തിരുവനന്തപുരം; പാർട്ടി സെക്രട്ടറിയായതിന് ശേഷമാണ് താൻ ചിരിക്കാൻ തുടങ്ങിയതെന്ന് എംവി ഗോവിന്ദൻസംസ്ഥാനസെക്രട്ടറിയുടെ ചിരി കുറഞ്ഞതായി കാസർകോട് ജില്ലാസമ്മേളനത്തിൽ വിമർശനമുയർന്നതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പാർട്ടി സെക്രട്ടറിയായതിന് ശേഷമാണ് താൻ ഇതുപോലെ ചിരിക്കാൻ തുടങ്ങിയതെന്നും അതിന് മുൻപ് ഒരു മസിൽ പിടിക്കുന്ന പ്രകൃതമായിരുന്നുവെന്നും പറഞ്ഞ എംവി ഗോവിന്ദൻ ചിരി, ആരോഗ്യത്തിന് നല്ലതാണെന്നും കൂട്ടിച്ചേർത്തു. താനിപ്പോൾ കാര്യങ്ങളെ മനഃശാസ്ത്രപരമായ രീതിയിലാണ് കാണുന്നത്. എല്ലാം പോസിറ്റീവായി കാണുന്നതിന്റെ ഭാഗമായാണ് ചിരി. മാദ്ധ്യമങ്ങൾ നെഗറ്റീവായി കാര്യങ്ങൾ ചോദിക്കുന്നു. അതിനെയൊക്കെ അതിജീവിക്കണമെങ്കിൽ എല്ലാ പോസിറ്റീവായി എടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
പിണറായി വിജയന്റെ പ്രവർത്തനവും പരാമർശങ്ങളും ജനങ്ങളെ പാർട്ടിയിൽ നിന്ന് അകറ്റിയെന്ന ഗുരുതര കുറ്റപ്പെടുത്തലും ചിരിച്ചുകൊണ്ടിരുന്ന എം.വി. ഗോവിന്ദൻ സെക്രട്ടറിയായ ശേഷം ആ ചിരി അദ്ദേഹത്തിൽ നിന്നും മാഞ്ഞുപോയെന്നും ആയിരുന്നു സിപിഎം കാസർകോട് ജില്ലാസമ്മേളനത്തിലെ പ്രധാന വിമർശനം.
അതേസമയം പോളിറ്റ്ബ്യൂറോ അംഗം എ. വിജയരാഘവനൊപ്പം സ്‌കൂട്ടർ തട്ടിപ്പുകേസിലെ പ്രതി ഫോട്ടോയെടുത്തത് തെറ്റായി കാണാനാവില്ല. കോൺഗ്രസും ബി.ജെ.പി.യുമാണ് തട്ടിപ്പിനു കൂട്ടുനിന്നവർ. ഏതെങ്കിലും സി.പി.എമ്മുകാർക്ക് തട്ടിപ്പുമായി ബന്ധമുണ്ടെങ്കിൽ പാർട്ടി അച്ചടക്കനടപടിയെടുക്കും എന്ന് എംവി ഗോവിന്ദൻ പറഞ്ഞു.












