നമ്മുടെ രാഷ്ട്രം നേരിടുന്ന ആന്തരിക ഭീഷണി (അകത്തുനിന്നു തന്നെയുള്ള തുരങ്കം വയ്ക്കലു) കളേക്കുറിച്ചു പറയുന്നതിനിടയിൽ ഗോൾവൽക്കർ വളരെ ശ്രദ്ധേയമായ ഒരു കാര്യം ചൂണ്ടിക്കാട്ടുന്നു. അതു ശരിയാണെന്ന് ഒറ്റവായനയിൽത്തന്നെ ആർക്കും ബോധ്യമാകും.
രാഷ്ട്രവിഭജനം നടന്നപ്പോൾ പാകിസ്ഥാനിലേക്കു ചേർക്കപ്പെട്ട പഞ്ചാബ്- സിന്ധ് – പ്രദേശങ്ങളിലെ ജനങ്ങൾ സത്യത്തിൽ അതിനു മുമ്പത്തെ തെരഞ്ഞെടുപ്പുകളിൽ വിഭജനവാദമുന്നയിച്ച മുസ്ലീം ലീഗിനെ തിരസ്കരിച്ചവരാണ്. അവസാനകാലത്തു മാത്രമാണ് ലീഗിനവിടെ ശബ്ദമുണ്ടായത്. എന്നാൽ, ആദ്യം മുതൽ തന്നെ ലീഗിന്റെ വിഭജനാവശ്യത്തിനു ശക്തമായ പിന്തുണ ലഭിച്ചിരുന്ന – തെരഞ്ഞെടുപ്പു വിജയങ്ങൾ നേടിക്കൊടുത്ത ചില പ്രദേശങ്ങൾ – ഉത്തർപ്രദേശ്- ബീഹാർ – ബംഗാൾ – മേഖലകളിലുള്ള ചില പ്രദേശങ്ങൾ – എന്തിന് കേരളമുൾപ്പെടുന്ന മദ്രാസ് പ്രവിശ്യ വരെ, വിഭജനാനന്തരം ഇന്ത്യയിൽത്തന്നെ തുടരുകയാണ്! അപ്പോൾ, ആ പ്രദേശങ്ങളിലുള്ള ചില മുസ്ലീങ്ങൾ – പാകിസ്ഥാനു വേണ്ടി അതുവരെ ശക്തമായി വാദിച്ചിരുന്നവർ – ഒന്നടങ്കം പാകിസ്ഥാനിലേക്കു കുടിയേറിപ്പാർത്തിട്ടില്ലെന്നു തീർച്ചയുമുള്ള നിലയ്ക്ക് – അത്തരക്കാർക്ക് ഒന്നടങ്കം സ്വാന്തന്ത്ര്യാനന്തരം ഒരു സുപ്രഭാതത്തിൽ പൊടുന്നനെയുള്ള മനപരിവർത്തനം വന്നു എന്നു കരുതിക്കൂടാ എന്നും ചിലരെങ്കിലും ഇപ്പോളും ഇവിടെ നിന്നുകൊണ്ടുതന്നെ പാകിസ്ഥാൻ അനുകൂലമനോഭാവവുമായി കഴിയുന്നുണ്ടാവണമെന്നും നാം അതേപ്പറ്റി ബോധവാന്മാരും ജാഗരൂകരും ആയിരിക്കണം എന്നുമാണവിടെ സൂചിപ്പിക്കുന്നത്.
