കൊച്ചി : കൊച്ചിയിൽ നാവിക സേന പിടികൂടിയത് 25000 കോടിയുടെ അതിമാരക മയക്കുമരുന്ന്. പിടിച്ചെടുത്ത ലഹരി വസ്തുക്കളുടെ കണക്കെടുപ്പ് പൂർത്തിയായപ്പോഴാണ് 2525 കിലോഗ്രാം മെത്താംഫെറ്റമീൻ ആണെന്ന് കണ്ടെത്തിയത്. നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോയാണ് ഇക്കാര്യം അറിയിച്ചത്. 23 മണിക്കൂറെടുത്താണ് കണക്കെടുപ്പ് പൂർത്തിയാക്കിയത്.
അതേസമയം ഇതിൽ കൂടുതൽ രാസലഹരി കടത്തിക്കൊണ്ട് വന്നിട്ടുണ്ടെന്ന് അത് അറബിക്കടലിൽ മുക്കിയതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. പാകിസ്താൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുപന്ന അന്താരാഷ്ട്ര ലഹരിക്കടത്ത് സംഘമായ ഹാജി സലീം നെറ്റ് വർക്കാണ് ഇതിന് പിന്നിൽ. ലഹരിമരുന്നു കടലിൽ എറിഞ്ഞ ശേഷം ഇവരുടെ സംഘത്തിലുണ്ടായിരുന്ന ആറു പേർ സ്പീഡ് ബോട്ടുകളിൽ കടന്നതായാണു മൊഴി.
എൻസിബിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നാവിക സേന ഇവരെ പിന്തുടർന്നപ്പോഴാണ് വെള്ളം കയറാത്ത രീതിയിൽ പൊതിഞ്ഞ് പെട്ടികൾ വെളളത്തിൽ തള്ളിയത്. ജിപിഎസ് സംവിധാനം ഉപയോഗിച്ച് ഇവ വീണ്ടെടുക്കാനാകും. അതിന് മുൻപ് ലഹരി കണ്ടെത്താനുള്ള നടപടികളും പുരോഗമിക്കുകയാണ്.
സംഭവത്തിൽ എൻസിബിയും ഇന്ത്യൻ നേവിയും അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്. രക്ഷപ്പെട്ട ബോട്ടുകൾ കണ്ടെത്താൻ ഇന്ത്യൻ മഹാസമുദ്രത്തിൽ വ്യാപക പരിശോധനകളും നടക്കുന്നുണ്ട്. ഇവർ ഇന്ത്യൻ മഹാസമുദ്രം വിട്ട് പോകാൻ സാധ്യതയില്ലെന്ന സൂചനകളാണ് ലഭിക്കുന്നത്. ഈ ലഹരി ഏതൊക്കെ ഇന്ത്യൻ നഗരങ്ങളിൽ വിതരണം ചെയ്യാൻ എത്തിച്ചതാണെന്ന് അന്വേഷണം നടത്തും. പിടിയിലായ പാകിസ്താൻ സ്വദേശി ചോദ്യം ചെയ്യലിൽ ‘സുബൈർ’ ‘സുബാഹിർ’ തുടങ്ങിയ പേരുകൾ മാറിമാറി പറയുന്നുണ്ട്. എന്നാൽ ഇയാളുടെ യഥാർഥ പേര് മറ്റൊന്നാവാനാണ് സാധ്യത. തെളിവെടുപ്പ് പൂർത്തിയാക്കി പ്രതിയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കും.
ലഹരി വസ്തുക്കളുമായി പാകിസ്താനിൽ നിന്ന് അഞ്ചു ബോട്ടുകളാണ് കൊച്ചിയിൽ എത്തിയത്. ബോട്ടുകൾ നിരീക്ഷിക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് ലഹരി നിറച്ച രണ്ടു ബോട്ടുകൾ സാഹസികമായി രക്ഷപ്പെട്ടതായാണ് കണ്ടെത്തൽ. ബോട്ടുകളിൽ നിന്ന് കോടികൾ വിലമതിക്കുന്ന ലഹരി വസ്തുക്കൾ കടലിലേക്ക് വലിച്ചെറിഞ്ഞതായും സംശയമുണ്ട്.
Discussion about this post