എറണാകുളം: മോഹൻലാലിനെ കേന്ദ്രകഥാപാത്രമാക്കി പൃഥ്വിരാജ് ഒരുക്കിയ ചിത്രം എമ്പുരാനിൽ നിന്നും ചില ഭാഗങ്ങൾ ഒഴിവാക്കി. എഡിറ്റ് ചെയ്ത ഭാഗങ്ങൾ ഒഴിവാക്കിയുള്ള സിനിമയുടെ പുതിയ പതിപ്പ് തിങ്കളാഴ്ച മുതൽ തിയറ്ററുകളിൽ പ്രദർശിപ്പിക്കും. ചിത്രത്തിലെ ചില രംഗങ്ങൾ വിവാദമായതിന് പിന്നാലെ നിർമ്മാതാക്കളാണ് ഭാഗങ്ങൾ ഒഴിവാക്കിയത്.
17 ൽ അധികം ഭാഗങ്ങളാണ് ചിത്രത്തിൽ നിന്നും ഒഴിവാക്കിയത് എന്നാണ് റിപ്പോർട്ടുകൾ. നിർമ്മാതാക്കളുടെ ഇടപെടലിനെ തുടർന്നാണ് ഭാഗങ്ങൾ നീക്കം ചെയ്തത്. സ്ത്രീകൾക്കെതിരായ അക്രമവും കലാപത്തിലെ ചില രംഗങ്ങളുമാണ് ഒഴിവാക്കിയത്. സിനിമയിലെ വില്ലൻ കഥാപാത്രത്തിന്റെ പേരും മാറ്റിയിട്ടുണ്ട്. വൊളന്ററി മോഡിഫിക്കേഷൻ നടത്തിയ പതിപ്പ് സെൻസർ ബോർഡ് പരിഗണിക്കുകയാണ്.
ആദ്യ പതിപ്പിൽ നിന്നും 10 സെക്കന്റ് ദൈർഘ്യമുള്ള ഭാഗങ്ങൾ സെൻസർ ബോർഡ് നീക്കം ചെയ്തിരുന്നു. ഗർഭിണിയായ സ്ത്രീയെ ബലാത്സംഗം ചെയ്യുന്നതും, ദേശീയ പതാകയെ അപമാനിക്കുന്നതുമായ രംഗങ്ങൾ ആയിരുന്നു ഒഴിവാക്കിയത്. ഇതിന് പിന്നാലെ സിനിമയ്ക്ക് പ്രദർശനാനുമതി നൽകുകയായിരുന്നു.
സിനിമയിൽ ഗോദ്രാ കൂട്ടക്കൊലയെക്കുറിച്ചും ഗുജറാത്തിൽ നടന്ന കലാപത്തെക്കുറിച്ചും പരാമർശമുണ്ട്. ഇതാണ് വിവാദങ്ങൾക്ക് കാരണം ആയത്. ഗോദ്രയിൽ ട്രെയിനിന് തീപിടിച്ചാണ് കർസേവകർ കൊല്ലപ്പെട്ടത് എന്ന തരത്തിലാണ് ചിത്രം പ്രചരിപ്പിക്കുന്നുണ്ട്. ആദ്യം ദിനം തന്നെ ഇതിനെതിരെ രൂക്ഷമായ വിമർശനം ഉയർന്നത്.












