മുംബൈ: ശരദ് പവാർ എൻസിപി അദ്ധ്യക്ഷ സ്ഥാനം രാജി വച്ചത് പാർട്ടിയിലുള്ള പലരും ബിജെപിയിൽ ചേരാനുള്ള തയ്യാറെടുപ്പിലാണെന്ന് മനസിലാക്കിയതോടെയാണെന്ന് ശിവസേന ഉദ്ധവ് താക്കറെ വിഭാഗം. മുഖപത്രമായ സാമ്‌നയിലാണ് ഇത് സംബന്ധിച്ചുള്ള മുഖപ്രസംഗം എഴുതിയിരിക്കുന്നത്. ശരദ് പവാറിന്റെ രാജിയുമായി ബന്ധപ്പെടുത്തി നിരവധി അവകാശവാദങ്ങളാണ് സാമ്‌നയിൽ ഉന്നയിച്ചിരിക്കുന്നത്.
അജിത് പവാറിനെതിരെയാണ് സാമ്‌നയിൽ പ്രധാനമായും വിമർശനം ഉന്നയിക്കുന്നത്. എൻസിപിയുടെ ഒരു കാൽ ബിജെപിയിലാണ്. ശരദ് പവാർ ഒരു മതേതര നേതാവാണ്. തന്റെ രാഷ്ട്രീയ ജീവിതത്തിന്റെ അവസാന കാലത്ത് ഒരു പ്രശ്‌നമുണ്ടാകേണ്ടെന്ന് കരുതി അദ്ദേഹം സ്ഥാനം ഒഴിഞ്ഞതാണെന്നാണ് ലേഖനത്തിൽ പറയുന്നത്.
എന്തുവില കൊടുത്തും മുഖ്യമന്ത്രി സ്ഥാനത്ത് എത്തണമെന്ന് ആഗ്രഹിക്കുന്ന ആളാണ് അജിത് പവാറെന്നും സേന കുറ്റപെടുത്തുന്നു. സുപ്രിയ സുലെയെ ആണ് എൻസിപിയുടെ അടുത്ത പിൻഗാമിയായി സേന ചൂണ്ടിക്കാണിക്കുന്നത്. ലോക്സഭാ എംപിയായി സുപ്രിയ സുലെ ഡൽഹിയിൽ മികച്ച പ്രകടനം കാഴ്ചവച്ചു. അച്ഛന്റെ നിലവാരത്തിലെത്താൻ സുപ്രിയ കഠിനാധ്വാനം ചെയ്യേണ്ടിവരുമെന്നും സാമ്‌നയിൽ പറയുന്നു. ജയന്ത് പാട്ടീലിനേയും ലേഖനത്തിൽ സേന പ്രശംസിക്കുന്നുണ്ട്.








