1976 മുതൽ 1998 വരെ രണ്ടുപതിറ്റാണ്ടിലധികം അനേകം ക്ലാസിക് ചിത്രങ്ങൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച വിഖ്യാത സംവിധായകൻ കെ.ജി ജോർജ് ഇന്ന് ലോകത്തോട് വിട പറഞ്ഞിരിക്കുകയാണ്. സിനിമയെ ഇഷ്ടപ്പെടുന്നവർക്ക് കെ.ജി ജോർജും ഏറെ പ്രിയപ്പെട്ടവൻ ആയിരുന്നുവെന്ന് നിസംശയം പറയാം. എക്കാലവും പ്രേക്ഷക മനസ്സിൽ നിറം മങ്ങാതെ നിൽക്കുന്ന 19 സിനിമകളിലാണ് അദ്ദേഹം തന്റെ കയ്യൊപ്പു പതിപ്പിച്ചത്. നിർമാതാവ് കൂടിയായിരുന്ന കെ.ജി ജോർജ് മികച്ചൊരു നടനുമായിരുന്നു. മലയാള സിനിമാ ചരിത്രത്തിൽ മമ്മൂട്ടി എന്ന നടന് അനിഷേധ്യമായ സ്ഥാനം നേടിക്കൊടുത്തതിൽ ഇദ്ദേഹത്തിനുള്ള പങ്ക് വളരെ വലുതാണ്.
താൻ കണ്ട സംവിധായകരിൽ ഏറ്റവും നല്ല നടനാണ് കെ.ജി ജോർജ് എന്ന് മമ്മൂട്ടി പറഞ്ഞിട്ടുമുണ്ട്. തന്റെ സിനിമയിലെ എല്ലാ അഭിനേതാക്കൾക്കും എല്ലാ വേഷവും അഭിനയിച്ച് കാണിച്ചുകൊടുക്കുന്ന ഒരു ശീലവും അദ്ദേഹത്തിനുണ്ടായിരുന്നു. തന്റെ ഭാവനയിലുള്ള കഥാപാത്രത്തെ പൂർണമായും നടനിലേക്ക് ആവാഹിക്കാൻ കെ.ജി ജോർജ് എന്ന സംവിധായകന് അതിലൂടെ സാധിച്ചിട്ടുണ്ട്. മലയാളം കണ്ട ഏറ്റവും മികച്ച സംവിധായകൻ കെ.ജി ജോർജ് ആണെന്നും അദ്ദേഹത്തിനെ വിയോഗം മലയാള സാംസ്‌കാരിക മേഖലയുടെ വലിയ നഷ്ടങ്ങളിൽ ഒന്നാണെന്നും സംവിധായകൻ ബി. ഉണ്ണികൃഷ്‌ണൻ അദ്ദേഹത്തിന്റെ മരണ വാർത്തയോട് പ്രതികരിച്ചുകൊണ്ട് പറഞ്ഞു. ആസ്വാദക മനസുമായി കൂടിച്ചേരാൻ അദ്ദേഹം കാണിച്ചിരുന്ന ആർജവം വളരെ വലുതായിരുന്നു. മലയാള സിനിമ മേഖലയിൽ ഏറ്റവും കൂടുതൽ പരീക്ഷണങ്ങൾ നടത്താൻ ചങ്കൂറ്റം കാണിച്ചതും കെ ജി ജോർജ് തന്നെയാണ്. സിനിമ ഒരു കലാരൂപമാണെന്നും അതൊരു നിർമിതിയാണെന്നും പ്രേക്ഷകരെ ഓർമിപ്പിക്കുന്ന ചിത്രങ്ങളാണ് അദ്ദേഹത്തിന്റേത്. ആദാമിന്റെ വാരിയെല്ല് അതിന് ഉദാഹരണമാണ്. യൂറോപ്യൻ സംവിധായകൻ ഗോദാർദിനേപ്പോലെ ഉള്ളവർ ഈ മാതൃക പിന്തുടർന്നവരാണെന്നും ബി. ഉണ്ണികൃഷ്‌ണൻ കൂട്ടിച്ചേർത്തു.
തിരസ്കരിക്കപ്പെടുമായിരുന്ന സാമൂഹിക വിഷയങ്ങളും മാനസിക വികാരങ്ങളും അഭ്രപാളിയിലൂടെ പ്രേക്ഷകരിൽ എത്തിച്ച സംവിധായകനാണ് ഇന്ന് യവനികയിലേക്കു മറഞ്ഞത്. ത്രില്ലർ- സൈക്കോപാത്ത് വിഭാഗത്തിൽ ഉൾപ്പെട്ട ‘ഇരകൾ’, മലയാള സിനിമയ്ക്കു വഴിത്തിരിവായ ‘യവനിക’, പാലാരിവട്ടം പാലവും അതിന്റെ തകർച്ചയും വർഷങ്ങൾക്കുമുൻപേ പ്രവചിച്ച രാഷ്ട്രീയ ആക്ഷേപ ഹാസ്യം ‘പഞ്ചവടിപ്പാലം’, ഒരു കൂട്ടം ഗ്രാമീണരുടെ ദുഷ്‌ടലാക്കുകൾ പുറത്തുകാട്ടിയ ‘കോലങ്ങൾ’, സ്‌ത്രീ ജീവിതത്തിന്റെ പ്രതിഭലനമായ ‘ആദാമിന്റെ വാരിയെല്ല്’, സ്‌ത്രീ-പുരുഷ മനോനിലയുടെ മാറ്റൊലി മുഴക്കിയ ‘മറ്റൊരാൾ’ തുടങ്ങിയ കെ ജി ജോർജ് സിനിമകൾ മലയാള പ്രേക്ഷകരിലേക്ക് എത്തപ്പെട്ട എക്കാലത്തെയും മികച്ച ചലച്ചിത്ര ഭാഷ്യങ്ങളാണ്.
Discussion about this post