കാഞ്ഞങ്ങാട്: കാസർകോട് കുമ്പള ആരിക്കാടി കോട്ടയിലെ നിധി വേട്ടയിൽ മുസ്ലീംലീഗ് നേതാവ് ഉൾപ്പെടെ അഞ്ചുപേർക്കെതിരെ മറ്റൊരു കേസ് കൂടി രജിസ്റ്റർ ചെയ്തു. പുരാവസ്തു വകുപ്പിന്റെ പരാതിയിലാണ് വീണ്ടും കേസെടുത്തിരിക്കുന്നത്. കോട്ടയിൽ അതിക്രമിച്ചുകയറി ഖനന പ്രവർത്തനങ്ങൾ നടത്തി എന്നതിനാണ് കേസ്.
കോട്ടയുടെ ഗൈഡ് ആയ ചെമ്പേരി വേലായുക്കുഴി നിശാന്ത് കുമാറിന്റെ പരാതിയിലാണ് കുമ്പള പോലീസ് കേസെടുത്തത്. മൊഗ്രാൽപുത്തൂർ പഞ്ചായത്ത് വൈസ് പ്രസിഡൻറ് മുജീബ് കമ്പാർ, പൊവ്വലിലെ മുഹമ്മദ് ഫിറോസ് , മൊഗ്രാൽപുത്തൂരിലെ ജാഫർ, പാലക്കുന്നിലെ അജാസ്, നീലേശ്വരം ബങ്കളത്തെ സഹദുദീൻ എന്നിവർക്കെതിരെയാണ് കേസെടുത്തത്
ആരിക്കാടി കോട്ടയിൽ അനധികൃത ഖനനം നടത്തിയതിന് ഇവരെ നാട്ടുകാർ വളഞ്ഞുവച്ച് പോലീസിനെ ഏൽപ്പിക്കുകയായിരുന്നു. കോട്ടയിലെ കിണറ്റിൽ നിധിയുണ്ടെന്നും അത് കുഴിച്ചെടുക്കാമെന്നും കരുതിയാണ് സംഘം ഖനനത്തിന് എത്തിയത്.












