സഹകരിക്കാൻ തയ്യാറാവാത്തതിനാൽ തനിക്ക് നഷ്ടമായത് 28 സിനിമകളെന്ന് നടി ചാർമിള. നിർമ്മാതാക്കളും സുഹൃത്തുക്കളും ചേർന്ന് തന്നെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചെന്നും താരം തുറന്നു പറഞ്ഞിരുന്നു. താരത്തിന്റെ കൂടുതൽ വെളിപ്പെടുത്തൽ ഇപ്പോൾ പുറത്ത് വരുന്നുണ്ട്.
കേരളത്തിൽ നിന്നുമാണ് എനിക്ക് പ്രശ്നങ്ങൾ ഉണ്ടായത്. കാരണം ഞാൻ കൂടുതൽ സിനിമകൾ ചെയ്തതും മലയാളത്തിൽ ആണ്. മിക്കവരും നേരിട്ട് അഡ്ജസ്റ്റ്മെന്റ് ചോദിക്കും. മാനേജരയോ അസിസ്റ്റന്റ് ഡയറക്ടറേയോ വിടും. അപ്പോൾ തന്നെ ഇല്ലെന്ന് പറഞ്ഞ് ഞാൻ പിന്മാറും. മിക്കപ്പോഴും സിനിമ തുടങ്ങുന്നതിന് മുമ്പ് തന്നെ ചോദിക്കുമെന്ന് ചാർമിള പറയുന്നു.
അർജുനൻ പിള്ളയും അഞ്ച് മക്കളും എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ഉണ്ടായ ദുരനുഭവമാണ് ചാർമിള ഇപ്പോൾ വെളിപ്പെടുത്തുന്നത്. കാലം മാറിപോച്ച് എന്ന തമിഴ് സിനിമയുടെ മലയാളം റീമേക്കായിരുന്നു ഇത്. പൊള്ളാച്ചിയിൽ വച്ചുള്ള മൂന്ന് ദിവസത്തെ ഷൂട്ട് പാക്കപ്പായതിന് ശേഷം പോകാനായി എല്ലാവരോടും ഞാൻ യാത്ര പറയുകയായിരുന്നു. സംവിധായകനും യാത്ര പറഞ്ഞു പോയി. പ്രൊഡക്ഷൻ മാനേജരോട് യാത്ര പറയാൻ ചെന്നപ്പോൾ നിർമ്മാതാവ് മേലെ റൂമിലുണ്ട്, കണ്ടിട്ട് പോകൂ എന്ന് പറഞ്ഞു. അവർ മദ്യപിക്കുകയായിരുന്നു അതൊരു ട്രാപ്പായിരുന്നു. എന്റെ കൂടെ അസിസ്റ്റന്റ്സ് ആയ ലക്ഷ്മണനും ദുർഗ അക്കയും ഉണ്ടായിരുന്നു.
അവരെ കൂട്ടണ്ട ഒറ്റയ്ക്ക് പോയാൽ മതിയെന്നു വരെ പ്രൊഡക്ഷൻ മാനേജർ പറഞ്ഞു. പക്ഷെ ഞാൻ അവരേയും കൂട്ടിയാണ് പോയത്. മുറിയിൽ ചെന്നതും അവർ പെട്ടെന്ന് വാതിൽ അടച്ചു. നിർമ്മാതാക്കളും സുഹൃത്തുക്കളും അടക്കം എട്ട് പേരുണ്ടായിരുന്നു. ആദ്യം കയറിപ്പിടിച്ചത് ചേച്ചിയെയായിരുന്നു. ചേച്ചിയുടെ സാരി അവർ വലിച്ചൂരി. എന്നെ ആക്രമിക്കാൻ വന്നപ്പോഴേക്കും ലക്ഷ്മണൻ ഇടയ്ക്കു കയറി. ഇതോടെ അവരുടെ ശ്രദ്ധ ലക്ഷ്മണനെ അടിക്കുന്നതായി. ഇതിനിടെ കയറിപ്പിടിച്ചയാളുടെ കയ്യിൽ കടിച്ച് ഞാൻ അവിടെ നിന്നും ഇറങ്ങിയോടി. താഴെ റിസപ്ഷനിലേക്ക് ഓടിയെത്തി ഫോൺ ചോദിച്ചെങ്കിലും അവർ തന്നില്ലെന്ന് നടി പറയുന്നു. പിന്നാലെ ഹോട്ടലിന് പുറത്തേക്കോടി. സാരി കീറിപ്പറഞ്ഞ് കണ്ടതിനാൽ ഓട്ടോ ഡ്രൈവർമാർ കാര്യം തിരക്കി. അവർ കൂട്ടമായി വന്ന് ഹോട്ടലിലെത്തി നിർമ്മാതാവിനെയും കൂട്ടുകാരെയും തല്ലിയെന്നും മുറിയിലിട്ട് പൂട്ടിയെന്നും താരം വെളിപ്പെടുത്തി. വീട്ടിലേക്ക് വിളിച്ച് കാര്യം പറഞ്ഞതോടെ പിതാവ് പോലീസിനെ വിവരം അറിയിക്കുകയും എല്ലാവരെയും അറസ്റ്റ് ചെയ്യുകയും ചെയ്തു. അതിന് ശേഷം ആറ് മാസത്തോളം മലയാളത്തിൽ സിനിമ ലഭിച്ചില്ലെന്നും പ്രൊഡക്ഷൻ മാനേജർ താൻ സെറ്റിൽ വൈകി വരുന്നെന്ന് ഗോസിപ്പ് പറഞ്ഞ് പരത്ിയെന്നും താരം വെളിപ്പെടുത്തി.












