ഇസ്ലാമാബാദ്; പാകിസ്താനെ നാണം കെടുത്തുന്ന മുന്നറിയിപ്പുമായി സൗദി അറേബ്യ. ഹജ്ജ് ക്വാട്ടയിലേക്കുള്ള ആളുകളെ തിരഞ്ഞെടുക്കുന്നതിൽ ജാഗ്രത പാലിക്കണമെന്ന് ആവശ്യപ്പെട്ട് അറബ് രാജ്യങ്ങൾ നൽകിയ മുന്നറിയിപ്പാണ് പാകിസ്താനെ നാണം കെടുത്തിയിരിക്കുന്നത്.
വിദേശ മന്ത്രാലയ ഉദ്യോഗസ്ഥർ തമ്മിലുള്ള കൂടിക്കാഴ്ചയിൽ, തീർത്ഥാടകരുടെ വേഷത്തിൽ ഭിക്ഷാടകരെ അയക്കരുതെന്ന് അറബ് സഹപ്രവർത്തകർ പാക് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടതായാണ് വിവരം. ഉംറയുടെ പേരിൽ പാകിസ്താനിലെ ഭിക്ഷാടകർ പലരും വിദേശത്തേക്ക് കടക്കുന്നതായി വിവരമുണ്ട്.
വിദേശത്തുള്ള പാകിസ്താനി പ്രവാസികളിൽ ഗണ്യമായ എണ്ണം ഭിക്ഷാടനത്തിൽ ഏർപ്പെട്ടിരിക്കുകയാണെന്ന് വിദേശ പാകിസ്താനികൾക്കായുള്ള സെക്രട്ടറി സീഷാൻ ഖൻസാദ ഒരു റിപ്പോർട്ടിൽ അവകാശപ്പെട്ടു. വൻതോതിൽ പാകിസ്താൻ പൗരന്മാർ താമസിക്കുന്നതിനാൽ തങ്ങളുടെ തടങ്കൽ കേന്ദ്രങ്ങൾ നിറഞ്ഞുകവിഞ്ഞിരിക്കുകയാണെന്ന് ഇറാഖി, സൗദി അംബാസഡർമാർ തങ്ങളോട് പറഞ്ഞതായി ഖൻസാദ പറഞ്ഞു.
സൗദി അറേബ്യയിലെ ഹറമിന് സമീപം പോക്കറ്റടിക്ക് പിടിക്കപ്പെട്ട ആളുകളിൽ വലിയ ഒരു ഭാഗം പാകിസ്താനിൽ നിന്നുള്ളവരാണെന്നും ഖാൻസാദ ചൂണ്ടിക്കാട്ടി. ഈ ആളുകൾ അവിടെ ഭിക്ഷാടന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിന് പലപ്പോഴും ഉംറ വിസകൾ ദുരുപയോഗം ചെയ്തു. അവിടെ പിടിക്കപ്പെട്ട ഭിക്ഷാടകരിൽ 90 ശതമാനവും ഉംറ വിസയിൽ വരുന്ന പാകിസ്താനിൽ നിന്നുള്ളവരാണെന്ന് സൗദി അറേബ്യ അവകാശപ്പെട്ടു.മക്കയിലെ മസ്ജിദുൽ ഹറാമിന് സമീപമുള്ള പോക്കറ്റടിക്കാരെല്ലാം തങ്ങളുടെ രാജ്യക്കാരാണെന്ന് സൗദി അറേബ്യ പാകിസ്താൻ ഉദ്യോഗസ്ഥരോട് പറഞ്ഞതായും റിപ്പോർട്ടുണ്ട്.
ഈ വർഷം ആദ്യം ജൂലൈയിൽ വിമാനത്തിൽ ഭിക്ഷാടനം നടത്തുന്ന പാകിസ്ഥാൻകാരന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. വിമാനത്തിനുള്ളിൽ ഇയാൾ പണം ആവശ്യപ്പെടുന്നതാണ് വീഡിയോയിൽ ഉള്ളത്. താൻ ഭിക്ഷാടനമല്ല, മദ്രസ പണിയാൻ സംഭാവന തേടുകയായിരുന്നുവെന്നാണ് യാത്രക്കാരൻ പറഞ്ഞിരുന്നത്.
Discussion about this post