ടെഹ്‌റാൻ: ഇസ്രയേലിനെ ഉപദ്രവിച്ചിട്ട് സുഖമായി ജീവിക്കാം എന്ന് കരുതുന്നവരോളം മണ്ടന്മാർ വേറെ ഉണ്ടാകുമെന്ന് തോന്നുന്നില്ല. എന്നാൽ അത്തരത്തിലൊരു മണ്ടത്തരമാണ് ഹമാസ് ഒക്ടോബർ 7 ന് നടത്തിയത്.
വല്ലപ്പോഴുമൊക്കെ ചില കളിയായുധങ്ങൾ ഇസ്രയേലിന്റെ മതിലിനു പുറത്തേക്ക് ഏറിയും എന്നതൊഴിച്ചാൽ വേറെ പണിയൊന്നും ഇല്ലാതെ നിൽക്കുകയായിരുന്നു ഹമാസ് നേതാക്കന്മാർ. അപ്പോഴാണ് അവർക്ക് ഇങ്ങനൊരു ആന മണ്ടത്തര ബുദ്ധി തോന്നിയത്. അത് പറഞ്ഞു കൊടുത്തത് ആരായാലും അവർക്കൊരു നമോവാകം പറയുകയല്ലാതെ വേറെയൊന്നും ചെയ്യാനില്ല.
ഇറാനിലെ ടെഹ്റാനിൽ ഹമാസ് നേതാവ് ഹനിയയെ ബോംബ് ആക്രമണത്തിൽ കൊലപ്പെടുത്തിയ വാർത്ത കഴിഞ്ഞ ദിവസങ്ങളിൽ നമ്മളെല്ലാവരും കണ്ടതാണ്. ആദ്യം റോക്കറ്റ് ആക്രമണം ആണ് നടന്നതെന്നാണ് കരുതിയതെങ്കിലും പിന്നീടാണ് ഹനിയെ താമസിക്കുന്ന ഗസ്റ്റ് ഹൌസിനെ ലക്‌ഷ്യം വച്ച് കൊണ്ട് മാസങ്ങൾക്ക് മുമ്പ് തന്നെ സ്ഥാപിച്ച ബോംബാണ് ഹമാസ് നേതാവിന്റെ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് മനസിലായത്.
ഈ കൊലപാതക ആസൂത്രണവും നടപ്പിലാക്കലും, ലോകം ഇന്നേ വരെ കണ്ടതിൽ വച്ച് ഏറ്റവും മികച്ച മിലിട്ടറി ഓപ്പറേഷനുകളിൽ ഒന്നായാണ് കരുതപ്പെടുന്നത്.
ഇപ്പോഴും ഇസ്രായേൽ ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടില്ലെങ്കിലും, ചത്തത് കീചകനെങ്കിൽ കൊന്നത് ഭീമൻ തന്നെ എന്ന് എല്ലാവർക്കുമറിയാം.
എന്നാൽ എങ്ങനെയാണ് ഈ കൃത്യം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത് എന്ന് നോക്കാം..
ടെഹ്‌റാനിലെ ഒരു ഇറാനിയൻ സർക്കാർ ഔദ്യോഗിക വസതിയിലെ കിടപ്പുമുറിയിൽ മുൻകൂട്ടി സ്ഥാപിച്ച സ്‌ഫോടകവസ്തു പൊട്ടിതെറിച്ചാണ് ഇസ്രായേലി രഹസ്യാന്വേഷണ വിഭാഗം ഹനിയയെ വധിച്ചത്
പ്രാദേശിക സമയം പുലർച്ചെ രണ്ട് മണിയോടെയാണ് സ്‌ഫോടകവസ്‌തു പൊട്ടിത്തെറിച്ചത്. പരിഭ്രാന്തരായ ബിൽഡിംഗ് സ്റ്റാഫ് അംഗങ്ങൾ , ഹനിയയും അംഗരക്ഷകനും താമസിച്ചിരുന്ന മുറിയിലേക്ക് ഓടിയെത്തി. എന്നാൽ നൊടിയിട കൊണ്ട് എല്ലാം അവസാനിച്ചിരുന്നു.
കോമ്പൗണ്ടിൽ തന്നെ നിലയുറപ്പിച്ചിരുന്ന മെഡിക്കൽ സംഘം, ഉടൻ തന്നെ ഓടിയെത്തിയെങ്കിലും കാര്യമുണ്ടായില്ല. അവരാണ് സംഭവസ്ഥലത്ത് വെച്ച് തന്നെ ഹനിയയെ മരിച്ചതായി പ്രഖ്യാപിച്ചത്. അംഗരക്ഷകനെ രക്ഷിക്കാൻ ശ്രമിച്ചിരുന്നുവെങ്കിലും അയാളും പക്ഷേ മരണത്തിന് കീഴടങ്ങുകയായിരുന്നു.
