തിരുവനന്തപുരം: ഏറെ കാലത്തെ നിയമ പോരാട്ടങ്ങൾക്കൊടുവിൽ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിട്ടു. സിനിമാ മേഖലയിലെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട വിശദാംശങ്ങളടങ്ങിയ റിപ്പോർട്ടിന് 233 പേജുകളാണുള്ളത്. . ചില ഭാഗങ്ങൾ ഒഴിവാക്കിയാണ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവരുന്നത്. വ്യക്തികളുടെ സ്വകാര്യതയെ ലംഘിക്കുന്ന വിവരങ്ങൾ കൈമാറിയിട്ടില്ല. ആളുകളെ തിരിച്ചറിയുന്ന വിവരങ്ങളും റിപ്പോർട്ടിൽ നിന്ന് ഒഴിവാക്കി. 49 ാം പേജിലെ 96 ാം പാരഗ്രാഫ്, 81 മുതൽ 100 വരെയുള്ള പേജുകളിലെ ചില ഭാഗങ്ങളും ഒഴിവാക്കി. 165 മുതൽ 196 വരെയുള്ള പാരഗ്രാഫുകളും വെളിപ്പെടുത്തിയിട്ടില്ല. റിപ്പോർട്ടിന്‍റെ അനുബന്ധവും പുറത്തുവിട്ടില്ല.
ഗുരുതരമായ പ്രശ്നങ്ങൾ ആണ് ഹേമ കമ്മറ്റി റിപ്പോർട്ടിലുള്ളത്.മലയാള സിനിമയെ നിയന്ത്രിക്കുന്നത് ക്രിമിനലുകളാണെന്നും ഈ മേഖലയില്‍ വ്യാപകമായ ലൈംഗിക ചൂഷണ നിലനില്‍ക്കുന്നുണ്ടെന്നുമാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. വഴിവിട്ട കാര്യങ്ങൾ ചെയ്യാൻ നിർബന്ധിക്കുന്നത് സംവിധായകരും നിർമാതാക്കളുമെന്ന് റിപ്പോർട്ടിൽ പറയുന്നു. സഹകരിക്കുന്നവരെ ‘കോഓപ്പറേറ്റിങ് ആർട്ടിസ്റ്റ്’ എന്ന കോഡ് പേരിട്ടു വിളിക്കുമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
പിറ്റേദിവസം ഉപദ്രവിച്ച ആളിന്റെ ഭാര്യയായി അഭിനേയിക്കേണ്ടി വന്ന സാഹചര്യമുണ്ടായി എന്ന് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നടിയുടെ മൊഴി. തലേദിവസത്തെ മോശം അനുഭവം മാനസികമായി തകർത്തതിനാൽ ഒരു ഷോട്ട് എടുക്കുന്നതിന് 17 റീ ടേക്കുകൾ എടുക്കേണ്ടി വന്നു. ആ സാഹചര്യത്തിൽ സംവിധായകൻ കഠിനമായി വിമർശിച്ചെന്നും നടി പറയുന്നു. കരാറിലില്ലാത്ത തരത്തിൽ ശരീര പ്രദർശനവും ലിപ്‌ലോക്ക് സീനുകളും ചെയ്യേണ്ടി വന്നുവെന്നും മറ്റൊരു നടി കമ്മിഷന് മൊഴി നൽകി.












