ടെഹ്രാൻ: ജലകരാർ പ്രകാരം അർഹതപ്പെട്ട അളവ് കുടിവെള്ളം തന്നില്ലെങ്കിൽ പ്രത്യാഘാതങ്ങൾ നേരിടാൻ തയ്യാറായിക്കൊള്ളാൻ അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടത്തിന് അന്ത്യശാസനം നൽകി ഇറാനിയൻ പ്രസിഡന്റ് ഇബ്രാഹിം റൈസി. ഇതിന് മറുപടിയായി, 20 ലിറ്ററിന്റെ കുടിവെള്ള കണ്ടെയ്നർ ഇറാനിലേക്ക് അയച്ചായിരുന്നു താലിബാന്റെ പരിഹാസം. തുടർന്ന് അതിർത്തിയിൽ നടന്ന സംഘർഷത്തിൽ രണ്ട് ഇറാനിയൻ സൈനികരും ഒരു താലിബാൻ ഭീകരനും കൊല്ലപ്പെട്ടിരുന്നു.
ഇറാന്റെ യുദ്ധഭീഷണി കണക്കിലെടുത്ത് അതിർത്തിയിലേക്ക് ആയിരക്കണക്കിന് സൈനികരെയും നൂറുകണക്കിന് ചാവേറുകളെയുമാണ് താലിബാൻ അയച്ചിരിക്കുന്നത്. അമേരിക്കൻ സേനയുടെ പിന്മാറ്റത്തെ തുടർന്ന് കാബൂളിൽ അധികാരമേറ്റ താലിബാൻ ചുരുങ്ങിയ കാലം കൊണ്ട് അയൽ രാജ്യങ്ങളെയെല്ലാം ശത്രുപക്ഷത്ത് ആക്കിയിരിക്കുകയാണ്. ജലത്തിന് വേണ്ടി ഇറാനുമായി നിലനിൽക്കുന്ന സംഘർഷം യുദ്ധത്തിലേക്ക് നീങ്ങിയാൽ സ്വതവേ ദുർബലമായിരിക്കുന്ന മേഖല കൂടുതൽ തകർച്ചയിലേക്ക് നീങ്ങും.
1973ലെ നദീജല കരാർ പ്രകാരം അഫ്ഗാനിസ്ഥാൻ ഇറാന് ഒരു നിശ്ചിത അളവ് ജലം നൽകേണ്ടതാണ്. എന്നാൽ കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമായി ഹെൽമണ്ട് നദീതടത്തിൽ വർഷങ്ങളായി വരൾച്ചയാണ്. ഈ കാരണം പറഞ്ഞാണ് താലിബാൻ ഇറാന് ജലം നിഷേധിക്കുന്നത്. അഫ്ഗാനിസ്ഥാനിലെ ഹിന്ദുക്കുഷ് പർവതനിരകളിൽ നിന്നും ഉത്ഭവിച്ച് ഇറാനിലേക്ക് ഒഴുകുന്ന ആയിരം കിലോമീറ്റർ ദൈർഘ്യമുള്ള ജലസ്രോതസാണ് ഹെൽമണ്ട് നദി.
കൃഷിക്കും കുടിക്കാനുമായി അഫ്ഗാനിസ്ഥാനിലെയും ഇറാനിലെയും ദശലക്ഷക്കണക്കിന് ആളുകൾ ആശ്രയിക്കുന്ന നദിയാണ് ഹെൽമണ്ട്. അഫ്ഗാനിസ്ഥാനിൽ അധികാരം പിടിച്ച ശേഷം താലിബാൻ ഇറാന് ജലം നിഷേധിക്കുന്നത് തുടരുകയാണ്.
ഇറാനിലെ സിസ്താൻ ബലൂചിസ്താൻ മേഖലയിൽ കുടിവെള്ള ക്ഷാമം രൂക്ഷമാണ്. രാജ്യത്തെ ഏറ്റവും ദരിദ്രമായ മേഖലയും ഇതാണ്. ഇവിടം സന്ദർശിക്കവെയാണ് വരൾച്ചാ കെടുതി കണ്ട ഇബ്രാഹിം റെയ്സി വൈകാരികമായി അഫ്ഗാനിസ്ഥാനെതിരെ യുദ്ധഭീഷണി മുഴക്കിയത്. എന്നാൽ റെയ്സിയുടെ പ്രസ്താവന അനുചിതമാണെന്നും പരസ്പര ബന്ധം വഷളാക്കുന്നതണ് എന്നുമായിരുന്നു താലിബാൻ വക്താവ് സബിയുള്ള മുജാഹിദിന്റെ പ്രതികരണം.
