കൊൽക്കത്ത: ലോകകപ്പ് സെമിയിൽ കടക്കാനുള്ള അവസാന അവസരം മുതലാക്കാം എന്ന പ്രതീക്ഷയിൽ പാകിസ്താൻ ഇന്ന് കൊൽക്കത്ത ഈഡൻ ഗാർഡൻസിലെ അവസാന ലീഗ് മാച്ചിൽ ഇംഗ്ലണ്ടിനെ നേരിടുന്നു. ന്യൂസിലൻഡിനെ മറികടന്ന് ഇന്ത്യക്കെതിരെ സെമി കളിക്കാം എന്ന സ്വപ്നം സാക്ഷത്കരിക്കണമെങ്കിൽ പാകിസ്താന് ഇന്നത്തെ മത്സരത്തിൽ ജയത്തിൽ കവിഞ്ഞ് ഒന്നും ചിന്തിക്കാനാകില്ല. അതും സാധാരണ ജയം കൊണ്ട് പാകിസ്താന് യാതൊരു പ്രയോജനവും ഉണ്ടാകുകയില്ല. വലിയ മാർജിനിൽ ഉള്ള വിജയം മാത്രമാണ് നെറ്റ് റൺ റേറ്റിൽ കിവീസിനെ മറികടക്കാൻ ബാബർ അസമിനും കൂട്ടർക്കും മുന്നിലുള്ള ഒരേയൊരു പോംവഴി.
ആദ്യം ബാറ്റ് ചെയ്യുകയാണെങ്കിൽ പടുകൂറ്റൻ സ്കോർ പടുത്തുയർത്തി ചുരുങ്ങിയത് 287 റൺസിനെങ്കിലും ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തണം. നിലവിലെ സാഹചര്യത്തിൽ അത് ഏറെകുറേ അസാദ്ധ്യമാണ്. ഏകദിന ചരിത്രത്തിലെ തന്നെ പാകിസ്താന്റെ ഏറ്റവും വലിയ വിജയം 255 റൺസിന്റേതാണ്. 2016ൽ അയർലൻഡിനെതിരെ ആയിരുന്നു അത്.
ഇനി ഇംഗ്ലണ്ട് ആണ് ആദ്യം ബാറ്റ് ചെയ്യുന്നതെങ്കിൽ പാകിസ്താന്റെ സെമി സാദ്ധ്യത വീണ്ടും ദുഷ്കരമാകും. ഇംഗ്ലണ്ട് ഉയർത്തുന്ന വിജയലക്ഷ്യം അവർക്ക് 2.5 ഓവറിനുള്ളിൽ മറികടക്കേണ്ടി വരും. ഇത് അങ്ങേയറ്റം അപ്രായോഗികമാണ്.
അതേസമയം, തങ്ങൾ ശുഭാപ്തിവിശ്വാസം കൈവെടിഞ്ഞിട്ടില്ലെന്നും, സെമി സാദ്ധ്യത ഇപ്പോഴും സജീവമാണ് എന്നുമാണ് പാകിസ്താൻ ക്യാപ്ടൻ ബാബർ അസം പറയുന്നത്. ന്യൂസിലൻഡിനെതിരായ സുപ്രധാന മത്സരത്തിൽ 401 റൺസ് പിന്തുടർന്നപ്പോൾ മഴ നിയമത്തിന്റെ ആനുകൂല്യത്തിൽ ടീമിനെ വിജയത്തിലെത്തിച്ച ഫഖർ സമാനും മികച്ച ഫോമിലുള്ള മുഹമ്മദ് റിസ്വാനും താനും പരിശ്രമിച്ചാൽ പാകിസ്താന് സെമിയിലെത്താൻ സാധിക്കും. ഇതിന് ബൗളർമാരുടെ പിന്തുണയും അനിവാര്യമാണ് എന്ന് ബാബർ അസം പറയുന്നു.
നിലവിൽ പോയിന്റ് പട്ടികയിൽ പാകിസ്താൻ അഞ്ചാം സ്ഥാനത്തും ഇംഗ്ലണ്ട് ഏഴാം സ്ഥാനത്തുമാണ്. വരുന്ന ചാമ്പ്യൻസ് ട്രോഫിക്ക് യോഗ്യത നേടണമെങ്കിൽ നിലവിലെ ലോക ചാമ്പ്യന്മാരായ ഇംഗ്ലണ്ടിന് ഇന്നത്തെ മത്സരഫലം നിർണായകമാണ്.
Discussion about this post