റോം : ഇറ്റലിയിലെ അപുലിയയിൽ നടക്കുന്ന ജി7 ഉച്ചകോടിക്കായി ഇറ്റലിയിൽ എത്തിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുമായി കൂടിക്കാഴ്ച നടത്തി. കുറെ വർഷങ്ങൾക്ക് ശേഷമാണ് ഇരുവരും കൂടികാഴ്ച്ച നടത്തുന്നത്. ഇന്ത്യ കാനഡ നയതന്ത്ര ബന്ധം വഷളായിരിക്കുന്നതിനിടെ ആണ് ഇരു പ്രധാനമന്ത്രിമാരുടേയും കൂടിക്കാഴ്ച.
ഖാലിസ്ഥാനി ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിൻ്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യ-കാനഡ ബന്ധം വഷളായിരുന്നു . ഈ സാഹചര്യത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയെ ഇറ്റലിയിൽ നടക്കുന്ന ജി 7 ഉച്ചകോടിയിൽ കാണുകയും പ്രധാനമന്ത്രിയുമായി ഹ്രസ്വ സംഭാഷണം നടത്തുകയും ചെയ്തത്.
അതേസമയം അമേരിക്കൻ പ്രസിഡൻറ് ജോ ബൈഡനെയും മോദി കണ്ടു. ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദയുമായും മോദി നയതന്ത്രതല ചർച്ച നടത്തി. നേരത്തെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോണുമായി മോദി കൂടിക്കാഴ്ച നടത്തിയിരുന്നു.
ഫ്രാൻസിസ് മാർപാപ്പയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. 2021ൽ വത്തിക്കാനിൽ വച്ച് നടത്തിയ കൂടിക്കാഴ്ചക്ക് മൂന്നുവർഷങ്ങൾക്ക് ശേഷമാണ് മോദി വീണ്ടും മാർപാപ്പയെ സന്ദർശിക്കുന്നത്. ഇന്ത്യ സന്ദർശിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്രാൻസിസ് മാർപാപ്പയെ ക്ഷണിക്കുകയും ചെയ്തു. മനുഷ്യർക്ക് നൽകുന്ന സേവനങ്ങളിലൂടെ ഭൂമിയെ മികച്ചതാക്കി മാറ്റുന്ന മാർപാപ്പയുടെ പ്രതിബദ്ധതയെ താൻ ആദരിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി.
Discussion about this post