ഇരു രാജ്യങ്ങളും വർഷങ്ങളായി വരൾച്ചയുടെ കെടുതികൾ നേരിടുകയാണ്. ഈ സാഹചര്യത്തിലാണ് ഇരുവരും പരസ്പരം വെള്ളത്തിന്റെ പേരിൽ യുദ്ധത്തിനായി മുറവിളി കൂട്ടുന്നത്. ഇനിയും ജലം ലഭ്യമായില്ലെങ്കിൽ ഇറാനിൽ വൻ ദുരന്തം സംഭവിക്കുമെന്നാണ് മനുഷ്യാവകാശ സംഘടനകൾ മുന്നറിയിപ്പ് നൽകുന്നത്. ജലദൗർലഭ്യം നിമിത്തം പതിനായിരം കുടുംബങ്ങളാണ് കഴിഞ്ഞ വർഷം സിസ്താൻ ബലൂചിസ്താൻ ഉപേക്ഷിച്ച് പോയത്.
ഇറാനിലെ 300 പട്ടണങ്ങളും നഗരങ്ങളും കൊടിയ ജലദൗർലഭ്യമാണ് നേരിടുന്നത്. അണക്കെട്ടുകൾ വറ്റി വരളുകയാണ്. രാജ്യത്തിന്റെ 97 ശതമാനം പ്രദേശങ്ങളും വരൾച്ചാ ബാധിതമാണ്. രാജ്യത്ത് കൃഷി ഏറെക്കുറെ സമാപ്തമായ അവസ്ഥയാണ്.
താലിബാൻ ഭരണം ഭയന്ന് ഇറാനിലേക്ക് കുടിയേറിയ മുപ്പത് ലക്ഷത്തോളം വരുന്ന അഫ്ഗാനികളും ഇറാന് ഭാരമാവുകയാണ്. മുപ്പത് ലിറ്റർ വെള്ളത്തിനായി മൂന്ന് മണിക്കൂർ യാത്ര ചെയ്യേണ്ട അവസ്ഥയിലാണ് ഇവർ. കൊടും ചൂടും ജലദൗർലഭ്യവും കന്നുകാലികളെയും കൊന്നൊടുക്കുകയാണ്.
അഫ്ഗാനിസ്ഥാന്റെ സ്ഥിതിയും ഒട്ടും ആശാവഹമല്ല. കഴിഞ്ഞ രണ്ട് വർഷമായി അവിടെ റെക്കോർഡ് മഴക്കുറവാണ് എന്നാണ് ഐക്യരാഷ്ട്ര സഭ കണ്ടെത്തിയിരിക്കുന്നത്. അഫ്ഗാനിസ്ഥാനിലെ 64 ശതമാനം ജനങ്ങൾ കൊടിയ വരൾച്ച നേരിടുമ്പോൾ 34 പ്രവിശ്യകളിലും ജലജന്യ രോഗങ്ങൾ പടർന്ന് പിടിക്കുകയാണ്.
കുടിവെള്ള ക്ഷാമത്തിന് പുറമേ മറ്റ് സാമൂഹിക രാഷ്ട്രീയ പ്രശ്നങ്ങളും അഫ്ഗാനിസ്ഥാനെ വലക്കുകയാണ്. താലിബാൻ ഭരണം ഏറ്റെടുത്ത ശേഷം പതിനായിരക്കണക്കിന് പേരാണ് തൊഴിൽരഹിതരായത്. സ്ത്രീകളുടെ അവസ്ഥ അങ്ങേയറ്റം പരിതാപകരമാണ്. ഉപരോധങ്ങൾ നിമിത്തം ആഗോള സാമ്പത്തിക ഭൂപടത്തിൽ നിന്നും അഫ്ഗാനിസ്ഥാൻ ഏറെക്കുറേ അപ്രത്യക്ഷമായ അവസ്ഥയിലാണ്.
അഫ്ഗാനിസ്ഥാനിലെ ഭക്ഷണ ദൗർലഭ്യവും ഭീകരമാണ്. രാജ്യത്തെ ആകെ ജനസംഖ്യയുടെ പകുതിയും കൊടിയ ദാരിദ്ര്യത്തിലാണ്. ഈ പശ്ചാത്തലത്തിൽ നിന്നു കൊണ്ടാണ് അഫ്ഗാനിസ്ഥാൻ യുദ്ധത്തെ കുറിച്ച് ചിന്തിക്കുന്നത്.
ഇതിനൊക്കെ പുറമേ ഉസ്ബെക്കിസ്ഥാനുമായും താലിബാൻ സംഘർഷത്തിലാണ്. ഉസ്ബെക്കിസ്ഥാനിലേക്കുള്ള നീരൊഴുക്ക് തടയുന്നതിനായി താലിബാൻ നിർമ്മിക്കുന്ന കനാലാണ് പ്രശ്നങ്ങൾ വഷളാക്കുന്നത്.
Discussion about this post