വാഷിംഗ്ടൺ: താൻ അധികാരത്തിലെത്തിയാൽ അമേരിക്കയുടെ ശത്രു രാജ്യങ്ങൾക്ക് നൽകി വരുന്ന സാമ്പത്തിക സഹായം അവസാനിപ്പിക്കുമെന്ന്, പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച ഇന്ത്യൻ വംശജയായ റിപ്പബ്ലിക്കൻ പാർട്ടി നേതാവ് നിക്കി ഹേലി. അർഹതയില്ലാത്തവരെ തീറ്റി പോറ്റേണ്ട ഉത്തരവാദിത്തം അമേരിക്കക്ക് ഇല്ലെന്നും അവർ പറഞ്ഞു. ചൈന, പാകിസ്താൻ ഉൾപ്പെടെയുള്ള രാജ്യങ്ങളെ ഉദ്ദേശിച്ചായിരുന്നു നിക്കിയുടെ വാക്കുകൾ.
അമേരിക്ക അഭിമാനമുള്ള രാജ്യമാണ്. ജനങ്ങളുടെ കഠിനാദ്ധ്വാനം പാഴാക്കി കളയുന്നത് അമേരിക്കയുടെ പെരുമക്ക് ചേർന്നതല്ല. നമ്മുടെ ശത്രുക്കൾക്ക് എതിരെ നിലപാട് സ്വീകരിക്കുകയും പ്രതിസന്ധികളിൽ നമുക്ക് ഒപ്പം നിൽക്കുകയും ചെയ്യുന്നവരായിരിക്കണം നമ്മുടെ സുഹൃത്തുക്കൾ. അവർക്കായിരിക്കണം നമ്മൾ പിന്തുണ നൽകേണ്ടതെന്നും ഹേലി കൂട്ടിച്ചേർത്തു.
കഴിഞ്ഞ വർഷം വിദേശ ധനസഹായമായി അമേരിക്ക ചിലവഴിച്ചത് 46 ബില്ല്യൺ ഡോളറാണ്. തങ്ങളുടെ പണം എവിടേക്കാണ് പോകുന്നത് എന്ന് അറിയാനുള്ള അവകാശം അമേരിക്കയിലെ നികുതിദായകർക്ക് ഉണ്ട്. അമേരിക്കൻ വിരുദ്ധ രാജ്യങ്ങളിലേക്കാണ് ഈ തുക പോകുന്നത് എന്നറിഞ്ഞാൽ ജനങ്ങൾക്ക് അത് അംഗീകരിക്കാനാവില്ലെന്നും ഹേലി പറഞ്ഞു.
നിരവധി ഭീകരവാദി സംഘടനകളുടെ ഈറ്റില്ലമായ പാകിസ്താന് നൽകുന്ന സൈനിക സഹായം അടുത്തയിടെ ബൈഡൻ ഭരണകൂടം പുനസ്ഥാപിച്ചിരുന്നു. ചൈനയുടെ നിയന്ത്രണത്തിലുള്ള ഭരണകൂടമാണ് എപ്പോഴും പാകിസ്താനിലുള്ളത്. അമേരിക്കയുടെ പങ്കാളിയായ ഇസ്രയേലിന് എതിരായ നിലപാട് സ്വീകരിച്ച് പലസ്തീന് പ്രത്യക്ഷ പിന്തുണ നൽകുന്ന കുപ്രസിദ്ധമായ ഒരു ഐക്യരാഷ്ട്ര ഏജൻസിക്ക് ബൈഡൻ അടുത്തയിടെ വലിയ തോതിൽ സാമ്പത്തിക സഹായം നൽകിയിരുന്നു. അമേരിക്കയിലെ ജനങ്ങൾ ഇക്കാര്യങ്ങൾ മനസിലാക്കണമെന്ന് നിക്കി ഹേലി പറഞ്ഞു.
അമേരിക്കയുടെ വിദേശ നയങ്ങൾ കർശനമാക്കേണ്ട കാലമാണിത്. പാകിസ്താന് നൽകി വന്നിരുന്ന സാമ്പത്തിക സഹായം നിർത്തലാക്കിയ ഡൊണാൾഡ് ട്രമ്പിന്റെ നടപടി അഭിമാനകരമായിരുന്നുവെന്നും നിക്കി ഹേലി വ്യക്തമാക്കി.
Discussion about this post