് വന്നത് വൈറസിനെ ആദ്യമായി വേര്‍തിരിച്ചതിന്റെ സ്മരണാര്‍ത്ഥം
1998 സെപ്റ്റംബര്‍ മുതല്‍ 1999 മെയ് വരെയാണ് മലേഷ്യ ആദ്യമായി നിപ കൊണ്ട് രോഗശയ്യയിലാകുന്നത്. 265 പേര്‍ക്ക് അന്ന് ഗുരുതരമായ എന്‍സെഫലിറ്റിസ് ബാധിച്ചു. 105 പേര്‍ മരണമടഞ്ഞു. രാജ്യത്തെ ശതകോടിക്കണക്കിന് ഡോളറിന്റെ പന്നി വളര്‍ത്തല്‍ വ്യവസായം തകര്‍ന്നടിഞ്ഞു. തുടക്കത്തില്‍ ജാപ്പനീസ് എന്‍സെഫലിറ്റിസ് ആയിരിക്കാമെന്ന് തെറ്റിദ്ധരിച്ചതുകൊണ്ട് രോഗപ്രതിരോധം പാളി. അപ്പോഴേക്കും രോഗം മലേഷ്യയുടെ പല ഭാഗങ്ങളിലേയ്ക്കും സിംഗപ്പൂരിലേയ്ക്കും വ്യാപിച്ചു.
പകര്‍ച്ചവ്യാധി ആരംഭിച്ച് രണ്ടുമാസത്തിന് ശേഷം രോഗം ബാധിച്ച് മരിച്ച ഒരു വ്യക്തിയുടെ സെറിബ്രോസ്‌പൈനല്‍ ദ്രവത്തില്‍ നിന്നും നിപ വൈറസിനെ (NiV) വേര്‍തിരിച്ചതാണ് രോഗനിര്‍ണ്ണയത്തില്‍ നാഴികകല്ലായത്. ഇദ്ദേഹത്തിന്റെ ഗ്രാമമായ മലേഷ്യയിലെ കാംപുംഗ് സുന്‍ഗായി നിപയില്‍ നിന്നുമാണ് നിപ വൈറസിന് ആ പേര് ലഭിച്ചത്. അതിനുശേഷം നിപ വൈറസിന്‌റെയും ഈ പുതിയ രോഗത്തിന്റെയും പകര്‍ച്ചാരീതിയും ചികിത്സയും വ്യതിയാനങ്ങളുമെല്ലാം ശാസ്ത്രസമൂഹം പഠിച്ചുകൊണ്ടിരിക്കുന്നു. മലേഷ്യയില്‍ പന്നികളുമായി അടുത്തിടപഴകിയ മനുഷ്യരിലാണ് വൈറസ് ബാധ ഉണ്ടായത്. അതുകൊണ്ടുതന്നെ പന്നികളെ കൊന്നൊടുക്കിയാണ് അന്ന് രോഗവ്യാപനത്തിന് തടയിട്ടത്.
രോഗബാധിതരില്‍ ഇടത്തരം വലുപ്പമുള്ളതും ചെറുതുമായ രക്തക്കുഴലുകളെയാണ് നിപ വൈറസ് ലക്ഷ്യമിടുന്നത്. ഇതുമൂലം രക്തക്കുഴലുകളില്‍ വൈറസ് ബാധിച്ച കോശവും മറ്റുള്ളവയും കൂടിച്ചേര്‍ന്ന് ഒന്നിലധികം ന്യുക്ലിയസുകളുള്ള സിന്‍സിഷ്യ (എന്‍ഡോതീലിയല്‍ മള്‍ട്ടിന്യൂക്ലിയേറ്റഡ് സിന്‍സിഷ്യ) രൂപപ്പെടുകയും ചെറിയ രക്തക്കുഴലുകളിലെ കോശങ്ങള്‍ നശിക്കുന്ന ഫൈബ്രിനോയിഡ് നെക്രോസിസ് ഉണ്ടാകുകയും ചെയ്യുന്നു. രോഗബാധ മൂലം മരിച്ചവരുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടുകളില്‍ തലേേച്ചാറില്‍ സെറിബ്രല്‍ മൈക്രോഇന്‍ഫ്രാക്ഷന്‍സും കണ്ടെത്തിയിരുന്നു, അണുബാധ (വാക്യൂലൈറ്റിസ്) മൂലവും നാഡീതകരാറുകള്‍ കൊണ്ടും രക്തക്കുഴലുകള്‍ പൊട്ടുന്നത് കൊണ്ടാണ് ഇത് സംഭവിക്കുന്നത്.