മുഴുവൻ ഭാഗവും ചേർത്തുവച്ചു വായിച്ചാൽ, എത്ര പച്ചപ്പരമാർത്ഥമായ കാര്യമാണത്? കൊച്ചുകുട്ടികൾക്കുപോലും മനസ്സിലാകുന്ന യുക്തി മാത്രമല്ലേ അതിനു പിന്നിലുള്ളൂ. ഒരൊറ്റ സുപ്രഭാതത്തിൽ ദശലക്ഷക്കണക്കിനു പാക്കിസ്ഥാൻ വാദികളെല്ലാം കറതീർന്ന ദേശസ്നേഹികളും ഇന്ത്യാവാദികളുമായി പരിണമിച്ചു എന്നു പറഞ്ഞാൽ അതിനെ വിഡ്ഢിത്തത്തിന്റെ പരമകാഷ്ഠ എന്നല്ലാതെ എന്താണു വിളിക്കേണ്ടത്? അപ്പോൾ, പതിറ്റാണ്ടുകൾക്കു മുമ്പെഴുതിയ ഒരു പുസ്തകത്തിൽ, കടുത്ത പാകിസ്ഥാൻവാദികളായിരുന്ന അനേകം ആളുകൾ ഇപ്പോളും നമുക്കിടയിൽത്തന്നെയുണ്ടെന്നും അവർക്ക് ഇപ്പോളും കൂറ് അവിടേയ്ക്കായിരിക്കാൻ സാദ്ധ്യതയുണ്ടെന്നും അതേപ്പറ്റി സകലദേശസ്നേഹികളും ജാഗ്രതപാലിക്കണമെന്നും ആരെങ്കിലും പറഞ്ഞുവച്ചാൽ അതു ‘ഫാസിസ’മാണോ അതോ കേവലം “ഫാക്റ്റ്സ്” ആണോ ?
പാക്കിസ്ഥാൻ അനുവദിച്ചു തന്നില്ലെങ്കിൽ കൊന്നുകളയുക തന്നെ ചെയ്യുമെന്നു സൂചിപ്പിച്ചുകൊണ്ട് മുസ്ലീം ലീഗ് പ്രവർത്തകർ “ഡയറക്ട് ആക്ഷൻ” നടത്തിയപ്പോൾ, ഒരൊറ്റ ദിവസം തന്നെ ആയിരക്കണക്കിനു (പല ആയിരങ്ങൾ എന്നു തന്നെ) ഹിന്ദുക്കളാണ് കൽക്കത്ത എന്ന ഒരൊറ്റ നഗരത്തിൽ മാത്രം കൊല്ലപ്പെട്ടത്.
പിന്നീട് ഒരു വർഷത്തിനു ശേഷം – വിഭജനാനന്തരം – കൽക്കത്ത എവിടെയായിരുന്നു? ഇന്ത്യയിലോ അതോ കിഴക്കൻ പാകിസ്ഥാനിലോ? ഇന്ത്യ എന്നാണുത്തരമെങ്കിൽ, കൽക്കത്തയിലെ അന്നത്തെ പാക് അനുകൂല കലാപകാരികൾ ഒന്നടങ്കം ആഗസ്ത് 15-ന് അതിർത്തി കടന്നിരുന്നോ അതോ അർദ്ധരാത്രിയിൽ മാനസാന്തരപ്പെട്ട് ഇവിടെത്തന്നെ മര്യാദക്കാരായി കൂടിയോ? ഏതാണു നാം വിശ്വസിക്കേണ്ടത്? അല്ല – എന്തിനാണു നാം വടക്കോട്ടു പോകുന്നത്? “പത്തണയ്ക്കു കത്തിവാങ്ങി കുത്തിനേടും പാകിസ്ഥാൻ” എന്ന പ്രയോഗം മലയാളത്തിൽത്തന്നെയുള്ളതായിരുന്നല്ലോ .
