ശ്രീനഗർ: ജമ്മു കശ്മീരിലുണ്ടായ ഏറ്റുമുട്ടലിൽ ഭീകരനെ വധിച്ച് സുരക്ഷാ സേന. ഹർവാൻ മേഖലയിൽ ഇന്നലെ രാത്രിയോടെയായിരുന്നു ഏറ്റുമുട്ടൽ. ഇതേ തുടർന്നുള്ള പരിശോധന പ്രദേശത്ത് തുടരുകയാണെന്ന് സുരക്ഷാ സേന അറിയിച്ചു. വധിച്ച ഭീകരനെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.
ദാച്ചിഗ്രാം മേഖലയിൽ ആണ് ഏറ്റുമുട്ടൽ ഉണ്ടായത്. പ്രദേശത്ത് ഭീകരർ എത്തിയിരിക്കുന്നതായി രഹസ്യാന്വേഷണ വിഭാഗം അറിയിപ്പ് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പ്രദേശത്ത് എത്തിയതായിരുന്നു സുരക്ഷാ സേന. ജമ്മു കശ്മീർ പോലീസിന്റെയും സിആർപിഎഫിന്റെയും സംയുക്ത സംഘം ആണ് പ്രദേശത്ത് എത്തിയത്. എന്നാൽ പരിശോധനയ്ക്കിടെ ഇവരുടെ നേർത്ത് ഭീകരർ വെടിയുതിർക്കുകയായിരുന്നു. ഇതോടെ സുരക്ഷാ സേനയും ശക്തമായി തിരിച്ചടിച്ചു. ഇതോടെ ഏറ്റുമുട്ടൽ ആരംഭിക്കുകയായിരുന്നു.
മണിക്കൂറുകൾ നേരം ഏറ്റുമുട്ടൽ തുടർന്നു. ഇതിന് ശേഷം നടത്തിയ തിരച്ചിലിൽ ആണ് ഭീകരന്റെ മൃതദേഹം കണ്ടെടുത്തത്. കശ്മീർ താഴ്‌വരയിൽ സുരക്ഷ ഉറപ്പുവരുത്തുന്നതിനായുള്ള ശക്തമായ നീക്കങ്ങളുമായി മുന്നോട്ട് പോകുകയാണ് സുരക്ഷാ സേന. ഇതിനിടെയാണ് ഏറ്റുമുട്ടൽ ഉണ്ടായിരിക്കുന്നത്.