എന്നാൽ ഈ ആക്രമണത്തെ എന്താണ് ഇത്രയും ലോക ശ്രദ്ധയാകർഷിക്കുന്നത് ?
ഇത്രയധികം സുരക്ഷാ സംവിധാനങ്ങൾ ഉള്ള ഇറാന്റെ കോട്ടയ്ക്കകത്ത് സ്ഫോടകവസ്തു സ്ഥാപിച്ചു എന്നത് , ഇറാനിയൻ രഹസ്യാന്വേഷണ വിഭാഗത്തിൽ വരെ ആഴത്തിൽ നുഴഞ്ഞു കയറാനുള്ള മൊസാദിൻറെ കഴിവാണ് വ്യക്തമാക്കുന്നത്. ഇത് കൂടാതെ ഇറാനിയൻ രഹസ്യാന്വേഷണ വിഭാഗത്തിലെയും സുരക്ഷാ സംവിധാനത്തിലെയും പോരായ്മകൾ ഈ സ്ഫോടനത്തോടെ തുറന്നു കാട്ടപ്പെട്ടു.
മറ്റൊരു ശ്രദ്ധേയമായ വസ്തുതയായി ലോക മാദ്ധ്യമങ്ങൾ ചൂണ്ടിക്കാട്ടുന്നത്, ഇസ്രായേൽ ആക്രമണത്തിന് പ്രദേശ വാസികൾ നൽകിയിട്ടുണ്ടാകുന്ന സഹകരണമാണ്. ഈയൊരു സ്ഫോടനം ഒരിക്കലും നാട്ടുകാരുടെ ഇടപെടലില്ലാതെ നടത്താനാവില്ല.
പൊതുജനങ്ങൾക്കിടയിൽ ഇറാനിയൻ ഭരണകൂടത്തിനെതിരെ ഉയർന്ന അതൃപ്തിയാണ് ഇത് തെളിയിക്കുന്നത്. നിലവിലെ ഭരണകൂടത്തിനെതിരെ യുദ്ധം ചെയ്യാൻ ചില ഇറാനികൾ തങ്ങളുടെ ജീവൻ പണയപ്പെടുത്തി പോലും ഇസ്രയേലിനൊപ്പം ചേരാൻ തയ്യാറാണ് എന്നത് നിസ്സാര കാര്യമായി കാണാനാകില്ല.
കൃത്യം നടത്തിയത് ഇങ്ങനെ
ടെഹ്‌റാൻ സന്ദർശന വേളയിൽ ഹനിയേ ഇപ്പോൾ അപകടം നടന്ന ഗസ്റ്റ് ഹൗസിൽ ആണ് ഇടയ്ക്കിടെ താമസിച്ചിരുന്നത്
മാസങ്ങൾക്കുമുമ്പ് ടെഹ്‌റാൻ ഗസ്റ്റ്ഹൗസിലേക്ക് സ്‌ഫോടകവസ്തു രഹസ്യമായി കടത്തിയിരുന്നു.
നെഷാത്ത് എന്നറിയപ്പെടുന്ന ഒരു വലിയ കോമ്പൗണ്ടിൻ്റെ ഭാഗമായ ഗസ്റ്റ്ഹൗസ് ഇറാൻ്റെ റെവല്യൂഷണറി ഗാർഡാണ് നടത്തി സംരക്ഷിക്കുന്നത്. ഇത് വിനോദങ്ങൾക്കും രഹസ്യ മീറ്റിംഗുകൾക്കും ഹനിയേയെപ്പോലുള്ള ഉയർന്ന പ്രൊഫൈൽ അതിഥികളെ സ്വീകരിക്കാനും വേണ്ടിയാണ് ഉപയോഗിച്ചു വരുന്നത്
ടെഹ്‌റാൻ സന്ദർശന വേളയിൽ ഹനിയ ഉപയോഗിക്കുന്ന കൃത്യമായ മുറി ഇസ്രായേൽ രഹസ്യാന്വേഷണ വിഭാഗം തിരിച്ചറിഞ്ഞു
ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഉപയോഗിച്ചുള്ള ഹൈടെക് ബോംബ് ഇറാൻ്റെ മണ്ണിൽ മൊസാദ് മുൻകൂട്ടി സ്ഥാപിക്കുകയും, വിദൂരമായി പ്രവർത്തിപ്പിച്ച് സ്ഫോടനം നടത്തുകയുമായിരുന്നു
ബോംബിൻ്റെ നിർമ്മാണത്തെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ ഇപ്പോഴും വ്യക്തമല്ല.
