ലോക്സഭാ തിരഞ്ഞെടുപ്പിന് കഷ്ടിച്ച് ഒരു വർഷം മാത്രം അവശേഷിക്കെ, ഇന്ത്യയുടെ വടക്കു കിഴക്കൻ മേഖലയിലെ മൂന്ന് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ അജയ്യ ശക്തിയായി ബിജെപി. കോൺഗ്രസ്- സിപിഎം അവിശുദ്ധ സഖ്യത്തെയും പുതിയ രാഷ്ട്രീയ ഉദയമായ തിപ്ര മോധയെയും മറികടന്ന്, കേവല ഭൂരിപക്ഷവും കടന്നാണ് ത്രിപുരയിൽ ബിജെപി ചരിത്രപരമായ ഭരണത്തുടർച്ച നേടിയത്. നാഗാലാൻഡിലും ബിജെപി സഖ്യം കേവല ഭൂരിപക്ഷത്തിനും ഉപരിയായ വിജയമാണ് നേടിയത്. ആർക്കും ഭൂരിപക്ഷമില്ലാത്ത മേഘാലയയിൽ, ഏറ്റവും വലിയ ഒറ്റ കക്ഷിയായ എൻപിപിക്ക് ബിജെപി പിന്തുണ വാഗ്ദാനം ചെയ്തു കഴിഞ്ഞു.
ഹിന്ദി ഹൃദയഭൂമിയിൽ മാത്രം വേരോട്ടമുള്ള പാർട്ടി എന്ന പ്രചാരണത്തെ മറികടന്നാണ് ബിജെപി, ഗോത്രവർഗ ഭൂമികയിലേക്കും ക്രൈസ്തവ ഭൂരിപക്ഷ മേഖലയിലേക്കും പടർന്നു കയറിയിരിക്കുന്നത്. കാൽ നൂറ്റാണ്ടിന്റെ സിപിഎം ഭരണത്തിന് അന്ത്യം കുറിച്ച് 2018ൽ ത്രിപുരയിൽ ബിജെപി വിജയം നേടിയപ്പോൾ, അത് താത്കാലികമായ പ്രതിഭാസമാണ് എന്ന് പരിഹസിച്ചവരുടെ മൂക്കത്ത് വിരൽ വെപ്പിക്കുന്ന വിജയമാണ് ഭരണത്തുടർച്ചയിലൂടെ ബിജെപി സ്വന്തമാക്കിയിരിക്കുന്നത്.
ഇത്തവണ ത്രിപുരയിൽ ത്രികോണ മത്സരമാണ് ബിജെപി നേരിട്ടത്. ദേശീയ തലത്തിലുള്ള ധാരണ പരസ്യ സഖ്യത്തിലേക്ക് എത്തിച്ച കോൺഗ്രസും സിപിഎമ്മും ഒരുമിച്ച് ബിജെപിയെ വെല്ലുവിളിച്ചു. ബിജെപിയുടെ 2018ലെ വിജയത്തിൽ നിർണ്ണായക പങ്കുവഹിച്ച ഗോത്രവർഗ കക്ഷിയായ ഐപിഎഫ്ടി ശിഥിലമായി. ആ സ്ഥാനത്ത് തിപ്ര മോധ എന്ന ശക്തമായ പ്രാദേശിക കക്ഷി എതിർപ്പുമായി ഉയർന്ന് വന്നു. പ്രത്യേക ‘തിപ്ര ലാൻഡ്‘ എന്ന ആവശ്യം ഉന്നയിച്ച തിപ്ര മോധക്കൊപ്പം ഐപിഎഫ്ടി സഖ്യമുണ്ടാക്കുമോ എന്ന സാഹചര്യം വരെ ഉണ്ടായി.
പ്രത്യേക ‘തിപ്ര ലാൻഡ്‘ എന്ന ആവശ്യം വിഘടനവാദത്തിന് സമമാണെന്ന് ഐപിഎഫ്ടിയെ ബോദ്ധ്യപ്പെടുത്താൻ ബിജെപിക്ക് സാധിച്ചു. വികസന പദ്ധതികളിലൂടെ ജനങ്ങളുടെ അംഗീകാരം നേടിയെടുക്കാനും സ്വാഭാവികമായും ബിജെപിക്ക് സാധിച്ചു.
സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്കരണവും പെൻഷൻ വർദ്ധനവും ബിജെപിക്ക് വലിയ തോതിൽ ഗുണം ചെയ്തു. ഒരു വർഷത്തിനിടെ രണ്ട് തവണ ശമ്പളവും പെൻഷനും വർദ്ധിപ്പിച്ചത് ജനപ്രിയമായ നടപടിയായി വിലയിരുത്തപ്പെട്ടു. സംസ്ഥാനത്തെ ഒരു ലക്ഷത്തിന് മുകളിൽ വരുന്ന ജീവനക്കാരുടെയും പെൻഷൻകാരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും പിന്തുണ ഈ തീരുമാനത്തിലൂടെ ബിജെപി ഉറപ്പിച്ചു. പല തസ്തികകളിലെയും സർക്കർ ശമ്പളം കേവലും മൂവായിരം രൂപയും പെൻഷൻ ആയിരം രൂപയിൽ താഴെയുമായിരുന്നു. ഇതിന് വലിയ തോതിൽ മാറ്റം വരുത്താൻ ബിജെപി സർക്കാരിന് കഴിഞ്ഞു.
