കൊല്‍ക്കത്ത: ബംഗാളില്‍ പാകിസ്ഥാനെതിരെ ശബ്ദിച്ചാല്‍ ക്രമസമാധാനം തകരുമെന്ന് പോലീസ്. പാകിസ്ഥാനെതിരെ മിണ്ടിയാല്‍ ക്രമസമാധാനം തകരാറിലാകുമെന്നും ഒരു പ്രത്യേക വിഭാഗത്തിന്റെ വികാരം വ്രണപ്പെടുമെന്നുമാണ് പോലീസ് പറയുന്നത്. ബലൂചിസ്ഥാനില്‍ പാകിസ്ഥാന് നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങളെപ്പറ്റി കല്‍ക്കട്ട ക്ളബ്ബില്‍ നടത്താനിരുന്ന പരിപാടിക്ക് അനുമതി നിഷേധിക്കാന്‍ പോലീസ് നല്‍കിയത് ഇത്തരം വിചിത്ര ന്യായങ്ങള്‍.
ജനുവരി 7 ന് സ്വാധികാര്‍ ബംഗ്ളാ ഫൗണ്ടേഷന് കല്‍ക്കട്ട ക്ളബ്ബില്‍ നടത്താനിരുന്ന പരിപാടിക്കാണ് ക്ളബ്ബ് അധികൃതര്‍ ആദ്യം നല്കിയ അനുമതി നിഷേധിച്ചത്. കൊല്‍ക്കത്ത പോലീസിന്റെ ഇടപെടലാണ് അനുമതി നിഷേധിക്കാന്‍ കാരണമായത്. പാകിസ്ഥാന് വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തുന്ന പ്രഭാഷകര്‍ പരിപാടിയില്‍ പങ്കെടുക്കുന്നത് കൊണ്ടാണ് അനുവാദം കൊടുക്കരുതെന്ന് ആവശ്യപ്പെട്ടതത്രെ.
പാക് വംശജന് താരിക്ക് ഫത്ത, കശ്മീര്‍ ആക്ടിവിസ്റ്റ് സുശീല്‍ പണ്ഡിറ്റ്, റിട്ടയേര്‍ഡ് മേജര്‍ ജനറല്‍ ജി ഡി ബക്ഷി, ബലൂച് ആക്ടിവിസ്റ്റ് ബ്രഹദ ബുഗ്തി തുടങ്ങിയവരായിരുന്നു പങ്കെടുക്കേണ്ടിയിരുന്നത്. പരിപാടിയുടെ പോസ്റ്ററില്‍ കശ്മീര്‍ എന്ന പേരു പോലും ഉപയോഗിക്കരുതെന്ന വിചിത്രമായ ആവശ്യവും ക്ളബ്ബ് അധികൃതര്‍ ആദ്യം മുന്നോട്ടു വച്ചിരുന്നു. പിന്നീടാണ് പരിപാടി തന്നെ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടത്. പരിപാടി റദ്ദായതില്‍ സര്‍ക്കാരിനോ പോലീസിനോ പങ്കില്ലെന്ന് ആവര്‍ത്തിക്കുമ്പോഴും സാഹചര്യങ്ങള്‍ അത് തെറ്റാണെന്ന് തെളിയിക്കുന്നുണ്ട്. പ്രശ്നം മമത സര്‍ക്കാരിനാണെന്ന് താരിക് ഫത്ത ആരോപിച്ചു കഴിഞ്ഞു. കശ്മീരിനെപ്പറ്റിയും ബലൂചിനെപ്പറ്റിയും ഇന്ത്യയില്‍ പോലും മിണ്ടാനുള്ള സാഹചര്യമില്ലെങ്കില്‍ അതെത്ര ഭീകരമാണെന്നും താരിക് ഫത്ത ചൂണ്ടിക്കാട്ടി.
അനൗദ്യോഗികമായുള്ള സര്‍ക്കാര്‍ ഇടപെടലാണ് പരിപാടി റദ്ദാക്കാന്‍ കാരണമായതെന്ന് ക്ളബ്ബംഗങ്ങള്‍ സമ്മതിക്കുന്നുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാരിന് യാതൊരു പങ്കുമില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍ പറയുന്നു. പരിപാടി അവതരിപ്പിക്കുന്നത് ബിജെപിയുടെ സംഘടനയാണെന്നും സംസ്ഥാനത്ത് സംഘര്‍ഷമുണ്ടാക്കാനാണ് ബിജെപി ലക്ഷ്യമിടുന്നതെന്നും തൃണമൂല്‍ നേതാക്കള്‍ പറയുന്നു. അപ്പോഴും കശ്മീരും ബലൂചിസ്ഥാനും കൊല്‍ക്കത്തയില്‍ എങ്ങനെ സംഘര്‍ഷമുണ്ടാക്കും എന്ന സംശയത്തിലാണ് പരിപാടിയുടെ സംഘാടകര്‍.
Discussion about this post