ഒരുകാലത്ത് കേരളത്തിലെ തെരുവുകളിൽ അത് അലറി വിളിച്ചു നടന്നവർ ഒന്നടങ്കം പാകിസ്ഥാനിലേക്കു കുടിയേറിപ്പാർത്തെന്നാണോ വാദിക്കുന്നത്? അതോ അവരെല്ലാം കൃത്യം 1947 ആഗസ്റ്റ് പതിനഞ്ചിനു മനസ്താപപ്പെട്ട് ഇന്ത്യൻ യൂണിയനിൽ അത്ഭുതകരമായി ലയിച്ചോ? – ഇവിടെ വിഷമം വിചാരിച്ചിട്ടു കാര്യമൊന്നുമില്ല. യാഥാർത്ഥ്യങ്ങളെ നാം യാഥാർത്ഥ്യങ്ങളായിത്തന്നെ അംഗീകരിക്കണം. ഒറ്റ സുപ്രഭാതത്തിലെ കൂട്ടമാനസാന്തരത്തിന്റെ കഥ വിശ്വസിച്ച് കണ്ണുമടച്ചിരുന്നുകൂടാ എന്നും ദേശവിരുദ്ധപ്രവർത്തനങ്ങൾ ഉള്ളിൽ നിന്നു തന്നെ ഇനിയും മുളപൊട്ടിക്കൂടായ്കയില്ല എന്നും, ജാഗരൂകരായിരിക്കണമെന്നും ഒരാൾ പറയുന്നെങ്കിൽ എതിർപ്പുണ്ടാകുന്നതിന്റെ ന്യായമെന്താണു ? ഒന്നാമതായി – ആരെയെങ്കിലും “ടാർഗറ്റ്” ചെയ്തുകൊണ്ടോ മറ്റോ എഴുതിയതല്ല ആ പുസ്തകവും അതിലെ അദ്ധ്യായങ്ങളും. വലിയൊരു പുസ്തകത്തിന്റെ ഭാഗമായി – നമ്മുടെ രാഷ്ട്രവുമായി ബന്ധപ്പെട്ട അനവധി ചിന്തകളവതരിപ്പിച്ചിരിക്കുന്ന കൂട്ടത്തിൽ – വിരലിലെണ്ണാവുന്ന താളുകളിലായി കടന്നു വരുന്ന ചെറിയൊരു ഭാഗം മാത്രമാണ് ‘ആന്തരിക ഭീഷണികൾ‘ എന്ന അദ്ധ്യായം. കമ്മ്യൂണിസ്റ്റുകൾക്കും ഇസ്ലാമിസ്റ്റുകൾക്കും മറ്റു നുണപ്രചാരകർക്കുമെല്ലാം താല്പര്യമുള്ള ഭാഗം അതു മാത്രമായതു കൊണ്ട് – അതു മാത്രം പൊക്കിപ്പിടിക്കപ്പെടുകയാണ്. അതും – വെട്ടിമുറിച്ച് അർത്ഥവ്യതിയാനം വരുത്തിക്കൊണ്ട് – വികലവ്യാഖ്യാനങ്ങളുടെ അകമ്പടിയോടെ! നമ്മുടെ രാഷ്ട്രത്തിന്റെ അഖണ്ഡതയ്ക്കും ആഭ്യന്തരസുരക്ഷയ്ക്കും ഭീഷണിയുയർത്തിക്കൊണ്ടു പ്രവർത്തിക്കുന്നവരേക്കുറിച്ചു ള്ള പരാമർശങ്ങൾ ആ അദ്ധ്യായത്തിലുണ്ട്. അതുകൊണ്ട്? അന്യരാഷ്ട്രങ്ങളോടുള്ള കൂറു മനസ്സിലുണ്ടാകുക മാത്രമല്ല – അതു സ്വരാഷ്ട്രത്തെ അപായപ്പെടുത്തുന്ന വിധത്തിൽ ആപത്കരമാകുക കൂടി ചെയ്യാമെന്നതേപ്പറ്റി ഉദാഹരണസഹിതം വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട്? മുസ്ലീങ്ങളിൽ ചിലർ അക്കൂട്ടത്തിൽപ്പെടുമെന്ന സൂചനയുമുണ്ട്. അതുകൊണ്ട്?
രാജ്യത്തെ വെട്ടിമുറിക്കണമെന്നു വർഷങ്ങളോളം വാദിക്കുകയും അതിനായി ആയുധമെടുത്തു പോരാടുകയും അത്തരം ആശയങ്ങൾ പേറിയ രാഷ്ട്രീയകക്ഷിയെ ജയിപ്പിക്കുകയും ചെയ്തവരിൽ മിക്കവാറും പേർ വിഭജനത്തിനു ശേഷവും ഇവിടെത്തന്നെ തുടർന്നപ്പോൾ – ഒറ്റരാത്രികൊണ്ട് അവരുടെ വിഘടനവാദത്തിന് അറുതി വന്നിട്ടുണ്ടാകുമെന്ന് എങ്ങനെ കരുതാനാകും എന്ന ചിന്തയാണവിടെ കൊടുത്തിരിക്കുന്നത്.
