മലയാള സിനിമയിലെ എക്കാലത്തെയും മികച്ച സൈക്കോളജിക്കൽ ത്രില്ലറുകളിൽ ഒന്നായി കണക്കാക്കപ്പെടുന്ന ചിത്രമാണ് ‘ഉയരങ്ങളിൽ’ (1984). ഐ.വി. ശശിയുടെ സംവിധാനത്തിൽ എം.ടി. വാസുദേവൻ നായർ തിരക്കഥ എഴുതിയ ഈ ചിത്രം മോഹൻലാലിന്റെ കരിയറിലെ ഏറ്റവും മികച്ച നെഗറ്റീവ് വേഷങ്ങളിൽ ഒന്നാണ്.
ജയരാജൻ (മോഹൻലാൽ) എന്ന അതിമോഹിയായ ഒരു എസ്റ്റേറ്റ് മാനേജറുടെ കഥയാണിത്. സാധാരണ നെഗറ്റീവ് ഷെയ്‌ഡുകൾ ഉള്ള നായകന്മാർ അവസാനം നന്മയുള്ളവനായി മാറുന്നു എങ്കിൽ ജയരാജന്റെ വില്ലത്തരങ്ങൾ ഇവിടെ കൂടുകയല്ലാതെ കുറയുന്നില്ല. തുടക്കം മുതൽ അവസാനം വരെ ഇത്തരത്തിൽ ഒരു പശ്ചാത്താപം പോലുമില്ലാതെ വില്ലനിസം കാണിച്ച മോഹൻലാൽ കഥാപാത്രങ്ങളും കുറവായിരിക്കും.
തന്റെ വഴിയിൽ തടസ്സമായി നിൽക്കുന്നവരെ ഓരോരുത്തരെയായി ഇല്ലാതാക്കി ഉയരങ്ങളിലേക്ക് കുതിക്കാൻ ശ്രമിക്കുന്ന ജയരാജനെ കാത്തിരിക്കുന്ന അവസാന ഫലം എന്താകും എന്നതാണ് സിനിമ ചർച്ച ചെയ്ത തീം. ചിത്രത്തിൽ പിടിക്കപ്പെടുമെന്ന് ഉറപ്പായ നിമിഷം ജയരാജൻ ചിരിക്കുന്ന സീനൊക്കെ പീക്ക് വില്ലനിസം ആയിരുന്നു. ആ ചിരിയിൽ ഭയമില്ല, പകരം താൻ ഇത്രയും കാലം വിശ്വസിച്ച തന്റെ അതിബുദ്ധിയോടുള്ള പരിഹാസമായിരുന്നു. മോഹൻലാലിന്റെ കണ്ണുകളിലെ ആ ഭാവമാറ്റം പ്രേക്ഷകരെ ഭയപ്പെടുത്തുന്ന ഒന്നായിരുന്നു.
മോഹൻലാലിൻറെ അണ്ടർറേറ്റഡ് സിനിമയും അണ്ടർറേറ്റഡ് കാറ്റപത്രവുമായിട്ട് ഈ ഉയരങ്ങളും ജയരാജും തോന്നിയിട്ടുണ്ട്. ഒരുപക്ഷെ മോഹൻലാൽ അത് ചെയ്തുവെച്ച അനായാസത കൊണ്ടാകാം അങ്ങനെ ഒന്ന് തോന്നിയത്. ‘ഉയരങ്ങളിലെ’ ജയരാജൻ പൂർണ്ണമായും പണത്തോടുള്ള ആർത്തി മൂലം കൊലപാതകിയായപ്പോൾ, ‘സദയ’ത്തിലെ സത്യനാഥൻ മാനസികമായ സംഘർഷങ്ങൾ മൂലം കൊലപാതകിയായ ഒരാളാണ്. ഈ രണ്ട് വൈരുദ്ധ്യങ്ങളെയും തന്റെ അഭിനയമികവ് കൊണ്ട് വിശ്വസനീയമാക്കാൻ മോഹൻലാലിന് സാധിച്ചു.













Discussion about this post