വവ്വാലുകളില്‍ നിന്ന് എങ്ങനെ വൈറസ് പന്നികളിലെത്തി
മലേഷ്യന്‍ ദ്വീപില്‍ കാണപ്പെടുന്ന ഫ്‌ളയിംഗ് ഫോക്‌സുകളെന്നും അറിയപ്പെടുന്ന പഴംതീനി വവ്വാലുകളുടെ മൂത്രത്തിലും ഉമിനീരിലും നിപ വൈറസിനെ കണ്ടെത്തിയതോടെ നിപ്പ വൈറസിന്റെ സ്വഭാവിക വാഹകര്‍ ഇവയാണെന്ന് കണ്ടുപിടിച്ചു. 1997-1998 കാലഘട്ടത്തില്‍ എല്‍നിനോ പ്രതിഭാസവുമായി ബന്ധപ്പെട്ടുണ്ടായ വരള്‍ച്ചയുടെയും കാട്ടുതീയുടെയും ഫലമായി കാടുകളില്‍ പഴങ്ങള്‍ ദുര്‍ലഭമായതോടെ പഴംതീനി വവ്വാലുകള്‍ നാട്ടിലെ പഴങ്ങള്‍ ഉള്ള മേഖലകളിലേയ്ക്കും പന്നി ഫാമുകള്‍ക്കടുത്തേക്കും ചെക്കേറിയിരുന്നു. ഇത്തരത്തില്‍ വവ്വാലുകളുടെ വിസര്‍ജ്യം അടങ്ങിയ വെള്ളം കുടിച്ചതോ അവ തിന്ന് ബാക്കിയാക്കിയ പഴങ്ങള്‍ ഭക്ഷിച്ചതോ ആയിരിക്കാം നിപ വൈറസിനെ പന്നികളിലെത്തിച്ചത്.
അസ്വാഭാവിക രോഗങ്ങള്‍ ഉടന്‍ റിപ്പോര്‍ട്ടുചെയ്യുകയാണ് പ്രതിവിധി
മനുഷ്യരിലോ മൃഗങ്ങളിലോ അസ്വഭാവിക രോഗങ്ങള്‍ കണ്ടെത്തിയാല്‍ ഉടന്‍ തന്നെ ആരോഗ്യപ്രവര്‍ത്തകരെയും വെറ്ററിനറി, വന്യജീവി വിദഗ്ധരെയും അറിയിക്കേണ്ടതിന്റെ പ്രാധാന്യമാണ് മലേഷ്യയിലെ നിപ രോഗബാധ നല്‍കുന്ന ഏറ്റവും വലിയ പാഠം. വനങ്ങളും സ്വാഭാവിക ആവാസവ്യവസ്ഥകളും ഇല്ലാതായാല്‍ വന്യജീവികള്‍ മനുഷ്യവാസമുള്ള സ്ഥലങ്ങളിലേയ്ക്ക് എത്തുകയും അങ്ങനെ മൃഗങ്ങളില്‍ നിന്നും വളര്‍ത്തുമൃഗങ്ങളിലേയ്ക്കും അവയില്‍ നിന്ന് മനുഷ്യരിലേയ്ക്കും പുതിയ രോഗങ്ങള്‍ എത്തുകയും ചെയ്യുമെന്നും നിപ രോഗബാധ ഓര്‍മ്മിപ്പിക്കുന്നു.
Discussion about this post