വയനാട്: സുഗന്ധഗിരി മരംമുറി കേസിൽ രണ്ട് വനം വകുപ്പ് ജീവനക്കാർക്കെതിരെ നടപടി. കൽപ്പറ്റ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ, വനംവകുപ്പ് വാച്ചർ എന്നിവർക്കെതിരെയാണ് നടപടി എടുത്തിരിക്കുന്നത്. 20 മരങ്ങൾ മുറിക്കാനാണ് അനുമതി വാങ്ങിയിരുന്നത് . ഇതിന്റെ മറവിൽ 30 മരം അധികമായി മുറിച്ച്തിനെ തുടർന്നാണ് ഇരുവർക്കെതിരെ നടപടി സ്വീകരിച്ചത്.
സെക്ഷൻ ഫോറസ്റ്റ് ഓഫീസർ കെ.കെ.ചന്ദ്രനെ സസ്‌പെന്റ് ചെയ്തു. വനംവാച്ചർ ആർ.ജോൺസനെതിരെയും നടപടിയെടുത്തിട്ടുണ്ട്. സുഗന്ധഗിരി ചെന്നായ്ക്കവലയിലാണ് അമ്പതോളം മരങ്ങൾ മുറിച്ചത്. വയനാട്ടിൽ ആദിവാസികൾക്ക് പതിച്ചു നൽകിയ ഭൂമിയിലാണ് അനധികൃത മരംമുറിയുണ്ടായത്. വെൺതേക്ക്, അയിനി, പാല, ആഫ്രിക്കൻ ചോല മരങ്ങളാണ് മുറിച്ചത്. ആദിവാസികൾക്ക് പതിച്ചു നൽകിയ ഭൂമിയാണെങ്കിലും ഡി നോട്ടിഫിക്കേഷൻ നടന്നിരുന്നില്ല. ഇത് കൊണ്ടാണ് വനംവകുപ്പ് കേസ് എടുത്തത്.
നാല് വയനാട് സ്വദേശികളും രണ്ട് കോഴിക്കോട് സ്വദേശികൾ ഉൾപ്പെടെ ആറ് പേർക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. കൂടാതെ മരങ്ങൾ കടത്തിക്കൊണ്ടു പോവാൻ ശ്രമിച്ചപ്പോൾ 30 മരത്തടികളും ലോറിയും വനംവകുപ്പ് പിടിച്ചെടുത്തിരുന്നു.
Discussion about this post