സംസ്ഥാനത്ത് രാഷ്ട്രീയ കൊലപാതകങ്ങളും അക്രമങ്ങളും ഗണ്യമായി കുറയ്ക്കാൻ ബിജെപിക്ക് സാധിച്ചു. ഇക്കാര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് ശ്രദ്ധ ചെലുത്തി. സമാധാനം നിലനിർത്തുന്നതിലുള്ള ബിജെപി സർക്കാരിന്റെ പ്രതിബദ്ധത നേരിട്ട് ജനങ്ങളെ ബോദ്ധ്യപ്പെടുത്താൻ സാധിച്ചു. ദേശീയപാത വികസനം, എല്ലാവർക്കും പാർപ്പിടവും കുടിവെള്ളവും വൈദ്യുതിയും അർഹരായവർക്ക് സൗജന്യ റേഷനും എനിവ ഉറപ്പാക്കിയതിലൂടെ അടിസ്ഥാന സൗകര്യ വികസനം ജനങ്ങൾക്ക് അനുഭവവേദ്യമാക്കാനും ബിജെപിക്ക് സാധിച്ചു.
വികസനത്തിൽ അധിഷ്ഠിതമായ സഖ്യഭരണമാണ് ക്രൈസ്തവ ന്യൂനപക്ഷങ്ങൾക്ക് നിർണായക സ്വാധീനമുള്ള നാഗാലാൻഡിലും ബിജെപിക്ക് തുടർഭരണം സമ്മാനിച്ചത്. ഇവിടെ പ്രതിപക്ഷ പാർട്ടികളെ നിഷ്പ്രഭമാക്കുന്ന വിജയമാണ് ബിജെപി നേടിയത്. നാഗാ വിഭാഗത്തിൽ പെടുന്ന ഗോത്ര സമൂഹത്തിന്റെ പ്രശ്നങ്ങൾക്ക് ഒരു പരിധി വരെ പരിഹാരം കണ്ട് അവരെ വിശ്വാസത്തിലെടുക്കാനും ബിജെപി തയ്യാറായി.
നാഗാലാൻഡിലെ വിമത വിഭാഗങ്ങളുമായി കേന്ദ്ര സർക്കാർ ഏർപ്പെട്ട കരാറിന് വില കൽപ്പിക്കുന്ന ഭരണം കാഴ്ചവെക്കാൻ സംസ്ഥാനത്തെ ബിജെപി സർക്കാരിന് സാധിച്ചു. ഇപ്പോഴും ഈ വിഭാഗവുമായി സർക്കാർ ചർച്ചകൾ തുടരുകയാണ്.
യുപിഎ ഭരണകാലത്ത് പൂർണമായും അവഗണിക്കപ്പെട്ട് കിടന്നിരുന്ന നാഗാലാൻഡിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേരിട്ടുള്ള ശ്രദ്ധ പതിഞ്ഞു. വിവാദ വിഷയങ്ങളിൽ നാഗാലാൻഡ് ജനതയെ പ്രകോപിക്കാൻ ശ്രമങ്ങൾ ഉണ്ടായെങ്കിലും, വികസനം കൊണ്ട് അവയെ ഒക്കെ മറികടക്കാൻ ബിജെപിക്ക് സാധിച്ചു.
2018ൽ ഏറ്റവും വലിയ ഒറ്റ കക്ഷിയായിട്ടും കോൺഗ്രസിന് ഭരണം നഷ്ടമായ സംസ്ഥാനമായിരുന്നു മേഘാലയ. അവിടെ പ്രാദേശിക പാർട്ടിയായ എൻപിപിക്ക് പിന്തുണ നൽകിയാണ് കഴിഞ്ഞ തവണ ബിജെപി ഭരിച്ചത്. ഇത്തവണ കോൺഗ്രസ് ഇവിടെ തകർന്ന് തരിപ്പണമായി. ഇതോടെ, സർക്കാർ രൂപീകരിക്കാനുള്ള എൻപിപിയുടെ അഭ്യർത്ഥന ബിജെപി സ്വീകരിക്കുമെന്ന് ഏറെക്കുറെ ഉറപ്പായി. വികസനം തന്നെയാണ് ഇവിടെയും ബിജെപിയുടെ വിജയ ഘടകം എന്നത് നിസ്തർക്കമായ കാര്യമാണ്.
Discussion about this post