കൊച്ചി: കേരള മീഡിയ അക്കാദമിയുടെ മുഖമാസികയായ ‘മീഡിയ’യുടെ മീഡിയ പേഴ്‌സണ്‍ ഓഫ് ദ ഇയർ’ പുരസ്‌കാരം അല്‍ജസീറ ചാനലിന്റെ ഗാസ ബ്യൂറോ ചീഫ് വഇല്‍ അല്‍ ദഹ്ദൂദിന് നൽകാൻ കേരള സർക്കാർ തീരുമാനിച്ചിരിക്കുകയാണ്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം. മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണ് പുരസ്‌കാരം നേരിട്ട് സമ്മാനിക്കുന്നത്. കുടുംബാംഗങ്ങൾ നഷ്ടപ്പെട്ടിട്ടും യുദ്ധ സാഹചര്യത്തിൽ മാദ്ധ്യമ പ്രവർത്തനം മുന്നോട്ടേക്ക് കൊണ്ടു പോകുന്നതിനാണ് അവാർഡ്. കേരളത്തിൽ നിന്നും ലഭിച്ച ഈ പുരസ്‌കാരത്തെ ഞാൻ വളരെയേറെ വില മതിക്കുന്നു എന്ന് അല്‍ ദഹ്ദൂദ് പറഞ്ഞതായിട്ടാണ് മീഡിയ അക്കാദമി വ്യക്തമാക്കുന്നത്.
ലോകത്തെ തന്നെ ഏറ്റവും വലിയ ഇന്ത്യ വിരുദ്ധ ചാനലുകളിൽ ഒന്നാണ് ഖത്തർ സർക്കാരിന്റെ നേതൃത്വത്തിൽ നടത്തുന്ന അൽ ജസീറ. കശ്മീർ വിഷയത്തിലും രാമക്ഷേത്രത്തിലും അവരെടുത്ത നിലപാടുകൾ എല്ലാവർക്കും അറിയാവുന്നതുമാണ്. മാത്രമല്ല ഹമാസിന്റെ അണികൾ പലസ്തീനിൽ ബോംബ് പൊട്ടി മരിക്കുമ്പോൾ അവരുടെ നേതാക്കൾ എല്ലാ വിധ സുഖ സൗകര്യങ്ങളോടും കൂടെ ഒളിച്ചു താമസിക്കുന്നതും ഖത്തറിലാണ്. അൽ ജസീറ ചാനലിന്റെ തീവ്ര വാദ ബന്ധങ്ങളും അത്ര രഹസ്യമൊന്നും അല്ല. ഗൾഫ് രാജ്യങ്ങൾ അടുത്തിടെ ഖത്തറിനെതിരെ ഉപരോധം കൊണ്ട് വന്നപ്പോൾ അവരുടെ ഏറ്റവും വലിയ ആവശ്യവും തീവ്ര വാദത്തിനു പ്രോത്സാഹനം നൽകുന്ന അൽ ജസീറ ചാനൽ പൂട്ടുക എന്നതായിരുന്നു അങ്ങനെയുള്ള ഒരു ചാനലിലെ ഒരു മാദ്ധ്യമ പ്രവർത്തകന് ഒരു പുരസ്‌കാരം നൽകുന്നത്, ഒരു തീവ്ര വാദിക്ക് അവന്റെ ധൈര്യത്തിന് സമ്മാനം നല്കുന്നതല്ലാതെ മറ്റൊന്നല്ല
ലോകമെമ്പാടും തീവ്രവാദ സംഘടനയായി കരുതപ്പെടുന്ന ഹമാസിനോടുള്ള കേരള സർക്കാരിന്റെയും ഇവിടത്തെ ഇസ്ലാമോ ലെഫ്റ്റിന്റെയും അഗാധമായ പ്രേമം ആർക്കും അറിയാത്ത രഹസ്യമൊന്നും അല്ല. ഹമാസ് അനുകൂല റാലികളും പ്രതിഷേധ പ്രകടനങ്ങളും ഈ സമസ്ത സുന്ദര കേരള നാട്ടിൽ അങ്ങേയറ്റം സാധാരണമായിരിക്കെ ഇപ്പോൾ പ്രഖ്യാപിച്ച പുരസ്കാരത്തിലും അത്ഭുതം ഇല്ല.
എന്നാൽ ഈ സാഹചര്യത്തിൽ ഏതൊരു മലയാളിയുടെയും മനസ്സിൽ അറിയാതെയാണെങ്കിലും കടന്നു വരുന്ന ഒരു പേരുണ്ട്. അത് ഏതാനും വർഷങ്ങൾക്ക് മുമ്പ് ഇസ്രായേലിൽ ഹമാസിന്റെ റോക്കറ്റ് ആക്രമണത്താൽ ജീവൻ നഷ്ടപെട്ട സൗമ്യ സന്തോഷ് എന്ന മലയാളി നഴ്‌സിന്റെ പേരാണ്. അങ് നോർത്ത് ഇന്ത്യയിൽ വരെ ഏതെങ്കിലും അപകടത്തിൽ ആരെങ്കിലും കൊല്ലപ്പെട്ടാൽ മതവും ജാതിയും നോക്കി ലക്ഷക്കണക്കിന് രൂപ പ്രഖ്യാപിക്കുന്ന കേരളാ സർക്കാർ സൗമ്യയുടെ, കുടുംബം നോക്കാൻ നാട് വിടേണ്ടി വന്ന ഒരു മലയാളിയുടെ മരണം അറിഞ്ഞതായി പോലും ഭാവിച്ചില്ല. ഇസ്രായേലിലെ പ്രതിനിധി നേരിട്ട് വന്ന് മരണാനന്തര ചടങ്ങിൽ പങ്കെടുത്ത ആ സാഹചര്യത്തിൽ പോലും കേരളത്തിൽ നിന്നും ആരൊക്കെയുണ്ടായിരുന്നു അവിടെ എന്ന് മലയാളക്കര മൊത്തം കണ്ടതാണ്.
സൗമ്യ മരിച്ച നാട്ടിൽ, നാട്ടുകാരെ ബോധിപ്പിക്കാൻ വേണ്ടിയെങ്കിലും കാര്യമായ അനുശോചനമെങ്കിലും നടത്താതിരുന്ന നാട്ടിൽ, അടുത്തതായി കേരളാ സർക്കാരിന്റെ പേരിലുള്ള ഏതെങ്കിലും മാനവിക പുരസ്‌കാരങ്ങൾ അടുത്ത് തന്നെ ഏതെങ്കിലും ഹമാസ് തീവ്രവാദിക്ക് കിട്ടിയാലും അത്ഭുതപ്പെടാനില്ല.











