കണ്ണൂർ: രാജ്യത്ത് യൂണിഫോം സിവിൽ കോഡ് വന്നിരിക്കുമെന്ന് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി.കെ റെയിൽ വരും കെട്ടോ എന്ന് പറയുന്നത് പോലെയാവില്ല അത്. പിന്നെ ജാതിക്കൊന്നും ഒരു പ്രസക്തിയും ഉണ്ടാവില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. അടുത്ത തിരഞ്ഞെടുപ്പ് കൂടി കഴിഞ്ഞാൽ സിവിൽ കോഡ് നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ നയിക്കുന്ന പദയാത്ര കണ്ണൂരിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ അധമ സർക്കാരിനെതിരായ ആരോപണങ്ങൾ പെറ്റ തള്ള സഹിക്കില്ല. അവരുടെ മേൽ ഇടിത്തീ വീഴട്ടെ എന്ന് പ്രാർത്ഥിക്കുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു. നരേന്ദ്രമോദി ഭരണത്തിൽ പ്രീണനമില്ല. ജാതിയില്ല. ഏക വ്യക്തിനിയമത്തിനു വേണ്ടി നിലകൊള്ളുന്ന സർക്കാരാണ്. അത് അടുത്ത തിരഞ്ഞെടുപ്പിൽ വാഗ്ദാനമായി വരുമെങ്കിൽ, അതു നടപ്പാക്കിയെടുക്കുമെങ്കിൽ പിന്നെ എവിടെയാണ് ജാതിക്കു സ്ഥാനം? നമ്മളെല്ലാം ആഗ്രഹിക്കുന്നതും അതല്ലേ… അതു സംഭവിച്ചിരിക്കും. ‘കെ റെയിൽ വരും കേട്ടോ’ എന്നു പറഞ്ഞതുപോലെയല്ല. അതു വന്നിരിക്കും. ആരങ്കിലും കരുതേണ്ട ഇത് ഏതെങ്കിലും വിഭാഗത്തിന് എതിരാണെന്ന്. ആ വിഭാഗം തന്നെയായിരിക്കും അതിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കളെന്ന് അദ്ദേഹം പറഞ്ഞു.
സംസ്ഥാന സർക്കാർ വെറും കേസെടുപ്പ് സർക്കാരായി അധഃപതിച്ചുവെന്ന് സുരേഷ് ഗോപി കുറ്റപ്പെടുത്തി. ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ കേസ്, പറയുമെന്നു കരുതുന്നതായി ഗണിച്ചും കേസ് എന്നതാണ് സ്ഥിതി. ലോക്‌സഭ തിരഞ്ഞെടുപ്പിനു മുന്നോടിയായി കേരളത്തിന്റെ പ്രഥമ പൗരനുപോലും സഞ്ചാര സ്വാതന്ത്ര്യമില്ലാത്ത സ്ഥിതിയാണ്.
കേരള പദയാത്രയ്ക്ക് കേരളത്തിലെ മുഴുവൻ ജനങ്ങളുടെയും പിന്തുണയുണ്ടെന്ന് സുരേഷ് ഗോപി പറഞ്ഞു. കേരള പദയാത്രയിൽ വലിയ പ്രതീക്ഷ ജനങ്ങൾക്കുണ്ട്. മോദി സർക്കാരിൻ്റെ വികസന നേട്ടങ്ങൾ എണ്ണി പറയുന്ന യാത്രയാണിത്. കേരളത്തിലെ ഭരണാധികാരികൾ നാടിനെ തകർക്കുകയാണ്. ഗവർണർക്ക് പുറത്തിറങ്ങാൻ പറ്റാത്ത സംസ്ഥാനമായി കേരളം മാറി.ആർക്കെതിരെയും കേസെടുക്കുന്ന സർക്കാരാണിതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
കോൺഗ്രസിൽ ജനകീയരായ നേതാക്കൾക്ക് അധികകാലം നിൽക്കാനാവില്ല. കോൺഗ്രസിന് മൂല്യശോഷണമാണ്. പലരും ഇനിയും മോദിക്കൊപ്പം വരും. മോദി ഭാരതത്തിന് വേണ്ടി ലോകത്തിന് എന്ത് സംഭാവന ചെയ്തുവെന്നാണ് ലോകം നോക്കുന്നത്. എല്ലാ വിഭാഗങ്ങളെയും ഒന്നിപ്പിക്കുന്ന സർക്കാരാണിത്. തുല്യതയ്ക്ക് വേണ്ടി നിലകൊള്ളുന്ന സർക്കാരാണിത്. സ്ത്രീ സമത്വം നടപ്പാക്കാൻ കേന്ദ്രസർക്കാർ പ്രതിജ്ഞാബദ്ധമാണ്. ഒരു എംഎൽഎ പോലും ഇല്ലാത്ത കേരളത്തിൽ മാത്രം കോടികളാണ് എൻഡിഎ സർക്കാർ അനുവദിച്ചത്. പിഎം കിസാൻ പദ്ധതി പ്രകാരം കർഷകരുടെ അക്കൗണ്ടിൽ ഏതാണ്ട് 37,000 കോടി രൂപ കേന്ദ്രം നൽകിയെന്നും സുരേഷ് ഗോപി പറഞ്ഞു.
Discussion about this post