കൊല്ലം: സിപിഎമ്മിനെ പ്രതിസന്ധിയിലാക്കി ആലപ്പുഴയിൽ പാർട്ടിയിൽ നിന്നും നേതാക്കളുടെയും പ്രവർത്തകരുടെയും കൊഴിഞ്ഞു പോക്ക് തുടരുന്നതിനിടെ ഡി വൈ എഫ് ഐയെ വിഷമവൃത്തത്തിലാക്കി കൊല്ലത്തും നേതാക്കളുടെ കൂട്ട രാജി. കൊട്ടാരക്കര ബ്ലോക്കിലെ രണ്ട് ഭാരവാഹികളും ബ്ലോക്ക് കമ്മിറ്റി അംഗങ്ങളായ ആറ് മേഖലാ ഭാരവാഹികളും സംഘടനയ്ക്ക് രാജിക്കത്ത് നൽകി. ജില്ലാ നേതൃത്വം ജനാധിപത്യ വിരുദ്ധമായി തീരുമാനങ്ങൾ അടിച്ചേൽപ്പിക്കുന്നു എന്ന് വ്യക്തമാക്കിയായിരുന്നു രാജി.
സംഘടനയ്ക്കുള്ളിൽ ഉണ്ടായ പ്രശ്നങ്ങളെ തുടർന്ന് കഴിഞ്ഞ ബ്ലോക്ക് സമ്മേളനത്തിൽ ഡി വൈ എഫ് ഐ ചുമതല ഒഴിഞ്ഞു പോയ എസ് എഫ് ഐ മുൻ ജില്ലാ പ്രസിഡന്റ് അരവിന്ദിനെ വീണ്ടും ബ്ലോക്ക് കമ്മിറ്റിയിൽ ഉൾപ്പെടുത്താനുള്ള തീരുമാനം സംഘടനയ്ക്കുള്ളിൽ കടുത്ത വിഭാഗീയത സൃഷ്ടിച്ചിരിക്കുകയാണ്. തന്നെ ബ്ലോക്ക് സെക്രട്ടറി ആക്കാത്തതിൽ പ്രതിഷേധിച്ച് സംഘടന വിട്ട അരവിന്ദിനെ തിരിച്ചു കൊണ്ടു വരുന്നതിൽ മറുപക്ഷം ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു. ഇതു സംബന്ധിച്ച് നേതാക്കൾ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് പരാതി നൽകിയിട്ടുണ്ട്.
അരവിന്ദിനെ തിരികെ കൊണ്ടു വരാനുള്ള സിപിഎം ജില്ലാ സെക്രട്ടറി എസ് സുദേവന്റെ നിർദേശം അംഗീകരിച്ചില്ലെങ്കിൽ കൈകാര്യം ചെയ്യുമെന്ന് ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറിയും പ്രസിഡന്റും ഭീഷണിപ്പെടുത്തിയതായി പരാതിയിൽ പറയുന്നു. രാജി വെച്ച നേതാക്കൾക്ക് പിന്തുണ പ്രഖ്യാപിച്ച് കീഴ്ഘടകങ്ങളിൽ നിന്നും കൂടുതൽ പേർ രാജിക്ക് തയ്യാറായി നിൽക്കുന്നത് പാർട്ടിയെ വലിയ തോതിൽ പ്രതിസന്ധിയിലാക്കുകയാണ്.
കൊല്ലം ബ്ലോക്കിലും ഡി വൈ എഫ് ഐ വിട്ട് നിരവധി പേർ എ ഐ വൈ എഫിലേക്കും സിപിഐയിലേക്കും പോകാൻ സന്നദ്ധരായി നിൽക്കുകയാണ്. സിപിഎം- ഡി വൈ എഫ് ഐ ബന്ധം ഉപേക്ഷിച്ച് വരുന്നവർക്ക് വലിയ സ്വീകരണമാണ് എ ഐ വൈ എഫും സിപിഐയും ഒരുക്കുന്നത്. കൊല്ലം എസ് എൻ കോളേജിലെ തമ്മിലടിക്ക് ശേഷം ജില്ലയിൽ എസ് എഫ് ഐ- എ ഐ എസ് എഫ് ബന്ധവും വഷളായിരിക്കുകയാണ്.
Discussion about this post