കാസർകോട്: ശബരിമലയിൽ സംസ്ഥാന സർക്കാരിന് പ്രകോപനപരമായ നിലപാടെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. മാപ്പുപറയാന്‍ ശ്രമിച്ച മന്ത്രി കടകംപള്ളി സുരേന്ദ്രനെ പിണറായി വിജയനും യെച്ചൂരിയും തിരുത്തിയതിലൂടെ ശബരിലയില്‍ യുവതീ പ്രവേശനം വീണ്ടും ഉണ്ടാകുമെന്ന സന്ദേശമാണ് സർക്കാർ നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് തപാല്‍ വോട്ടില്‍ വ്യാപകമായി കൃത്രിമാണ് നടക്കുന്നതെന്നും തിരഞ്ഞടുപ്പ് കമ്മീഷൻ നോക്കുകുത്തിയാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു. കാസർകോട് വാർത്താ സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
അതേസമയം വോട്ടർ പട്ടികയിലെ വ്യാജ വോട്ടുകൾ നീക്കം ചെയ്യണം എന്നാവശ്യപ്പെട്ടു കൊണ്ടുള്ള ഹർജി ഇന്ന് ഹൈക്കോടതി പരിഗണിച്ചേക്കും. വോട്ടര്‍ പട്ടികയില്‍ വ്യാജമായി ചേര്‍ത്ത പേരുകള്‍ നീക്കണമെന്നും ഇതിന് ഉത്തരവാദികളായവരെ ശിക്ഷിക്കണമെന്നുമാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ഹർജി നൽകിയിരിക്കുന്നത്.
സംസ്ഥാനത്തെ 131 മണ്ഡലങ്ങളിലായി 4.34 ലക്ഷത്തിലധികം പേരെ വ്യാജമായി പട്ടികയില്‍ ചേര്‍ത്തിട്ടുണ്ട്. ഇക്കാര്യം വ്യക്തമാക്കി മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ക്കും ചീഫ് ഇലക്ടറല്‍ ഓഫീസര്‍ക്കും കത്തുകള്‍ നല്‍കിയെങ്കിലും മറുപടിയുണ്ടായില്ലെന്നും ഹർജിയിൽ പറയുന്നു.
വോട്ടര്‍ പട്ടികയില്‍ വ്യാജമായി പേരു ചേര്‍ത്തിട്ടുണ്ടെന്ന ആരോപണം ശരിയാണെന്ന് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ സമ്മതിച്ചിട്ടുണ്ട്. വ്യാജമായി ചേര്‍ത്ത പേരുകള്‍ പട്ടികയില്‍ നിന്ന് നീക്കുകയോ മരവിപ്പിക്കുകയോ വേണമെന്നും കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രിമിനല്‍ നടപടി വേണമെന്നുമാണ് പ്രതിപക്ഷ നേതാവ് ആവശ്യപ്പെടുന്നത്.
കണ്ണൂരിൽ വ്യാപകമായി കള്ളവോട്ട് ചെയ്യാൻ സിപിഎം ശ്രമിക്കുന്നതായി ആരോപിച്ച് കോൺഗ്രസ് നേതാവ് കെ സുധാകരനും രംഗത്തെത്തി. സി.പി.എം ശക്തികേന്ദ്രങ്ങളില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കുന്നത് കൂടുതലും സ്ത്രീകളെയാണെന്നും അവരെ ഭയപ്പെടുത്തി വരുതിയിലാക്കാനാണ് സി.പി.എം നീക്കമെന്നും അദ്ദേഹം ആരോപിച്ചു.
കണ്ണൂരില്‍ തെരഞ്ഞെടുപ്പ് ജോലിയുടെ ഉയര്‍ന്ന തസ്തികകളില്‍ നിയോഗിച്ചവരില്‍ 95 ശതമാനവും ഇടതുപക്ഷ യൂണിയനിൽ പെട്ടവരെയാണ്. സി.പി.എം ആധിപത്യമുള്ള ആന്തൂര്‍, കല്യാശ്ശേരി തുടങ്ങിയ കേന്ദ്രങ്ങളില്‍ ഇടത് യൂണിയൻ പ്രവർത്തകരായ സ്ത്രീകളെ മാത്രമാണ് നിയോഗിച്ചിടുള്ളതെന്നും സുധാകരൻ പറഞ്ഞു. വിരലിലെണ്ണാവുന്ന ചിലര്‍ മാത്രമാണ് വ്യത്യസ്തരായിട്ടുള്ളതെന്നും അദ്ദേഹം ആരോപിച്ചു.
കണ്ണൂരില്‍ സി.പി.എം വ്യാപകമായി ഇരട്ടവോട്ടും കള്ളവോട്ടും ചേര്‍ത്തിട്ടുണ്ട്. ഇത് വര്‍ഷങ്ങള്‍ക്ക് മുൻപേയുള്ള പതിവാണ്. മറ്റ് പാർട്ടി നേതാക്കളുടെ പേരില്‍ ഇരട്ടവോട്ട് ഉണ്ടെങ്കില്‍ അതും സി.പി.എമ്മുകാര്‍ ചേര്‍ത്തതാകും. പിടിക്കപ്പെടുമ്പോൾ മറ്റുള്ളവരും ഉണ്ടെന്ന് പറയാന്‍ വേണ്ടിയാണിതെന്നും സുധാകരന് പറഞ്ഞു.
Discussion about this post