മോസ്‌കോ: റൺവേ ആണെന്ന് കരുതി 30 യാത്രക്കാരുമായി എത്തിയ വിമാനം ലാൻഡ് ചെയ്തത് തണുത്തുറഞ്ഞ നദിയിൽ. കിഴക്കൻ റഷ്യയിലെ സിരിയങ്ക ഗ്രാമത്തിലാണ് സംഭവം. പോളാർ എയർലൈൻസിന്റെ അന്റോനോവ് എഎൻ-24 ആർവി വിമാനത്തിനാണ് വലിയ അബദ്ധം പിണഞ്ഞത്.
ഗ്രാമത്തിലൂടെ ഒഴുകുന്ന കോളിമ നദിയിലാണ് വിമാനം ലാൻഡ് ചെയ്തത്. സംഭവത്തിന്റെ വീഡിയോ പുറത്ത് വന്നിട്ടുണ്ട്. ഈ കഴിഞ്ഞ ഡിസംബർ 28 ന് നടന്ന സംഭവം ഇപ്പോഴാണ് പുറംലോകം അറിയുന്നത്.
സംഭവസമയം കോളിമ നദി തണുത്തുറഞ്ഞ നിലയിലായിരുന്നു. ആളുകൾ വിമാനത്തിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ മഞ്ഞിൽ കാല് അമരുന്നതും വീഡിയോയിൽ കാണാം. കോളിമ നദീതീരത്തിന് സമാന്തരമായാണ് സിരിയങ്ക വിമാനത്താവളം. ലാൻഡിംഗ് സമയത്ത് റൺവേ കാണാനാവാത്ത വിധം മഞ്ഞുമൂടി കിടക്കുകയായിരുന്നു. ലൈറ്റ് ഇല്ലാത്തതിനാൽ കൃത്യമായ ലാന്റിങ് എവിടെയാണെന്ന് അറിയാതെ പൈലറ്റ് വിമാനം താഴേക്കിറക്കുകയായിരുന്നു. പൈലറ്റിന്റെ അശ്രദ്ധയാണ് ഇതിന് കാരണമെന്നാണ് സെബിരിയൻ ഗതാഗത വകുപ്പ് പറയുന്നത്.
Discussion about this post