മലയാള സിനിമയിലെ ക്ലാസിക്ക് എന്ന് വിശേഷിപ്പിക്കാവുന്ന ഒരു അപൂർവ്വ ദൃശ്യവിരുന്നാണ് ഭരതൻ സംവിധാനം ചെയ്ത ‘താഴ്വാരം’ (1990). എം.ടി. വാസുദേവൻ നായരുടെ തിരക്കഥയിൽ പിറന്ന ഈ ചിത്രം മോഹൻലാലിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്നായി ഇന്നും വാഴ്ത്തപ്പെടുന്നു.
കത്തുന്ന വെയിലും പാറക്കെട്ടുകൾ നിറഞ്ഞ മലനിരകളും മാത്രമുള്ള ആ താഴ്വാരത്തേക്ക് ഒരാൾ നടന്നു കയറി—ബാലൻ. അയാളുടെ കണ്ണുകളിൽ ക്ഷീണമായിരുന്നില്ല, മറിച്ച് വർഷങ്ങളായി അണയാതെ സൂക്ഷിച്ച പ്രതികാരത്തിന്റെ കനലായിരുന്നു. ബാലൻ തിരഞ്ഞുവന്നത് ഒരാളെയാണ്. തന്റെ ജീവിതത്തിലെ വെളിച്ചം കെടുത്തിക്കളഞ്ഞ, ഒരുകാലത്തെ ഉറ്റ സുഹൃത്തായിരുന്ന രാഘവനെ. വർഷങ്ങൾക്കു മുൻപ് ബാലനും രാഘവനും അടുത്ത സുഹൃത്തുക്കളായിരുന്നു. എന്നാൽ പണത്തോടുള്ള ആർത്തി രാഘവനെ ഒരു മൃഗമാക്കി മാറ്റി. ഒരു കവർച്ചയ്ക്കിടയിൽ അവൻ ബാലനെ ചതിച്ചു.
ആ രാഘവനെ തേടി അദ്ദേഹം ഇപ്പോൾ അയാൾ താമസിക്കുന്ന നാണുവിന്റെയും മകൾ കൊച്ചൂട്ടിയുടെയും വീട്ടിലെത്തുന്ന ബാലന്റെ ജീവിതത്തിൽ ശേഷം സംഭവിക്കുന്ന കാര്യങ്ങളാണ് സിനിമ പറയുന്ന കഥ. മലയാളത്തിലെ രണ്ട് ഇതിഹാസങ്ങൾ ഒന്നിച്ച ചിത്രമായിരുന്നു ഇത്. ഭരതന്റെ ദൃശ്യഭാഷയും എം.ടി. വാസുദേവൻ നായരുടെ മിതമായതും എന്നാൽ മൂർച്ചയുള്ളതുമായ സംഭാഷണങ്ങളും സിനിമയെ മറ്റൊരു തലത്തിലെത്തിച്ചു. അമിതമായ നാടകീയത ഒഴിവാക്കി റിയലിസ്റ്റിക് രീതിയിലാണ് ഈ പ്രതികാര കഥ ഒരുക്കിയിരിക്കുന്നത്.
ജോൺസൺ മാസ്റ്ററുടെ സംഗീതം സിനിമയിലെ ഓരോ രംഗത്തിന്റെയും പിരിമുറുക്കം വർദ്ധിപ്പിച്ചു. സിനിമയിൽ ഒരേയൊരു പാട്ടേയുള്ളൂവെങ്കിലും പശ്ചാത്തല സംഗീതമാണ് കഥയുടെ മൂഡ് നിലനിർത്തുന്നത്. നായകൻ നേരിടുന്ന ഒറ്റപ്പെടലും ഉള്ളിലെ പകയും സംഗീതത്തിലൂടെ പ്രേക്ഷകർക്ക് അനുഭവപ്പെടും. ചിത്രം കാണാത്ത ആളുകൾ ഉണ്ടെങ്കിൽ പകയുടെ, പ്രതികാരത്തിന്റെ കഥ പറഞ്ഞ ഈ ചിത്രം ഒന്ന് കണ്ട് നോക്കുക.













Discussion about this post