കൊച്ചി: ഫുട്പാത്തിൽ കിടന്ന കടലാസ് കഷ്ണങ്ങൾ എടുത്തുമാറ്റുന്ന മോഹൻലാലിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറൽ. ലാലേട്ടൻ എന്ന ഹാഷ്ടാഗോടെ മോഹൻലാലിന്റെ ഫാൻസ് പേജായ ദ കംപ്ലീറ്റ് ആക്ടർ എന്ന ഫേസ്ബുക്ക് പേജിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്.
16 സെക്കൻഡുളള വീഡിയോ മോഹൻലാലിന്റെ ഫാൻസ് ഗ്രൂപ്പുകളിൽ ഉൾപ്പെടെ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. വിദേശരാജ്യത്ത് വെച്ചാണ് സംഭവം. എന്നാൽ എവിടെയാണെന്ന് വ്യക്തമായിട്ടില്ല. കാർ പാർക്ക് ചെയ്ത് പുറത്തേക്ക് ഇറങ്ങി വരുന്ന മോഹൻലാൽ ഫുട്പാത്തിലേക്ക് കയറാൻ തുടങ്ങവേയാണ് ആരോ ചുരുട്ടി എറിഞ്ഞ ഏതാനും കടലാസ് തുണ്ടുകൾ കിടക്കുന്നത് കണ്ടത്. ഇതോടെ അദ്ദേഹം സ്വയം അത് പെറുക്കിയെടുത്ത് കളയുകയായിരുന്നു. (വീഡിയോ കാണാം)
ഫുട്പാത്തിലൂട മറ്റ് പലരും പോകുന്നുണ്ടെങ്കിലും ആരും കടലാസ് കഷ്ണങ്ങൾ ശ്രദ്ധിച്ചിരുന്നില്ല. മോഹൻലാലിന്റെ പ്രവൃത്തിയെ അഭിനന്ദിക്കുന്ന നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. അതേസമയം ക്യാമറ ഓൺ ചെയ്തുവെച്ചാണോ ഇത്തരം പ്രവൃത്തികൾ ചെയ്യുന്നതെന്ന വിമർശനവും ചില കമന്റുകളിൽ ഉണ്ട്. ഫാൻസുകാർക്കൊപ്പം ഒക്ടോബർ രണ്ടിന് ഗാന്ധിജയന്തി ദിനത്തിൽ ഇവിടെ ചെയ്യണമെന്ന് ആവശ്യപ്പെടുന്നവരും ഉണ്ട്.
ഹാർട്ട് ഇമോജിയും തംപ്‌സ് അപ്പും ഒക്കെയായി കമന്റുകൾ പറക്കുകയാണ്. അവിടെയായത് ഭാഗ്യം പ്രബുദ്ധനാട്ടിലായിരുന്നെങ്കിൽ നോക്കുകൂലി വാങ്ങിയേനെയെന്ന് മുന്നറിയിപ്പ് നൽകുന്നവരും ഉണ്ട്. വീഡിയോ വൈറലായതോടെ ഇത് എവിടെ സംഭവിച്ചതാണെന്ന അന്വേഷണത്തിലാണ് ആരാധകർ.
Discussion about this post