ന്യൂയോർക് ടൈംസ് പറയുന്നതനുസരിച്ച്, ഗസ്റ്റ്ഹൗസിൽ ബോംബ് എങ്ങനെ സ്ഥാപിച്ചു എന്നതിൻ്റെ കൃത്യമായ വിശദാംശങ്ങളും വ്യക്തമല്ല.
കൊലപാതകത്തിന് മാസങ്ങൾ നീണ്ട ആസൂത്രണവും കോമ്പൗണ്ടിൻ്റെ വിപുലമായ നിരീക്ഷണവും ആവശ്യമാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാൽ കൊലപാതകത്തിൻ്റെ സ്വഭാവം വിവരിച്ച രണ്ട് ഇറാനിയൻ ഉദ്യോഗസ്ഥർക്ക്, മുറിയിൽ എങ്ങനെയാണ് സ്‌ഫോടകവസ്തുക്കൾ സ്ഥാപിച്ചതെന്നോ അത് എപ്പോൾ സ്ഥാപിച്ചെന്നോ ഒരു ധാരണയുമില്ല.
സംഭവത്തിൽ ഇറാനിലെ റിവൊല്യൂഷനറി ഗാർഡ് കോപ്‌സ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഹമാസ് നേതാവിന്റെ കൊലപാതകം അതീവ രഹസ്യമാക്കി വച്ച ഇസ്രായേൽ കൊലപാതകത്തിന് മുമ്പ് യുഎസിനെയോ മറ്റ് സഖ്യകക്ഷികളെയോ അറിയിച്ചിട്ടില്ല എന്ന് ശ്രദ്ധേയമാണ്. അതെ സമയം അമേരിക്കയ്ക്ക് പിന്നീട് വിശദാംശങ്ങൾ നൽകുകയായിരുന്നു.
ഇനി സംഭവിക്കാൻ പോകുന്നത് …
മൊസാദിൻ്റെ ചുമതലയുള്ള ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവാണ് കൊലപാതകം തീരുമാനിച്ചതെന്ന് ഒരു വിദേശ മാദ്ധ്യമം റിപ്പോർട്ട് ചെയ്തിട്ടുണ്ട്
ഹമാസ് ബന്ദികളാക്കിയവരെ മോചിപ്പിക്കുന്നതിനും വെടിനിർത്തൽ സ്ഥാപിക്കുന്നതിനുമുള്ള ചർച്ചകളിലാണ് ഈ തീരുമാനം ഉണ്ടായത് .
ഹനിയയുടെ മരണം ഒക്ടോബർ 7 ന് നടന്ന തീവ്രവാദ ആക്രമണത്തിന് പ്രതികാരം ആയാണ് കരുതുന്നത്. അത് കൊണ്ട് തന്നെ ബന്ദികളെ വിട്ടുകിട്ടലും, വെടി നിർത്തലും ഇനി ഇസ്രയേലിന്റെ ഭാഗത്ത് നിന്നും മുന്നോട്ട് പോകാൻ സാധ്യതയുണ്ട്.
എന്നാൽ മറുഭാഗത്ത് നിന്നും ചിന്തിക്കുകയാണെങ്കിൽ
കൊലപാതകം മേഖലയിൽ കൂടുതൽ സംഘർഷത്തിന് കാരണമാകുമെന്നാണ് കരുതപ്പെടുന്നത് . ഇറാൻ്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി ഹനിയയുടെ കൊലപാതകത്തിന് കടുത്ത ശിക്ഷ നൽകുമെന്ന് ഭീഷണിപ്പെടുത്തിയിരിക്കുകയാണ് , ഇത് ഇസ്രായേലിനെതിരെ പ്രതികാര നടപടികളിലേക്ക് നയിച്ചേക്കാം.
ഈ സംഭവം ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന വെടിനിർത്തൽ ചർച്ചകളെയും മിഡിൽ ഈസ്റ്റിലെ ഭൗമ രാഷ്ട്രീയ സംവിധാനത്തെയും ഒരു പക്ഷെ ബാധിച്ചേക്കാം.
Discussion about this post