നാം അത്തരക്കാരേക്കുറിച്ചു ജാഗരൂകരായിരിക്കണമെന്നതാണവിടത്തെ യുക്തി. അതു വളരെ കൃത്യമായ നിരീക്ഷണമല്ലെന്നുണ്ടോ? എതിരഭിപ്രായമുണ്ടെങ്കിൽ പറയുക. ഒരാൾ അങ്ങനെ പറഞ്ഞാൽ ഉടൻ തന്നെ അത് ഇവിടെ വസിക്കുന്ന സകലമുസ്ലീങ്ങൾക്കുമെതിരായ യുദ്ധപ്രഖ്യാപനമാണെന്നു കരുതുന്നെങ്കിൽ – അതിനർത്ഥം ഇവിടുത്തെ മുസ്ലീങ്ങളെല്ലാം വിഘടനവാദികളാണെന്നു ചിത്രീകരിക്കുന്നുവെന്നാണ്. ഞാനതിനോടെന്തായാലും യോജിക്കുന്നില്ല. ഗോൾവൽക്കറും അത്തരമൊരു ചിന്തയല്ല പങ്കുവയ്ക്കുന്നത്. ഭാരതീയരായ മുസ്ലീങ്ങളേപ്പറ്റി നല്ലതുപറയുന്ന അനവധി വരികൾ വിചാരധാരയിൽത്തന്നെ വായിക്കുമ്പോളെങ്കിലും അക്കാര്യത്തിൽ സ്പഷ്ടത വരേണ്ടതായിരുന്നു. പക്ഷേ അതെങ്ങനെ – മറിച്ചുനോക്കുന്നത് മെനക്കേടാണെന്നതാണല്ലോ അവസ്ഥ!
ഇനി, കമ്മ്യൂണിസ്റ്റുകളേക്കുറിച്ചു പറഞ്ഞിരിക്കുന്ന ഭാഗം. അവിടെ പറഞ്ഞിരിക്കുന്നതും സത്യമല്ലെന്നുണ്ടോ? അവർക്കു ചൈനാപ്രേമമുണ്ടായിരിക്കാം. ആകട്ടെ. അതു പക്ഷേ – നമ്മുടെ രാഷ്ട്രതാല്പര്യങ്ങളെ ബലികഴിക്കുന്ന തരത്തിലാവുന്നത് തികച്ചും ആപത്ക്കരമല്ലേ? എത്രയോ ഉദാഹരണങ്ങൾ നമ്മൾ ഇപ്പോളും കണ്ടുകൊണ്ടിരിക്കുന്നു. ഏറ്റവും കടുത്ത നിലപാട് – നമ്മെ ആക്രമിച്ച ചൈനയെ പരസ്യമായി പിന്തുണണയ്ക്കുകയും ആക്രമണം ആഘോഷിക്കുകയും നമ്മുടെ ജവാന്മാർക്കു വൈദ്യസഹായമെത്തുന്നതു തടയുകയും വരെ ചെയ്ത പാരമ്പര്യമല്ലേ ചില കമ്മ്യൂണിസ്റ്റുകൾക്കുള്ളത്? യുദ്ധകാലത്തെ കഥകൾ മുഴുവൻ ആവർത്തിക്കുന്നില്ല. അത്തരത്തിൽ, നമ്മുടെ രാഷ്ട്രതാല്പര്യങ്ങളേയും സുരക്ഷയേയും അപായപ്പെടുത്തുന്നത്ര അളവിൽ അന്യരാജ്യങ്ങളോടു കൂറു പുലർത്തുന്നവർ നമുക്കിടയിൽത്തന്നെയുണ്ടെങ്കിൽ അവരേപ്പറ്റി നാം ജാഗരൂകരായിരിക്കേണ്ടതു തന്നെയല്ലേ? ഗോൾവൽക്കർ അതു പറഞ്ഞുവെന്നു വച്ച് ഉടൻ തന്നെ അതു കമ്മ്യൂണിസ്റ്റുകളെ കൊന്നൊടുക്കാനുള്ള ആഹ്വാനമാണെന്നു ശഠിക്കുന്നത് എത്രമാത്രം യുക്തിരഹിതവും ലജ്ജാകരവുമാണ്!
