വിരമിക്കൽ സംബന്ധിച്ച ചോദ്യത്തിന് തകർപ്പൻ മറുപടി നൽകി ഇന്ത്യൻ താരം മുഹമ്മദ് ഷമി. വെറ്ററൻ താരം, തനിക്ക് ഇപ്പോൾ ഒന്നും വിരമിക്കാൻ പദ്ധതി ഇല്ലെന്നും താൻ ഇപ്പോഴും ക്രിക്കറ്റ് കളിക്കുന്നത് ആസ്വദിക്കുന്നു എന്നും പറഞ്ഞു. ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടെസ്റ്റ് ടീമിൽ ഇടം നേടുന്നതിൽ ഷമി പരാജയപ്പെട്ടു. പിന്നാലെ 2025 ലെ ഏഷ്യാ കപ്പിനും അദ്ദേഹത്തെ ഒഴിവാക്കി. 2025 ലെ ഐസിസി ചാമ്പ്യൻസ് ട്രോഫിയിലാണ് താരം ഇന്ത്യക്കായി അവസാനം കളത്തിൽ ഇറങ്ങിയത്.
വിരാട് കോഹ്‌ലി, രോഹിത് ശർമ്മ, ആർ അശ്വിൻ, ചേതേശ്വർ പൂജാര എന്നിവരുടെ വിരമിക്കൽ വന്നതോടെ ഷമിയും ഉടനെ തന്നെ വിരമിക്കും എന്നും പറയുന്നതിലേക്ക് കാര്യങ്ങൾ എത്തി. അതേസമയം തന്റെ ചുറ്റും പറക്കുന്ന വിരമിക്കൽ വാർത്തയെക്കുറിച്ച് അദ്ദേഹം ഇങ്ങനെ പറഞ്ഞു:
“ആർക്കെങ്കിലും എന്നോട് എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ എന്നോട് പറയൂ, ഞാൻ വിരമിച്ചാൽ അവരുടെ ജീവിതം മെച്ചപ്പെടുമോ എന്ന് പറയൂ. ആരുടെ ജീവിതത്തിലാണ് ഞാൻ ഒരു പാറയായി മാറിയതെന്ന് പറയൂ, നിങ്ങൾ എന്നെ വിരമിപ്പിക്കണമെന്ന് ആഗ്രഹിക്കുന്നു. എനിക്ക് ബോറടിക്കുന്ന ദിവസം ഞാൻ ക്രിക്കറ്റ് വിടും. അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് എന്നെ തിരഞ്ഞെടുത്തില്ലെങ്കിൽ ഞാൻ ആഭ്യന്തര ക്രിക്കറ്റ് കളിക്കും. ഞാൻ മത്സരിക്കുന്നത് തുടരും. കളിക്കാൻ താൽപ്പര്യമില്ലാത്തപ്പോൾ ഞാൻ വിരമിക്കൽ തീരുമാനമെടുക്കും. ഇപ്പോൾ അതിനുള്ള സമയമല്ല,” അദ്ദേഹം ന്യൂസ് 24 നോട് പറഞ്ഞു.
“എന്റെ ഒരേയൊരു സ്വപ്നം ഏകദിന ലോകകപ്പ് മാത്രമാണ്. ടൂർണമെന്റിനുള്ള ടീമിന്റെ ഭാഗമാകാൻ ഞാൻ ആഗ്രഹിക്കുന്നു. 2023 ൽ ഞങ്ങൾ വളരെ അടുത്തെത്തി. തുടർച്ചയായ മത്സരങ്ങൾ ജയിച്ചപ്പോൾ പോലും ഞങ്ങൾക്ക് ഭയം ഉണ്ടായിരുന്നു. ആരാധകരുടെ വിശ്വാസമാണ് ഞങ്ങളെ പ്രേരിപ്പിച്ചത്. ഞങ്ങൾക്ക് ലോകകപ്പ് നേടാമായിരുന്നു, പക്ഷെ ഭാഗ്യം ഇല്ലായിരുന്നു ”അദ്ദേഹം കൂട്ടിച്ചേർത്തു.












