തൃശൂർ : ലോക് സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നടക്കുന്ന ജൂൺ നാലിന് തൃശ്ശൂരിന്റെ ഉയർത്തെഴുന്നേൽപ്പാണ് സംഭവിക്കുകയെന്ന് എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപി. തൃശൂർ വഴി കേരളത്തിന്റെ ഉയർപ്പ് സംജാതമാകുമെന്നും അദ്ദേഹം പറഞ്ഞു.
”തൃശൂർ എടുക്കും, എടുത്തിരിക്കും. തൃശൂർ എടുക്കാൻ വേണ്ടി തന്നെയാണ് വന്നത്” അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയനെയും സുരേഷ് ഗോപി പരിഹസിച്ചു. ശ്രീലങ്കയിൽ സംഭവിച്ചത് പോലെ കേരളത്തിലും സംഭവിക്കും. ക്യാപ്റ്റൻ ഇപ്പോൾ ശക്തനല്ല. കാലിനടിയിലെ മണ്ണ് ഒലിച്ചുപോയി. സംസ്ഥാനത്ത് കൊടുങ്കാറ്റ് വീശിയടിക്കുകയും കപ്പൽ ആടിയുലയുകയും ചെയ്യുമെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.
അതേസമയം, എല്ലാവർക്കും ഈസ്റ്റർ ദിനാശംസകളും സുരേഷ് ഗോപി നേർന്നു. അദ്ദേഹവും ഭാര്യ രാധികയും ചേർന്ന് യേശു ദേവന് വേണ്ടി ആലപിച്ച ഗാനം പുറത്തുവിട്ടു. യേശുവിന്റെ പീഡാനുഭവങ്ങളും ഉയർത്തെഴുന്നേൽപ്പിന്റെ സന്ദേശവുമാണ് ഗാനത്തിന്റെ പ്രമേയം. പണ്ടാരപ്പറമ്പിൽ എഴുതിയ വരികളാണ് സുരേഷ് ഗോപിയും ഭാര്യ രാധികയും ചേർന്ന് ആലപിച്ചിരിക്കുന്നത്. 5 മിനിറ്റ് ദൈർഘ്യമുള്ള ഗാനത്തിന് ജേക്സ് ബിജോയ് ആണ് ഈണം നൽകിയിരിക്കുന്നത്. നന്ദിയാൽ പാടുന്നുവെന്നാണ് ഗാനത്തിന്റെ പേര്.
Discussion about this post