ഇനി, ക്രിസ്ത്യാനികളേപ്പറ്റി എന്തു പറഞ്ഞുവെന്നാണു കരുതുന്നത്? ചില മിഷണറി പ്രവർത്തകർ അവരുടെ ആസൂത്രിതമായ മതപരിവർത്തനശ്രമങ്ങളുടെ ഭാഗമായി – ഇവിടുത്തെ ജനങ്ങളെ ഒരു രാഷ്ട്രജനതയായി ഒന്നിപ്പിച്ചു നിർത്തുന്ന സാംസ്കാരികഘടകങ്ങൾ അറുത്തുമാറ്റുന്ന പ്രവണതയുണ്ട് എന്നതു സത്യം തന്നെയല്ലേ? വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ ഇത്രയധികം വിഘടനവാസന വളർന്നത് മതപരിവർത്തനം വ്യാപിച്ചതിനു ശേഷമാണെന്ന നിരീക്ഷണം ശരിയല്ലെന്നുണ്ടോ? ഭാരതീയസംസ്കൃതിയുടെ ഭാഗം തന്നെയായ നാഗന്മാരുടെ പ്രദേശമായ നാഗാലാൻഡിലേക്കു നാമിപ്പോൾ ചെല്ലുമ്പോൾ സ്വാഗതമോതുന്നത് “ഇന്ത്യൻ പട്ടികൾക്കു പ്രവേശനമില്ല” എന്ന ബോർഡാണെങ്കിൽ – ആ മാറ്റമെങ്ങനെയുണ്ടായി എന്ന ചിന്ത വിദേശഫണ്ടുപയോഗിച്ചു നടത്തുന്ന വ്യാപകമായ മതപരിവർത്തനത്തിൽ ചെന്നെത്തില്ല എന്നുണ്ടോ? അതൊക്കെ സത്യത്തിൽ തുറന്നു ചർച്ച ചെയ്യപ്പേടേണ്ട വിഷയങ്ങളാണ്. ഉൻമൂലനാഹ്വാനമാണ് എന്നൊക്കെയുള്ള പൊള്ളയായ വാദങ്ങളും പച്ചക്കളങ്ങളും ഉന്നയിക്കുന്നവർ ശരിക്കും ചർച്ചകളിൽ നിന്നു കടന്നു കളയാനുള്ള വഴിതേടുകയാണു ചെയ്യുന്നത്.
ഒരു ഭാരതീയൻ – അയാളുടെ മതമോ രാഷ്ട്രീയമോ ഒക്കെ എന്തുമാവട്ടെ – ഇവിടെ കഴിഞ്ഞുകൊണ്ട് വൈദേശികകേന്ദ്രങ്ങളോടു കൂറുപുലർത്തുകയും നമ്മുടെ രാഷ്ട്രത്തിന്റെ അഖണ്ഡതയ്ക്കും ആഭ്യന്തരസുരക്ഷയ്ക്കും പരിക്കേൽപ്പിക്കുകയും ചെയ്യുന്നുവെങ്കിൽ ആ മനസ്ഥിതി രാഷ്ട്രത്തിനും, ജനതയ്ക്കും തീർച്ചയായും ഒരു ഭീഷണി തന്നെയാണ്. അത്തരക്കാർ തിരുത്തപ്പെടണം. അത്തരം ആളുകളല്ല – ആശയങ്ങൾ – ഉൻമൂലനം ചെയ്യപ്പെടണം. ഇതൊന്നും ഒരു ഗോൾവൾക്കർ പറഞ്ഞു തന്നിട്ടുവേണ്ട നമുക്കു മനസ്സിലാക്കാൻ.
