തിരുവനന്തപുരം : വീടുകളിൽ തന്നെ വോട്ട് രേഖപ്പെടുത്താനുള്ള നടപടികൾ അവസാന ഘട്ടത്തിലേക്ക്. ഇതിനായി അപേക്ഷ നൽകാനുള്ള അവസരം ഇന്നുവരെയായിരുന്നു. 85 വയസുപിന്നിട്ട മുതിർന്ന വോട്ടർമാർക്കും നിശ്ചിത മാനദണ്ഡത്തിനു മുകളിലുള്ള ഭിന്നശേഷി വിഭാഗത്തിൽപ്പെട്ടവർക്കുമാണ് വീടുകളിൽ വോട്ട് രേഖപ്പെടുത്താനുള്ള അവകാശം.
ബൂത്ത് ലെവൽ ഓഫീസർമാർ (ബി.എൽ.ഒ) മുഖേനെ 12 ഡി ഫോമിൽ നിർദിഷ്ട വിവരങ്ങൾ രേഖപ്പെടുത്തി റിട്ടേണിങ് ഓഫീസർമാർക്ക് സമർപ്പിക്കും. അപേക്ഷകർക്ക് അധികൃതർ മുൻകൂട്ടി അറിയിപ്പ് നൽകും.
ശേഷം താമസ സ്ഥലത്തു വച്ചുതന്നെ തപാൽ വോട്ടു ചെയ്യുന്നതിനുള്ള ക്രമീകരണം ഏർപ്പെടുത്തും. രണ്ടു പോളിങ് ഉദ്യോഗസ്ഥർ, ഒരു മൈക്രോ ഒബ്സർവർ, വീഡിയോഗ്രാഫർ, ഒരു സുരക്ഷാ ഉദ്യോഗസ്ഥൻ എന്നിവരടങ്ങുന്ന സംഘമായിരിക്കും വോട്ടു രേഖപ്പെടുത്താനായി താമസസ്ഥലത്ത് എത്തുക.
ഭിന്നശേഷിക്കാർക്ക് പോളിംഗ് ബൂത്തിലെത്തി വോട്ട് ചെയ്യാൻ സാധിക്കുമെങ്കിൽ അതിനുള്ള അവകാശവും അവർക്ക് ഉണ്ടായിരിക്കും. എന്നാൽ 12 ഡി ഫോം നൽകിക്കഴിഞ്ഞാൽ പിന്നീട് നേരിട്ട് ബൂത്തിലെത്തി വോട്ട് ചെയ്യാൻ കഴിയില്ല. ഏത് രീതി വേണമെന്ന തീരുമാനം അപേക്ഷകന് തന്നെ തീരുമാനിക്കാം.
Discussion about this post