ഇസ്ലാമാബാദ് : ഇന്ത്യയിലെ മുസ്ലിങ്ങൾക്കെതിരെ വിവാദ പ്രസ്താവനയുമായി പാക് മുൻ ക്രിക്കറ്റർ. ഇന്ത്യ- പാകിസ്താൻ മത്സരം നടക്കുമ്പോൾ ഇന്ത്യയിലെ മുസ്ലിങ്ങൾ പാകിസ്താനെ പിന്തുണയ്ക്കുമെന്ന് ഇയാൾ പറഞ്ഞു. ഒരു ടോക് ഷോയിലായിരുന്നു പരാമർശം. പാക് പേസ് ബൗളറായ റാണ നവേദ് ഉൽ ഹസനാണ് വിവാദ പരാമർശവുമായി രംഗത്തെത്തിയത്.
അഹമ്മദാബാദിൽ ഇന്ത്യ-പാകിസ്താൻ ലോകകപ്പ് മത്സരം നടക്കുമ്പോൾ കളികാണാനെത്തുന്ന മുസ്ലിങ്ങളുടെ പിന്തുണ പാകിസ്താനായിരിക്കുമെന്നായിരുന്നു റാണ നവേദിന്റെ പരാമർശം. ഇന്ത്യൻ മുസ്ലിങ്ങളോ എന്ന് അഭിമുഖം നടത്തുന്നയാൾ ചോദിച്ചപ്പോൾ അതു തന്നെ എന്ന് നവേദ് ഉറപ്പിച്ച് പറയുന്നുണ്ട്. ഇന്ത്യയിൽ മത്സരം കളിച്ചതിന്റെ അനുഭവത്തിൽ നിന്നാണ് താനിത് പറയുന്നതെന്നും താരം വ്യക്തമാക്കി. അഹമ്മദാബാദിൽ വലിയൊരു മുസ്ലിം സമൂഹം കളികാണാനെത്തുമെന്നും ഹസ്സൻ ചൂണ്ടിക്കാട്ടി.
ഇന്ത്യയുമായുള്ള കളിയിൽ ഔട്ടാക്കാൻ ഏറ്റവും കഷ്ടപ്പാട് രാഹുൽ ദ്രാവിഡിനെയാണെന്നും നവേദ് പറഞ്ഞു. ഇയാളൊന്ന് ഔട്ടാവുന്നില്ലല്ലോ എന്ന ചിന്തയോടെയാണ് പന്തെറിഞ്ഞിട്ടുള്ളതെന്നും നവേദ് പറഞ്ഞു. അതേസമയം വീരേന്ദ്ര സെവാഗിനെ എളുപ്പം പുറത്താക്കാൻ കഴിയുമെന്നും നവേദ് പറഞ്ഞു.