‘ഭീഷണി‘യുടെ സാരാംശം വളരെ ലളിതമാണ്. ഒരു ചൈനാക്കാരൻ ഇന്ത്യയെ ആക്രമിക്കാൻ തീരുമാനിക്കുന്നെങ്കിൽ അതു നമുക്കൊരു External Threat ആണ്. എന്നാൽ, ആ വരുന്ന ആക്രമണകാരിയോട് ഒരു ഇന്ത്യാക്കാരൻ ഐക്യദാർഢ്യം പ്രഖ്യാപിച്ച് നമുക്കെതിരെ തന്നെ യുദ്ധം ചെയ്യാൻ തീരുമാനിച്ചാൽ അതൊരു Internal Threat ആണ്. അകത്തുനിന്നായതിനാൽ ആന്തരികം. അതുപോലെ തന്നെ, ഒരു പാകിസ്ഥാൻകാരൻ ഇന്ത്യയെ ആക്രമിക്കാൻ തീരുമാനിക്കുന്നെങ്കിൽ അതു നമുക്കൊരു External Threat ആണ്. എന്നാൽ, ആ വരുന്ന ആക്രമണകാരിയോട് ഒരു ഇന്ത്യാക്കാരൻ ഐക്യദാർഢ്യം പ്രഖ്യാപിച്ച് നമുക്കെതിരെ തന്നെ യുദ്ധം ചെയ്യാൻ തീരുമാനിച്ചാൽ അതൊരുInternal Threat ആണ്. അത്രേയുള്ളൂ കാര്യം. നമ്മോടു സൌഹൃദത്തിലല്ലാത്ത ഏതെങ്കിലുമൊരു വിദേശകേന്ദ്രത്തോടു നമ്മളിലാർക്കെങ്കിലും കൂറുണ്ടായിരിക്കുകയും – ആ കൂറ് നമ്മുടെ രാഷ്ട്രത്തിനു തന്നെ ഹാനികരമായ വിധത്തിൽ ആപത്കരമാകുകയും ചെയ്താൽ – ആ പ്രവണത തീർച്ചയായും ഒരു ആന്തരിക ഭീഷണിയാണ്. അത്തരം പ്രവണതകൾക്കെതിരെ രാഷ്ട്രമൊന്നടങ്കം ജാഗരൂകമായിരിക്കുകയും അവ ചെറുത്തുതോൽപ്പിക്കപ്പെടുകയും ചെയ്യേണ്ടതുണ്ട്.
ചുരുക്കിപ്പറഞ്ഞാൽ – സംഘപ്രസ്ഥാനങ്ങൾക്കെതിരെ പ്രചരിപ്പിക്കപ്പെടുകയും, സംഘം സമ്പൂർണ്ണമായി അവഗണിക്കുന്നതിനാൽ കുറെയൊക്കെ വിശ്വസിക്കപ്പെടുകയും ചെയ്യുന്ന ഒട്ടനവധി ആരോപണങ്ങളിൽ ഒന്നു മാത്രമാണ് ഈപ്പറയുന്ന ഉൻമൂലനാഹ്വാനം. മുസ്ലീങ്ങൾ, കമ്മ്യൂണിസ്റ്റുകൾ, ക്രിസ്ത്യാനികൾ എന്നിവർ ഉൻമൂലനം ചെയ്യപ്പെടണം എന്ന സൂചനയോ – അതു ചെയ്യാനുള്ള ആഹ്വാനമോ ഒന്നും ഗോൾവൽക്കറുടെയോ ഹെഡ്‌ഗേവാറിന്റെയോ ഒന്നും പുസ്തകങ്ങളിൽ എവിടെയുമില്ല. അത്തരം പരാമർശങ്ങളൊന്നും സംഘത്തേപ്പറ്റി യഥാർത്ഥ ജ്ഞാനമുള്ള ഒരാൾ ഒരിക്കലും സംഘഗ്രന്ഥങ്ങളിൽ പ്രതീക്ഷിക്കുകയുമില്ല. അങ്ങനെയൊക്കെയുണ്ടെന്നു കരുതുന്നതും വാദിക്കുന്നതും അങ്ങേയറ്റം പരിഹാസ്യമാണ്.
Discussion about this post