പത്തനംതിട്ട: എസ് ഡി പി ഐക്കും പോപ്പുലർ ഫ്രണ്ടിനും വളരാൻ വേദിയൊരുക്കുന്നത് പിണറായി വിജയനാണെന്ന് ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. തീവ്ര സംഘടനകളുമായുള്ള സിപിഎമ്മിന്റെ ബന്ധം കേരളത്തിന്റെ പൊതു സുരക്ഷയെ ബാധിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. പത്തനംതിട്ടയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയതായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രി ജോലി കൊടുക്കുന്നത് പ്രിയപ്പെട്ടവർക്കും പാർട്ടി പ്രവർത്തകർക്കുമാണ്. പാവപ്പെട്ട ചെറുപ്പക്കാർക്ക് ഇവിടെ ജോലിയില്ല. ഇടത്പക്ഷ സർക്കാർ കർഷകരെയും മത്സ്യത്തൊഴിലാളികളെയും വഞ്ചിച്ചുവെന്നും യോഗി ആദിത്യനാഥ് കുറ്റപ്പെടുത്തി.
ലൗ ജിഹാദ് തടയണമെന്ന് കോടതികൾ ആവശ്യപ്പെട്ടിട്ടും എന്തു കൊണ്ടാണ് കേരളത്തിൽ ലൗ ജിഹാദ് നിരോധിക്കാൻ നടപടികൾ സ്വീകരിക്കാത്തതെന്ന് യോഗി ആദിത്യനാഥ് ചോദിച്ചു. ഉത്തർ പ്രദേശിൽ ലൗ ജിഹാദ് നിരോധന നിയമം നടപ്പിലാക്കിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സ്വർണ്ണക്കടത്തിന്റെ കേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസ് ആണെങ്കിൽ മറ്റ് മന്ത്രിമാരുടെ ഓഫീസുകളുടെ സ്ഥിതി എന്തായിരിക്കുമെന്നും യോഗി ആദിത്യനാഥ് ചോദിച്ചു. മുന്നണികൾ മാറിമാറി ഭരിച്ചിട്ടും യഥാർത്ഥ വികസനം കേരളത്തിൽ ഇല്ലെന്നും യോഗി ആദിത്യനാഥ് വ്യക്തമാക്കി.
Discussion about this post