തൃശൂർ: മുഖ്യമന്ത്രി പിണറായി വിജയന്റെ ഏകാധിപത്യത്തിൽ ഇടത് മുന്നണി തകരുകയാണെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ. പിണറായി വിജയന് ചെങ്കൊടിയെക്കാള്‍ വലുത് രണ്ടിലയാണെന്ന് അദ്ദേഹം ആരോപിച്ചു. പിണറായിയുടെ രീതി ഞാനും ഞാനുമെന്റാളുമെന്നതാണ്. സൗകര്യമുള്ളവന്‍ നിന്നാല്‍ മതിയെന്നാണ് അദ്ദേഹം അണികള്‍ക്ക് നല്‍കുന്ന സന്ദേശമെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.
സംസ്ഥാന രാഷ്ട്രീയത്തില്‍ സിപിഐ തീര്‍ത്തും അപ്രസക്തമായി. കാനം രാജേന്ദ്രന്‍റെ നിവൃത്തികേട് കേരളം കാണുകയാണ്. പിറവത്ത് സീറ്റ് മാത്രമല്ല കേരള കോണ്‍ഗ്രസിന് സ്ഥാനാര്‍ഥിയേയും പിണറായി വിജയന്‍ കൊടുത്തുവെന്ന് കേന്ദ്ര മന്ത്രി പരിഹസിച്ചു.
സിപിഎം രാജ്യത്തിന്റെ മറ്റെല്ലാ ഭാഗത്തും എന്നതു പോലെ കേരളത്തിലും മുങ്ങുന്ന കപ്പലാണ്. ആത്മാഭിമാനമുള്ള പ്രവര്‍ത്തകര്‍ ആ കപ്പലില്‍ നിന്ന് രക്ഷപ്പെടുന്ന കാലം വിദൂരമല്ല.
പ്രചാരവേല കൊണ്ട് അണികളെ അന്ധരാക്കി കൂടെ നിര്‍ത്താമെന്ന പിആര്‍ സംഘത്തിന്‍റെ പദ്ധതി പൊളിയുന്നതാണ് പരസ്യ പ്രതികരണത്തിലൂടെ കണ്ടതെന്നും വി മുരളീധരൻ പറഞ്ഞു.
ശബരിമല വിഷയത്തില്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ വേദന ആത്മാര്‍ത്ഥതയില്ലാത്തതാണ്. ഇത് തിരഞ്ഞെടുപ്പ് അടുക്കുമ്പോഴുണ്ടാകുന്ന പ്രത്യേക തരം വേദനയാണെന്നും വി മുരളീധരൻ പറഞ്ഞു.
Discussion about this post